ആര്‍ത്തനാദത്തിന്‍റെ ഭാഷ
ആര്‍ത്തനാദത്തിന്‍റെ ഭാഷയേതാണ്? വേദന എഴുതപ്പെടുന്ന ലിപി ഏതാണ്? വിലാപത്തിന്‍റെ രാഗമേതാണ്? മനഃപീഢയുടെ ഭൂമികയെവിടെയാണ്?
എല്ലാ വികാരങ്ങളും തലച്ചോറിലെ സ്ഫുരണങ്ങളാണെന്നു ശാസ്ത്രം. പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് മനസ്സിലാണെന്ന് തത്വചിന്ത. ശാസ്ത്രമാണെങ്കിലും തത്വചിന്തയാണെങ്കിലും അറിവിന്‍റെ ഇന്‍പുട്ട് ഇന്ദ്രിയ ബദ്ധം. കാലത്തിനും ദേശത്തിനും പ്രായത്തിനും അനുസൃതം. മുതിര്‍ന്നവന്‍ പാമ്പിനെ കണ്ടു ഭയക്കുമ്പോള്‍ രണ്ടു വയസ്സുളള കുട്ടിക്ക് പാമ്പിനെ കാണുമ്പോള്‍ ഭയമുണരുന്നില്ല. നഗരവാസിക്ക് കാട്ടിലെ അട്ട പാമ്പിനോളം ഭീകരം, കാനനവാസിക്ക് പാമ്പും നിത്യസംഭവം. പിന്നെ ആപേക്ഷികത. ഉറുമ്പിനെ കൊല്ലുന്ന അടി ആനയ്ക്ക് എന്താകുമെന്നതു പോലെയുള്ള സത്യം. ചിന്തകള്‍ക്കും കിഴക്കും പടിഞ്ഞാറും വ്യത്യാസമുണ്ട്. വ്യഥയായാലും വിലാപമാണെങ്കിലും പീഢയാണെങ്കിലും അനുഭവം സ്വപ്നം പോലെ ചിത്തത്തില്‍ പ്രതിബിംബിച്ചനുഭവിക്കുന്നെന്നു ഭാരതീയ തത്വചിന്ത. ക്യാമറ പോലെ അകത്തേക്കുളള പഴുതിലുടെ പതിയുന്ന വെളിച്ചത്തിന്‍റെ അളവും സമയവും ലെന്‍സിന്‍റെ ഗുണവും ഒക്കെ സ്വാധീനിക്കുന്ന ഒന്നാണ് ഈ ചിത്തപ്രതിബിംബം. അത്തരമൊരു നിസ്സംഗതയോടടുത്തു നില്‍ക്കുന്ന സമീപനത്തില്‍ നഷ്ടപ്പെടുന്നത് വികാരങ്ങളുടെ ആഴങ്ങളും തീവ്രതയുമാണ്. അടിച്ചമര്‍ത്തപ്പെടുന്ന വികാരതീഷ്ണത. അത്തരം ചിന്തകളില്‍ മനുഷ്യസഹജമായ തീവ്രവേദനകള്‍ക്കും വിലാപങ്ങള്‍ക്കും അവിടെ സ്ഥാനം നഷ്ടപ്പെടുന്നു. പകരം ഉപരിപ്ലവമായ ഒരു നിസ്സംഗത അതിലേക്കു താഴുന്നു. ശമം ഒരേ സമയം രക്ഷമാര്‍ഗ്ഗവും കാപട്യവുമായി മാറുന്നു.
വ്യഥയെ, വികാരങ്ങളെ നിയന്ത്രിക്കുന്നതിനും തീവ്രമായ അനുഭവങ്ങളുടെ പാളങ്ങള്‍ മുറിച്ചു കടന്നു പോകുന്ന ജീവിതത്തെ താളത്തില്‍ നിര്‍ത്തുന്നതിനുമുള്ള രക്ഷാമാര്‍ഗ്ഗമായിരിക്കണം, വൈയക്തികമായ ആഴങ്ങളിലേക്കിറങ്ങുന്ന ഈ ഭാരതീയ നിസ്സംഗത. ഏതൊരെഴുത്തുകാരന്‍റെയും ഏതൊരു വ്യക്തിയുടെയും ആത്മശിക്ഷണമായ ഒന്നുണ്ട്. ബൈബിള്‍ പഴയ നിയമത്തിലെ ഇയ്യോബിന്‍റ പുസ്തകം. ശമിക്കാത്ത വ്യഥയും അടങ്ങാത്ത വിലാപവും ദൈവത്തോട് നിലവിളിക്കുന്നതിന്‍റെ നേര്‍ക്കാഴ്ച. ഊസ് എന്ന ദേശത്തെ ഇയ്യോബ് എന്ന ഭക്തന്‍, സാത്വികന്‍ പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന കാഴ്ച. ഭക്തനെ ദൈവം ഇതാ അവനുള്ളതൊക്കെയും നിന്‍റെ കൈയ്യിലിരിക്കുന്നു, അവന്‍റെ മേല്‍ മാത്രം കൈയ്യേറ്റം ചെയ്യരുതെന്നു കൈയ്യൊഴിഞ്ഞപ്പോള്‍ ഇയ്യോബിന്‍റെ ജീവിതത്തില്‍ ഗന്ധകം പെയ്തു.
ദൈവത്തിന്‍റെ തീ ആകാശത്തു നിന്നു വീണു കത്തി. ആടുകളു വേലക്കാരും അതിനിരയായി. വിവരം അറിയിക്കാന്‍ ഞാന്‍ മാത്രം വഴുതി പോന്നു. നിന്‍റെ പുത്രന്‍മാരും പുത്രിമാരും മൂത്ത ജേഷ്ഠന്‍റെ വീട്ടില്‍ തിന്നുകയും വീഞ്ഞുകുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടന്ന് മരുഭൂമിയില്‍ നിന്നും ഒരു കൊടുങ്കാറ്റു വന്ന് വീടിന്‍റെ നാലു മൂലയ്ക്കും അടിച്ചു. അതു യൌവ്വനക്കാരുടെ മുകളില്‍ വീണു, അവര്‍ മരിച്ചു പോയി.
അനന്തരം ഇയ്യോബ് ഇങ്ങനെ പറഞ്ഞു. ഞാന്‍ ജനിച്ച ദിവസവും ഒരു ആണ്‍ ഉല്പാദിപ്പിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചു പോകട്ടെ. ആ നാള്‍ ഇരുണ്ടു പോകട്ടെ.
കഥപറച്ചിലുകളുടെയും വീരേതിഹാസ വര്‍ണ്ണനകളുടെയും ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍ കഠിനമായ വ്യഥകളും നീണ്ടു നില്‍ക്കുന്ന പരീക്ഷണങ്ങളും തുലോം കുറവ്. ഉള്ളവ തന്നെ അതിശയ പ്രവര്‍ത്തികളാലും വരദാനങ്ങളാലും ഡയല്യൂട്ട് ചെയ്യപ്പെട്ടവ. ആത്മാവ് നിലവിളിക്കുന്നതിന്‍റെ ചിത്രീകരണങ്ങള്‍ അത്യപൂര്‍വ്വം. പകരം സന്ദേഹങ്ങളുടെയും സംശയങ്ങളുടെയും പാത തെളിയിക്കുന്ന ആത്മവിദ്യാനുറുങ്ങുകള്‍. ഭയത്തെ മറികടക്കുന്നതിനും മനസ്സാകുന്ന തമസ്സില്‍ അറിവിന്‍റെ വെളിച്ചം തെളിയിക്കുന്നതിനുമുള്ള ഗുരുവരുളുകള്‍. അര്‍ജ്ജുന വിഷാദയോഗം പീഢയുടെ വിലാപമല്ല. ദേഹമറിയാതെ ദേഹി മാത്രമറിയുന്ന വൃഥകളാണ്. ആത്മീയ പ്രതിസന്ധികള്‍
മനുഷ്യന്‍റെ വിഷമങ്ങളുടെ ആധാരമെന്തെന്ന ചോദ്യത്തിനു യമനിങ്ങനെ പറഞ്ഞു. മനുഷ്യന്‍റെ വിധി നിര്‍വചിക്കുന്നത് അവന്‍റെ പ്രവൃത്തികളാണ് . സ്വന്തം പ്രവൃത്തികളുടെ ഫലം മനുഷ്യന്‍ അനുഭവിച്ചേ മതിയാവൂ. വേദനകളില്‍ മുങ്ങിത്താഴുന്നതായി സ്വയം കണ്ടെത്തുന്ന മനുഷ്യന്‍ മുന്‍കാലങ്ങളിലെ പ്രവൃത്തികളുടെ ഫലങ്ങള്‍ വിളവെടുക്കുകയാണെന്നു സ്വയം തിരിച്ചറിയണം. സദ്പ്രവര്‍ത്തികള്‍ ചെയ്യുന്ന മനുഷ്യന് ആനന്ദം അനുഭവപ്പെടുകയും ദുര്‍വൃത്തന്‍ ദുഃഖങ്ങളും ദുരിതങ്ങളും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.
ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഭാരതീയ വ്യഖ്യാനം ആത്മീയമായ സാങ്കേതിക സമീപനരൂപം കൈക്കൊള്ളുന്നു. ക്ലിനിക്കല്‍ ഡിസഷന്‍ പോലെ വികാരരഹിതം. വിശകലനത്തിലും സമീപനത്തിലും ചുംബനം അധോരോഷ്ട പേശികളുടെ ചലനവും ജിഹ്വാപ്രീളനവും ഉമിനീരിന്‍റെ കൈമാറ്റവുമൊക്കെയാകുമ്പോള്‍ വൈകാരികത ചോര്‍ന്ന് നിര്‍ജ്ജീവതയില്‍ വേറിട്ടു നില്‍ക്കുന്ന കാഴ്ചയാകുന്നു. പ്രവര്‍ത്തിയും. ഇതാണ് ദുഃഖത്തോടുള്ള ഭാരതീയ തത്വചിന്തയെ വിവരണാത്മകം എന്ന സ്ഥൂലത്തില്‍ നിന്നും നിരാസം എന്ന സൂക്ഷ്മത്തിലെത്തിക്കുന്നത്. ഉള്ളുപൊള്ളിക്കുന്ന നരകാഗ്നിയില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള പിടിവള്ളിയായി നിരാസം എന്ന സൂക്ഷ്മം മാറുന്നത്.
കലി ബാധിച്ച നളന്‍റെ അല്ലെങ്കില്‍ ഹരിശ്ചന്ദ്രന്‍റെ പീഡാനുഭവങ്ങള്‍ക്ക് ആത്മാവിഷ്കാരത്തിന്‍റെ അല്ലെങ്കില്‍ ബോധധാരയുടെ ഹൃദയത്തില്‍ നേരിട്ടു കുത്തിത്തറയ്ക്കുന്ന അനുഭവതീവ്രതയില്ല. ദൃക്സാക്ഷിയുടെ വിവരണം ഒരിക്കലും അനുഭവസ്ഥന്‍റെ സാക്ഷ്യമാകുന്നതുമില്ല. വേദനയുടെ, ദുഃഖത്തിന്‍റെ ലഹരി വായനക്കാരനില്‍ ഭൂതാവേശം നടത്തുന്നില്ല. അവനെ, അവന്‍റെ അന്തരാത്മാവിനെ സര്‍പ്പദംശനത്തിലെന്നതു പോലെ വിഷാലിംഗനം ചെയ്യുന്നില്ല.നരകത്തീയിലെന്നതു പോലെ ഒരാത്മാവിനെ ചുട്ടുപൊള്ളിച്ചു പഴുപ്പിക്കുന്നില്ല. വീണ്ടും തലക്കെട്ടിലേക്ക്.
ആര്‍ത്തനാദത്തിന്‍റെ ഭാഷയേതാണ്? വേദന എഴുതപ്പെടുന്ന ലിപി ഏതാണ്? വിലാപത്തിന്‍റെ രാഗമേതാണ്? മനഃപീഢയുടെ ഭൂമികയെവിടെയാണ്?
ആത്മാവില്‍ അനുഭവങ്ങളുടെ നാരായം കൊണ്ടെഴുതുന്ന ജീവിതം. പാപവും പാപബോധവും നിറഞ്ഞ ജീവിതം. അപഥസഞ്ചാരിയായൊരാത്മാവിന്‍ വികൃത ചിത്രം വരയ്ക്കുകയാണെന്‍ നിഴല്‍. ആ നിഴലിന്‍റെ അമ്ലതീഷ്ണവും ലാവാസമൃദ്ധവുമായ ജീവിതം. അതു മാത്രം.അടിക്കുറിപ്പില്‍ കുറിപ്പവസാനിപ്പിക്കുമ്പോള്‍ അഹങ്കാരം. ദിസ് ഈസ് നോട് ഫോര്‍ എവരിഒണ്‍. ഒണ്‍ലി ഫോര്‍ ദോസ് ക്വാളിഫൈഡ്. വേവ് ലെഗ്ത് പങ്കിടുന്നവര്‍ക്കു മാത്രം. ടു മൈ വെരി സീരിയസ് റീഡേഴ്സ്.
ഇയ്യോബിലവസാനിപ്പിക്കുന്നു.
നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്‍റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നവനാണെങ്കില്‍ പ്രസ്താവിക്കുക. വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴിയേത്? ഇരുളിന്‍റെ പാര്‍പ്പിടവും എവിടെ? നിനക്ക് അവയെ അവയുടെ അതിരോളം കൊണ്ടു പോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?
എല്ലാ വികാരങ്ങളും തലച്ചോറിലെ സ്ഫുരണങ്ങളാണെന്നു ശാസ്ത്രം. പ്രപഞ്ചം സ്ഥിതി ചെയ്യുന്നത് മനസ്സിലാണെന്ന് തത്വചിന്ത. ശാസ്ത്രമാണെങ്കിലും തത്വചിന്തയാണെങ്കിലും അറിവിന്‍റെ ഇന്‍പുട്ട് ഇന്ദ്രിയ ബദ്ധം. കാലത്തിനും ദേശത്തിനും പ്രായത്തിനും അനുസൃതം. മുതിര്‍ന്നവന്‍ പാമ്പിനെ കണ്ടു ഭയക്കുമ്പോള്‍ രണ്ടു വയസ്സുളള കുട്ടിക്ക് പാമ്പിനെ കാണുമ്പോള്‍ ഭയമുണരുന്നില്ല. നഗരവാസിക്ക് കാട്ടിലെ അട്ട പാമ്പിനോളം ഭീകരം, കാനനവാസിക്ക് പാമ്പും നിത്യസംഭവം. പിന്നെ ആപേക്ഷികത. ഉറുമ്പിനെ കൊല്ലുന്ന അടി ആനയ്ക്ക് എന്താകുമെന്നതു പോലെയുള്ള സത്യം. ചിന്തകള്‍ക്കും കിഴക്കും പടിഞ്ഞാറും വ്യത്യാസമുണ്ട്. വ്യഥയായാലും വിലാപമാണെങ്കിലും പീഢയാണെങ്കിലും അനുഭവം സ്വപ്നം പോലെ ചിത്തത്തില്‍ പ്രതിബിംബിച്ചനുഭവിക്കുന്നെന്നു ഭാരതീയ തത്വചിന്ത. ക്യാമറ പോലെ അകത്തേക്കുളള പഴുതിലുടെ പതിയുന്ന വെളിച്ചത്തിന്‍റെ അളവും സമയവും ലെന്‍സിന്‍റെ ഗുണവും ഒക്കെ സ്വാധീനിക്കുന്ന ഒന്നാണ് ഈ ചിത്തപ്രതിബിംബം. അത്തരമൊരു നിസ്സംഗതയോടടുത്തു നില്‍ക്കുന്ന സമീപനത്തില്‍ നഷ്ടപ്പെടുന്നത് വികാരങ്ങളുടെ ആഴങ്ങളും തീവ്രതയുമാണ്. അടിച്ചമര്‍ത്തപ്പെടുന്ന വികാരതീഷ്ണത. അത്തരം ചിന്തകളില്‍ മനുഷ്യസഹജമായ തീവ്രവേദനകള്‍ക്കും വിലാപങ്ങള്‍ക്കും അവിടെ സ്ഥാനം നഷ്ടപ്പെടുന്നു. പകരം ഉപരിപ്ലവമായ ഒരു നിസ്സംഗത അതിലേക്കു താഴുന്നു. ശമം ഒരേ സമയം രക്ഷമാര്‍ഗ്ഗവും കാപട്യവുമായി മാറുന്നു.
വ്യഥയെ, വികാരങ്ങളെ നിയന്ത്രിക്കുന്നതിനും തീവ്രമായ അനുഭവങ്ങളുടെ പാളങ്ങള്‍ മുറിച്ചു കടന്നു പോകുന്ന ജീവിതത്തെ താളത്തില്‍ നിര്‍ത്തുന്നതിനുമുള്ള രക്ഷാമാര്‍ഗ്ഗമായിരിക്കണം, വൈയക്തികമായ ആഴങ്ങളിലേക്കിറങ്ങുന്ന ഈ ഭാരതീയ നിസ്സംഗത. ഏതൊരെഴുത്തുകാരന്‍റെയും ഏതൊരു വ്യക്തിയുടെയും ആത്മശിക്ഷണമായ ഒന്നുണ്ട്. ബൈബിള്‍ പഴയ നിയമത്തിലെ ഇയ്യോബിന്‍റ പുസ്തകം. ശമിക്കാത്ത വ്യഥയും അടങ്ങാത്ത വിലാപവും ദൈവത്തോട് നിലവിളിക്കുന്നതിന്‍റെ നേര്‍ക്കാഴ്ച. ഊസ് എന്ന ദേശത്തെ ഇയ്യോബ് എന്ന ഭക്തന്‍, സാത്വികന്‍ പരീക്ഷണങ്ങളിലൂടെ കടന്നു പോകുന്ന കാഴ്ച. ഭക്തനെ ദൈവം ഇതാ അവനുള്ളതൊക്കെയും നിന്‍റെ കൈയ്യിലിരിക്കുന്നു, അവന്‍റെ മേല്‍ മാത്രം കൈയ്യേറ്റം ചെയ്യരുതെന്നു കൈയ്യൊഴിഞ്ഞപ്പോള്‍ ഇയ്യോബിന്‍റെ ജീവിതത്തില്‍ ഗന്ധകം പെയ്തു.
ദൈവത്തിന്‍റെ തീ ആകാശത്തു നിന്നു വീണു കത്തി. ആടുകളു വേലക്കാരും അതിനിരയായി. വിവരം അറിയിക്കാന്‍ ഞാന്‍ മാത്രം വഴുതി പോന്നു. നിന്‍റെ പുത്രന്‍മാരും പുത്രിമാരും മൂത്ത ജേഷ്ഠന്‍റെ വീട്ടില്‍ തിന്നുകയും വീഞ്ഞുകുടിക്കുകയും ചെയ്തുകൊണ്ടിരുന്നു. പെട്ടന്ന് മരുഭൂമിയില്‍ നിന്നും ഒരു കൊടുങ്കാറ്റു വന്ന് വീടിന്‍റെ നാലു മൂലയ്ക്കും അടിച്ചു. അതു യൌവ്വനക്കാരുടെ മുകളില്‍ വീണു, അവര്‍ മരിച്ചു പോയി.
അനന്തരം ഇയ്യോബ് ഇങ്ങനെ പറഞ്ഞു. ഞാന്‍ ജനിച്ച ദിവസവും ഒരു ആണ്‍ ഉല്പാദിപ്പിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചു പോകട്ടെ. ആ നാള്‍ ഇരുണ്ടു പോകട്ടെ.
കഥപറച്ചിലുകളുടെയും വീരേതിഹാസ വര്‍ണ്ണനകളുടെയും ഇന്ത്യന്‍ പരിപ്രേക്ഷ്യത്തില്‍ കഠിനമായ വ്യഥകളും നീണ്ടു നില്‍ക്കുന്ന പരീക്ഷണങ്ങളും തുലോം കുറവ്. ഉള്ളവ തന്നെ അതിശയ പ്രവര്‍ത്തികളാലും വരദാനങ്ങളാലും ഡയല്യൂട്ട് ചെയ്യപ്പെട്ടവ. ആത്മാവ് നിലവിളിക്കുന്നതിന്‍റെ ചിത്രീകരണങ്ങള്‍ അത്യപൂര്‍വ്വം. പകരം സന്ദേഹങ്ങളുടെയും സംശയങ്ങളുടെയും പാത തെളിയിക്കുന്ന ആത്മവിദ്യാനുറുങ്ങുകള്‍. ഭയത്തെ മറികടക്കുന്നതിനും മനസ്സാകുന്ന തമസ്സില്‍ അറിവിന്‍റെ വെളിച്ചം തെളിയിക്കുന്നതിനുമുള്ള ഗുരുവരുളുകള്‍. അര്‍ജ്ജുന വിഷാദയോഗം പീഢയുടെ വിലാപമല്ല. ദേഹമറിയാതെ ദേഹി മാത്രമറിയുന്ന വൃഥകളാണ്. ആത്മീയ പ്രതിസന്ധികള്‍
മനുഷ്യന്‍റെ വിഷമങ്ങളുടെ ആധാരമെന്തെന്ന ചോദ്യത്തിനു യമനിങ്ങനെ പറഞ്ഞു. മനുഷ്യന്‍റെ വിധി നിര്‍വചിക്കുന്നത് അവന്‍റെ പ്രവൃത്തികളാണ് . സ്വന്തം പ്രവൃത്തികളുടെ ഫലം മനുഷ്യന്‍ അനുഭവിച്ചേ മതിയാവൂ. വേദനകളില്‍ മുങ്ങിത്താഴുന്നതായി സ്വയം കണ്ടെത്തുന്ന മനുഷ്യന്‍ മുന്‍കാലങ്ങളിലെ പ്രവൃത്തികളുടെ ഫലങ്ങള്‍ വിളവെടുക്കുകയാണെന്നു സ്വയം തിരിച്ചറിയണം. സദ്പ്രവര്‍ത്തികള്‍ ചെയ്യുന്ന മനുഷ്യന് ആനന്ദം അനുഭവപ്പെടുകയും ദുര്‍വൃത്തന്‍ ദുഃഖങ്ങളും ദുരിതങ്ങളും ക്ഷണിച്ചു വരുത്തുകയും ചെയ്യുന്നു.
ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഭാരതീയ വ്യഖ്യാനം ആത്മീയമായ സാങ്കേതിക സമീപനരൂപം കൈക്കൊള്ളുന്നു. ക്ലിനിക്കല്‍ ഡിസഷന്‍ പോലെ വികാരരഹിതം. വിശകലനത്തിലും സമീപനത്തിലും ചുംബനം അധോരോഷ്ട പേശികളുടെ ചലനവും ജിഹ്വാപ്രീളനവും ഉമിനീരിന്‍റെ കൈമാറ്റവുമൊക്കെയാകുമ്പോള്‍ വൈകാരികത ചോര്‍ന്ന് നിര്‍ജ്ജീവതയില്‍ വേറിട്ടു നില്‍ക്കുന്ന കാഴ്ചയാകുന്നു. പ്രവര്‍ത്തിയും. ഇതാണ് ദുഃഖത്തോടുള്ള ഭാരതീയ തത്വചിന്തയെ വിവരണാത്മകം എന്ന സ്ഥൂലത്തില്‍ നിന്നും നിരാസം എന്ന സൂക്ഷ്മത്തിലെത്തിക്കുന്നത്. ഉള്ളുപൊള്ളിക്കുന്ന നരകാഗ്നിയില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള പിടിവള്ളിയായി നിരാസം എന്ന സൂക്ഷ്മം മാറുന്നത്.
കലി ബാധിച്ച നളന്‍റെ അല്ലെങ്കില്‍ ഹരിശ്ചന്ദ്രന്‍റെ പീഡാനുഭവങ്ങള്‍ക്ക് ആത്മാവിഷ്കാരത്തിന്‍റെ അല്ലെങ്കില്‍ ബോധധാരയുടെ ഹൃദയത്തില്‍ നേരിട്ടു കുത്തിത്തറയ്ക്കുന്ന അനുഭവതീവ്രതയില്ല. ദൃക്സാക്ഷിയുടെ വിവരണം ഒരിക്കലും അനുഭവസ്ഥന്‍റെ സാക്ഷ്യമാകുന്നതുമില്ല. വേദനയുടെ, ദുഃഖത്തിന്‍റെ ലഹരി വായനക്കാരനില്‍ ഭൂതാവേശം നടത്തുന്നില്ല. അവനെ, അവന്‍റെ അന്തരാത്മാവിനെ സര്‍പ്പദംശനത്തിലെന്നതു പോലെ വിഷാലിംഗനം ചെയ്യുന്നില്ല.നരകത്തീയിലെന്നതു പോലെ ഒരാത്മാവിനെ ചുട്ടുപൊള്ളിച്ചു പഴുപ്പിക്കുന്നില്ല. വീണ്ടും തലക്കെട്ടിലേക്ക്.
ആര്‍ത്തനാദത്തിന്‍റെ ഭാഷയേതാണ്? വേദന എഴുതപ്പെടുന്ന ലിപി ഏതാണ്? വിലാപത്തിന്‍റെ രാഗമേതാണ്? മനഃപീഢയുടെ ഭൂമികയെവിടെയാണ്?
ആത്മാവില്‍ അനുഭവങ്ങളുടെ നാരായം കൊണ്ടെഴുതുന്ന ജീവിതം. പാപവും പാപബോധവും നിറഞ്ഞ ജീവിതം. അപഥസഞ്ചാരിയായൊരാത്മാവിന്‍ വികൃത ചിത്രം വരയ്ക്കുകയാണെന്‍ നിഴല്‍. ആ നിഴലിന്‍റെ അമ്ലതീഷ്ണവും ലാവാസമൃദ്ധവുമായ ജീവിതം. അതു മാത്രം.അടിക്കുറിപ്പില്‍ കുറിപ്പവസാനിപ്പിക്കുമ്പോള്‍ അഹങ്കാരം. ദിസ് ഈസ് നോട് ഫോര്‍ എവരിഒണ്‍. ഒണ്‍ലി ഫോര്‍ ദോസ് ക്വാളിഫൈഡ്. വേവ് ലെഗ്ത് പങ്കിടുന്നവര്‍ക്കു മാത്രം. ടു മൈ വെരി സീരിയസ് റീഡേഴ്സ്.
ഇയ്യോബിലവസാനിപ്പിക്കുന്നു.
നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടുണ്ടോ? ആഴിയുടെ ആഴങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടോ? മരണത്തിന്‍റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നവനാണെങ്കില്‍ പ്രസ്താവിക്കുക. വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴിയേത്? ഇരുളിന്‍റെ പാര്‍പ്പിടവും എവിടെ? നിനക്ക് അവയെ അവയുടെ അതിരോളം കൊണ്ടു പോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?


