എഴുത്തുകാരന്‍ ഒളിവിലാണ്
മലയാളം വാരികയില്‍ എന്‍.ഇ സുധീറിന്‍റെ ലോകക്കാഴ്ചകളാണ് സാലിഞ്ജറെ പരിചയപ്പെടുത്തുന്നത്. ലേഖനവും ഉപജീവിച്ച വിക്കിപീഡിയ സാലിഞ്ജറെക്കുറിച്ചു നല്‍കുന്ന വിവരങ്ങള്‍ സമഗ്രമാണോയെന്നുറപ്പില്ലങ്കിലും രസാവഹമാണ്. വിവരങ്ങള്‍ ദാ ഇവിടെ. http://en.wikipedia.org/wiki/J._D._Salinger
സാലിജ്ഞറുടെ പ്രസക്തി സ്വകാര്യതയുടെ പ്രസക്തിയാണ്. വ്യക്തി സ്വകാര്യതയും എഴുത്തുകാരന്‍റെ സ്വകാര്യതയും. മലയാളത്തിലും ഒരു എം.സുകുമാരന്‍ എഴുത്തില്‍ നിന്നും അവധിയെടുത്ത് ഒളിവില്‍ പോയിരുന്നു. ബൂലോകത്ത് രംഗം വിചിത്രമാണ്. സ്വന്തം പേരും ജാതിയും കുലവും പദവിയും വെളിപ്പെടുത്തുന്നവരു മാത്രമേ എഴുത്തുകാരാകുന്നുള്ളൂ. വിലാസിനിയെന്നതു ഒരു മേനോനാണെന്നും കൌമാരഹൃദയങ്ങളുടെ രോമാഞ്ചം പമ്മന്‍സാര്‍ മറ്റൊരു മേനോനാണെന്നും അയ്യനേത്ത് ആരാണെന്നും അറിയാതെ പറയാതെ വായിച്ചു കൂട്ടിയവര്‍ക്കൊക്കെയാണ് ബ്ലോഗ് കാണുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ഐഡിയും കണ്ടില്ലെങ്കില്‍ ചൊറിയുന്നത്. വായന കയറുന്ന അവയവത്തില്‍ അലര്‍ജിക് റിയാക്ഷനുണ്ടാകുന്നത്. റിയാക്ഷന്‍ മൂത്ത് മാരകമാകുന്നത്. വായിച്ചുവളര്‍ന്നവര്‍ക്കൊന്നും തന്നെ തൂലികാനാമധാരികളെ തള്ളിക്കളയാനാകില്ല. സ്കൂപ്പ് തേടി നടക്കുന്നവരെങ്കിലും സ്കൂപ്പുകളുടെ കുലപതികളിലൊരാള്‍ നരേന്ദ്രന്‍ എന്ന തൂലികാ നാമത്തിലാണ് എഴുതിയിരുന്നതെന്നെങ്കിലും ഓര്‍ക്കേണ്ടതല്ലേ? കടല്‍ കടന്നുളള സാഹിത്യവും എഴുത്തും അവിടെ നില്‍ക്കട്ടെ! മലയാളത്തിലും മറ്റിന്ത്യന്‍ ഭാഷകളിലും ഔദ്യോഗികവും അനൌദ്യോഗികവുമായ കാരണങ്ങളാല്‍ തൂലികാനാമത്തില്‍ മറഞ്ഞിരുന്നവരേറെയാണ്. തിരിച്ചറിയില്‍ കാര്‍ഡും ഐഡിയും ഒരു ലേബലാണ്. വേര്‍തിരിവുകളും വകതിരിവുകളും നടത്തുന്നതിനുള്ള ലേബല്‍. ആ ലേബലിനനുസൃതമായി ഇടതനെന്നും വലതനെന്നും സ്ത്രീപക്ഷനെന്നും വിരുദ്ധനെന്നും പ്രവാസിയെന്നും ആയാസിയെന്നും കുബേരനെന്നും കഞ്ഞിയെന്നും വേര്‍തിരിക്കപ്പെടുന്നു. അക്ഷരങ്ങളുടെ ഒരു ഗതികേട്! സര്‍ഗ്ഗപ്രക്രിയയുടെയും!
കുറ്റം പറയരുത്. സ്വന്തം പേരിലെഴുതാനുള്ള പ്രലോഭനങ്ങളും പഴയ കാലത്ത് കുറവായിരുന്നു. വാരിക വായിക്കുന്നവനും ആനുകാലികം വായിക്കുന്നവനും കാശുമുടക്കി മിനക്കെട്ടു വായിക്കുന്നവനായിരുന്നു. ഓഫീസിലെ നെറ്റില്‍ ജോലിയില്‍ നിന്നും ഒളിച്ചോടി വായിക്കുന്നവനല്ലായിരുന്നു. അല്ലെങ്കില്‍ കട്ടുവായിക്കുന്നവനല്ലായിരുന്നില്ല. സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കി വായിക്കുന്ന സംഭവം പ്രതിബദ്ധതയുടെയും കൂടെ പ്രശ്നമാണ്.അന്ന് ദൃശ്യമാധ്യമങ്ങളോ അച്ചടി മാധ്യമങ്ങളോ പരസ്പരമത്സരത്തിന്‍റെ കഴുത്തറപ്പന്‍ ഭീക്ഷണി് ഒരു പരിധി വരെ നേരിട്ടിരുന്നില്ല. സ്വന്തം തട്ടകങ്ങളില്‍ പോക്കറ്റുകളില്‍ ഒതുങ്ങിയിരുന്നു. കടുത്ത റോമന്‍ കത്തോലിക്കര്‍ ദീപികയും അല്ലാത്ത നസ്രാണികള്‍ മനോരമയും നാലപ്പാട് കുടുംബം ഓഹരി വിറ്റഴിക്കുന്ന വരെ നായന്‍മാര്‍ മാതൃഭൂമിയും ഈഴവര്‍ കേരളകൌമുദിയും മുസ്ലീങ്ങള്‍ ചന്ദ്രികയും മറ്റൊരു വിഭാഗം മാധ്യമവും സഖാക്കന്‍മാര്‍ ദേശാഭിമാനിയും വായിക്കുകയെന്ന പതിവിനാണ് കാലം കത്തിവെച്ചത്. വായനക്കാരുടെതായ ഈ വിഭാഗങ്ങള്‍ പരസ്പരം പുലര്‍ത്തിയിരുന്ന ശത്രുതയോളം വരുന്ന അകല്‍ച്ചയാണ് അതിലസ്തമിച്ചത്. മിഡിയോക്രസിയുടെ അരിയിട്ടു വാഴ്ചയില്‍ നിന്നും വെല്‍ ബിലോ മിഡിയോക്രസി എന്ന പരിതാപകരമായ അവസ്ഥയായി. മഹാമേരുക്കളുടെ അസ്തമനത്തോടെ പ്രസ്സിദ്ധീകരണക്ഷമത അല്ലെങ്കില്‍ പരായണക്ഷമത എന്ന മൂല്യം ഇടിഞ്ഞു. കിടമല്‍സരകോലാഹലങ്ങളില്‍ എന്തും വാര്‍ത്തയായി വാളെടുത്തവനെല്ലാം വെളിച്ചപാടുമാരുമായി. മാധ്യമത്തിന്‍റെ രാഷ്ട്രീയ മൂല്യം തിരിച്ചറിയപ്പെട്ടതോടെ കഥ വീണ്ടും മാറി. വിഭാഗീയത എഴുത്തിലും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലും കടന്നു വന്നു. ഒപ്പം സര്‍വ്വജ്ഞപീഠം കയറിയവരും.
ബ്ലോഗെന്ന മാധ്യമത്തിന്‍റെ പരസ്പരവിനിമയ സ്വഭാവം വീണ്ടും കാര്യങ്ങള്‍ മാറ്റി മറിച്ചു. എഴുത്തുകാരനു സ്വന്തമായി നട്ടെല്ലു പോയിട്ടൊരു പുറം പൊലുമില്ലാതായി, ചൊറിയാന്‍ നഖവും. തനിക്കു പുറം ചൊറിയുന്നവരുടെ പുറം ചൊറിഞ്ഞു ചൊറിഞ്ഞു നഖം തേഞ്ഞവരെമ്പാടും. പുറം ചൊറിച്ചിലിന്‍റെ ബാര്‍ട്ടര്‍ സിസ്റ്റം. കൂട്ടപ്രാര്‍ത്ഥനയുടെ ആരവങ്ങളില്‍ രോഗശാന്തി. സ്വാതന്ത്ര്യം എന്നത് ബഹുമുഖമാണ്. എഴുതാനും വായിക്കാനും പുറം ചെറിയാനും ചൊറിയാതിരിക്കാനുമുള്ള സ്വാതന്ത്ര്യം. എഴുത്തുകാരന്‍ ഒളിക്കുകയോ തെളിയുകയോ ചെയ്യട്ടെ, മലയാള പാഠാവലി ഒന്നു മുതല്‍ പത്തു വരെ പഠിച്ചവര്‍ക്കാര്‍ക്കെങ്കിലും അപരനാമധാരികളുട വായന ആശാസ്യമല്ലെന്നു പറയാനൊക്കുമോ? അദ്ധ്യയന മാധ്യമം ഇംഗ്ലീഷാണെങ്കില്‍ മഴയത്തേലും ഒരു വായനശാലയുടെ തിണ്ണയില്‍ കയറി നിന്നവന്? സാലിഞ്ജറുടെ പ്രസക്തി നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്നു. കൊളോണിയല്‍ വിദ്യാഭ്യാസം തന്നത് ഇരുപത്തി ആറക്ഷരങ്ങള്‍ മാത്രമാണെന്നും അതിനു സഹജമായ സുജനമര്യാദ അല്ലെന്നും തെളിയിക്കുന്നവരേറെയാണ്. ഇവിടെയാണ് പ്രശസ്തിയോടും വെള്ളിവെളിച്ചത്തോടും മുഖം തിരിഞ്ഞു നില്‍ക്കുന്ന സാലിഞ്ചരേ പോലുള്ളവരുടെ സര്‍ഗ്ഗജീവിതം പ്രസക്തമാകുന്നത്.


