മാർച്ച് 31, 2008

കവിതയുടെ നെഞ്ചകത്ത് മുഴങ്ങിയ ഇടിനാദം

Buzz This

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഉത്സവപ്പറമ്പിലെ ചൊല്‍ക്കാഴ്ച. വെളിച്ചപ്പാടിന്‍റെതിനു സമാനമായ മുടിയുള്ള ഒരു ജൂബ്ബാവേഷധാരി കാണികളുടെ മനസ്സില്‍ ഇടിമുഴക്കം വിതയ്ക്കുന്നു. നതോന്നതയിലും കേകയിലും കാകളിയിലും കേട്ടറി‍ഞ്ഞ കവിതകളില്‍ നിന്നും വ്യത്യസ്തമായ, ചെഞ്ചമ്മേ പ്രയോഗത്തിന്‍റെ വാല്‍സല്യമില്ലാത്ത, തുളഞ്ഞു കയറുകയും പിടിച്ചുലയ്ക്കുകയും ചെയ്യുന്ന വാക്കുകള്‍. ഒരണ്വേഷണത്തിന്‍റെ തുടക്കമവിടെയായിരുന്നു. ജാതകം എഴുതുന്നതിനു മുന്‍പുള്ള വിജു - കലാകൌമുദി അഭിമുഖം ചില ദിശകളിലേക്ക് കൈചൂണ്ടി. ആ വഴിയിലും കൈവഴികളിലും നടന്നു. പൂച്ചയാണിന്നെന്‍റെ ദുഖത്തിലെ സര്‍കാസം. കുറത്തിയിലെയും കാട്ടാളനിലെയും പ്രതിഷേധ സ്വരം. മകനേ മുലപ്പാല്‍ കുടിക്കരുതിലെ വിലാപം. കോഴിയിലെ ലോകദര്‍ശനം. ചാക്കാലയിലെ ബന്ധവിചാരണ. അവസാനം പൊന്നായ ഒന്ന് ശാന്ത, മുത്തിലും മുത്തായ കടമ്മനിട്ട.

എതിര്‍പ്പ് തിളയ്ക്കുകയും മുദ്രാവാക്യം ദൈവവചനമാകുകയും ചെയ്യുന്ന പ്രായവിഭാഗങ്ങള്‍ ആ കവിതകള്‍ നെഞ്ചേറ്റിയതിന്‍റെ രസതന്ത്രം എന്തായിരിക്കും? അതെന്തായാലും ആധുനികത നിഴലും പ്രതിബിംബവും മാത്രമായിരുന്ന സാമാന്യത്തിനിടയ്ക്ക് അസാമാന്യമായ കരവിരുതോടെ സ്വന്തം ഗോത്ര വര്‍ഗ്ഗ സംസ്കാരങ്ങളും പ്രതിബിംബവും സംഗീതവും സ്വന്തം കവിതയില്‍ അധിനിവേശിച്ചത് നാടും പേരും കവിതയും ഒന്നായിരുന്ന ഒരപൂര്‍വ്വ കവിയുടെ നിയോഗമായിരുന്നു.

ആഡ്യതയുടെ മഹാഗോപുരങ്ങളുടെ അവശേഷിപ്പുകള്‍ക്കിടയ്ക്കാണ് ദ്രാവിഡതാളം മുഴങ്ങിയത്. വര്‍ഷങ്ങള്‍ക്കും അഭിരുചിക്കുമനുസരിച്ച് ആസ്വാദനം മാറുമെങ്കിലും മൂല്യനിര്‍ണ്ണയത്തിന്‍റെ മാനദണ്ഡങ്ങള്‍ മാറുമെങ്കിലും ശബ്ദങ്ങളോടുള്ള മനോഭാവം മാറുമെങ്കിലും കവിതയോടുളള ഇഷ്ടം വ്യത്യാസപ്പെടുമെങ്കിലും കേരള കവിതയിലെ ഈ കടമ്മനിട്ട ചിട്ട ഇന്നും ശബ്ദസവിശേഷതയോടെ അനുഭവപ്പെടുന്നു. കത്തിപ്പടരുന്ന വാക്കുകള്‍ക്ക്, മിന്നല്‍പിണര്‍ നിറഞ്ഞ ബിംബങ്ങള്‍ക്ക് നന്ദി! ആദരാഞ്ജലികള്‍


Share/Save/Bookmark

മാർച്ച് 29, 2008

ഉദര നിമിത്തം...

Buzz This

ഉദരനിമിത്തം ബഹുകൃത വേഷം എന്നു പഴയ ഒരു ശ്ലോകമുണ്ട്. സത്യമാണ്. കോടികളുടെ ഉടമയും കൊടിയുടെ മാത്രം ഉടമയും ഒരുപോലെ പങ്കുവെക്കുന്ന ഒന്ന്. സത്യത്തില്‍ കോടികളുടെ ഉടമ ഭക്ഷണ കാര്യത്തില്‍ നിര്‍ഭാഗ്യവാനാണ്. അടുക്കളയില്‍ അന്യരാരോ സ്നേഹം ചേര്‍ക്കാതെ പാചകം ചെയ്യുന്ന ഭക്ഷണം. അല്ലെങ്കില്‍ പഞ്ചനക്ഷത്ര അടുക്കളകളിലെ യൂണിഫോം സ്വഭാവമുള്ള വിഭവങ്ങള്‍. രോഗഭീതിയില്‍ കോടികളുടെ ഉടമ പലപ്പോഴും പുഴുങ്ങിയ പച്ചക്കറിയും പഴവും മാത്രം തിന്നു ജീവിക്കുമ്പോള്‍, ഭക്ഷണസാമഗ്രികള്‍ വാങ്ങാന്‍ കഷ്ടപ്പെടുന്നവന് രോഗഭീതിയേതുമില്ലാത്തതു കൊണ്ട് പരിമിതികളൊന്നുമില്ല. ആദ്യം പറഞ്ഞവന്‍റെ തീന്‍മേശ ബോര്‍ഡ് യോഗങ്ങള്‍ പോലെ ഔപചാരികവും ഭക്ഷണം കഴിക്കുന്ന അന്തരീഷം നിശബ്ദവുമാണ്. രണ്ടാമതു പറഞ്ഞവന്‍റെ ജീവിതം പോലെ അടുക്കളയും ഇല്ലായ്മ നിറഞ്ഞതാണെങ്കിലും ഔപചാരികതയുടെ വല്ലായ്മയില്ലാത്തതാണ്. ഭക്ഷണപ്രക്രിയ ശബ്ദഭരിതവും സ്നേഹമുഖരിതവും.

ആരെങ്കിലും നിങ്ങള്‍ക്കായി പ്രത്യേകമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍. ഒളിച്ചു വെച്ചതോ മാറ്റിവെച്ചതോ ആയ ചെറിയ വിഭവങ്ങള്‍. മായാജാലക്കാരിയെ പോലെ അമ്മയോ അമ്മൂമ്മയോ പ്രത്യക്ഷപ്പെടുത്തുന്ന ഇഷ്ടഭോജ്യങ്ങള്‍. കോഴി ഇഷ്ടമാണ്, പരിപ്പിഷ്ടമാണ്, വഴുതനങ്ങ ഇഷ്ടമല്ല, വറുത്തമീനിഷ്ടമാണ് തുടങ്ങിയ ധാരണകള്‍. പലപ്പോഴും വിളമ്പുന്നവരുടെ വിഹിതത്തില്‍ വിഭവശോഷണം. പപ്പടമില്ലാത്തതിന്‍റെ പിണക്കങ്ങള്‍. തിന്നിട്ടെഴുന്നേറ്റു പോകുമ്പോള്‍, കുറെ കാലമായി വയറിളക്കണമെന്നും വിചാരിച്ചിരിക്കുകയായിരുന്നു. ഇനി മരുന്നൊന്നും കഴിക്കണ്ട, അമ്മൂമ്മയെ കല്യാണം കഴിച്ചോണ്ടു വന്നപ്പോള്‍ സ്ത്രീധനം കൊണ്ടുവന്ന കോഴിയാണോ തുടങ്ങിയ ചില്ലറ നമ്പറുകളുടെ അനന്തരഫലമായ പരിഭവങ്ങള്‍, പിണക്കങ്ങള്‍. നിനക്കൊക്കെ വല്ലതും വച്ചു തരുന്നവരെ പറഞ്ഞാല്‍ മതിയെന്ന സ്റ്റാന്‍ഡേര്‍ഡ് സമാപനം.

അന്നം അല്ലെങ്കില്‍ ആഹാരം ദൈവികമാണെന്നും പരിശുദ്ധമാണെന്നും അത് പാഴാക്കുന്നത് പാപമാണെന്നും ജാതിമതഭേദമന്യേ, സാധാരണയായി കാണാത്ത അഭിപ്രായ ഐക്യത്തോടെ വിശ്വസിക്കുന്ന സമൂഹമാണ് നമ്മളുടെത്. ഭക്ഷണ ധാരാളിത്തം അപൂര്‍വ്വമായിരുന്ന കാലത്ത് രംഗപ്രവേശം ചെയ്ത ചൊല്ലായിരിക്കാമിത്. ഭൂമിയും വിഭവങ്ങളും പരിമിതവും, അതില്‍ പോലും ഓഹരികളും അവകാശങ്ങളും ഉണ്ടായിരുന്ന കാലത്ത് ഇത് സ്വാഭാവികമായ ഉരുത്തിരിയലായിരിക്കാം. പക്ഷെ അടിസ്ഥാന ജോലികള്‍ക്ക് ജോലിക്കാരെ പോലും കിട്ടാനില്ലാത്ത കാലത്ത് ഇതിന്‍റെ പ്രസക്തിയെന്തായിരിക്കും? ഭക്ഷണം ആര്‍ക്കും ഒരു പ്രശ്നമല്ലാതെയായിരിക്കുന്നു. ആളോഹരി വരുമാനത്തില്‍ ഉയര്‍ന്ന നിലയിലുള്ളവനും പ്രകൃതത്തില്‍ പിച്ചക്കാരനായവനു പോലും നാലക്ക പ്രതിദിനവരുമാനമുള്ള കാലത്ത് ഇങ്ങനെയുള്ള വിശ്വാസങ്ങള്‍ അതിവേഗം കാലഹരണപ്പെടുന്നു.

അന്നദാനം പുണ്യമായി കണക്കാക്കപ്പെട്ടിരുന്നു. പഴയ വീടുകളില്‍ അത്താഴപഷ്ണിക്കാരെയും അവിചാരിത അതിഥികളെയും കാത്ത് ഭക്ഷണം എപ്പോഴും തയ്യാറായിരുന്നു. ഇന്നോ? ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ തയ്യാറാക്കി ഫ്രിഡ്ജില്‍ നിറയ്ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് ദാനതല്‍പ്പര സ്വഭാവം നഷ്ടപ്പെട്ടിരിക്കുന്നു. ഭക്ഷണം സ്നേഹവും അന്നദാനം പുണ്യവുമാണെന്ന സങ്കല്‍പ്പവും.

ഭക്ഷണം, അല്ലെങ്കില്‍ അരവയര്‍ എന്നും എപ്പോഴും പ്രശ്നമായിരുന്നു. അയ്യപ്പപ്പണിക്കരുടെ കവിത പോല അരവയര്‍ നിറയാ പെണ്ണിനു നിറവയര്‍ നല്‍കും മര്‍ത്യനു സ്തുതി. പക്ഷെ ഇന്നത്തെ പ്രശ്നം ഭക്ഷണം മാത്രമാണോ?


Share/Save/Bookmark

മാർച്ച് 24, 2008

ഒരിടത്തൊരിടത്ത് ഒരപ്പൂപ്പനുണ്ടായിരുന്നു..

Buzz This

ഓള്‍ഡ്മാന്‍ എന്നും ഒരു ദൌര്‍ബല്യമായിരുന്നു. ലെജന്‍റ്! ആ മാന്യദേഹത്തോട് ബീഡി മോഷണം പോലെ പല പാതകങ്ങളും ചെയ്തിട്ടുണ്ട്. ചിതലു പിടിച്ചെന്നാരോപിച്ച് മച്ചിലെ പുസ്തകങ്ങള്‍ കത്തിച്ചു കളഞ്ഞതടക്കം. അത് കത്തിത്തീരാന്‍ തന്നെ സമയം അര മണിക്കൂറിലേറെയെടുത്തു. ആരുടെയോ ശുപാര്‍ശയിലും ജാമ്യത്തിലൂമാണ് അന്ന് തടി രക്ഷപെട്ടത്. ഒരു ദിവസം പ്രഭാത സവാരിക്കു പോയപ്പോള്‍ ഒരു കാറുമായി കൂട്ടിമുട്ടി ശയ്യാവലംബിയാകുന്നതുവരെ ആളു പുലിയായിരുന്നു. ശയ്യാവലംബിയായതിനു ശേഷവും.

നീ എപ്പോ വന്നു?
ഇപ്പോ വന്നതേയുള്ളൂ..
നീ ജോലി ചെയ്യുന്നിടത്ത് ആ പള്ളീടെ സൈഡില്‍ ഒരു കള്ളുഷാപ്പുണ്ടാരുന്നു. ഇപ്പോഴുമുണ്ടോ?

കഥ കേട്ടോണ്ടു വന്ന അമ്മൂമ്മ മുറുമുറുക്കുന്നു.
തൊണ്ണൂറ്റിനാലാം വയസ്സില്‍ കട്ടിലേകിടക്കുമ്പോഴാ കള്ളുഷാപ്പ്. നിനക്ക് വേറെ പണിയൊന്നുമില്ലേ എണീറ്റു പോടാ..

തെറ്റിദ്ധരിക്കരുത്. ആളു മദ്യപാനിയല്ലായിരുന്നു. തിരുവോണത്തിനു മാത്രം മൂത്ത പുത്രന്‍ കൊണ്ടു വരുന്നതിലല്പ്പം. അതും സിസ്റ്റമാറ്റിക്കായി കോഴി സഹിതം.

വീരേതിഹാസങ്ങളനേകമാണ്. പണ്ട് നദിയിലൂടെയും കായലിലൂടെയുമായുരുന്നു ചരക്കു നീക്കം. ഇപ്പോള്‍ ഷോപ്പിങ്ങ് മാലിലും. പബ്ബിലും. പക്ഷെ ഇന്നു നീക്കമല്ല, ചലനം. അന്തക്കാലത്ത് കായലുകള്‍, നദികള്‍ എന്നിവ കായല്‍ കൊള്ളക്കാരാല്‍ സമൃദ്ധവും. ഓള്‍ഡ്മാനും ഓസീആര്‍ കഥയിലെ നായകനുമായ ഇളയ പുത്രനും (ഇതിലൊരു രഹസ്യമുണ്ട്, വഴിയേ വ്യക്തമാകും) കൂടെ ചരക്കുകള്‍ അടുത്ത അങ്ങാടിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. അന്നും ഒത്തു കളിയുണ്ടായിരുന്നിരിക്കണം. തുഴച്ചില്‍കാരും കൊള്ളക്കാരും ഗുലാനായിരുന്നു. ഇരുമെയ്യും ഒരു കരളും. കൊള്ളയടിക്കാന്‍ പറ്റിയ സ്ഥലങ്ങളില്‍ കൊണ്ടെത്തിച്ച് തോണി സ്ലോ ചെയ്യും. വിഹിതം വീട്ടിലെത്തും. ഒരു തവണ ഈ നാടകം അരങ്ങേറിയപ്പോള്‍ വഞ്ചിയിലെ സഞ്ചാരി ഓള്‍ഡുമാനായിരുന്നു. ശേഷം ദൃക്സാക്ഷിയുടെ മുഖത്തു നിന്നും.

കുറെ പോയപ്പോള്‍ ആകെ ഒരു പന്തികേട്. വള്ളക്കാര്‍ ബഹളം വെക്കാന്‍ തുടങ്ങി.
കുഴപ്പമായെന്നാ തോന്നുന്നേ..
പിറകെ വരുന്ന വള്ളക്കാരെ ചൂണ്ടി.
ദോ ലവരു പ്രശ്നക്കാരാ..

ഓള്‍ഡി ഇരുന്നിടത്തു നിന്നും ബീഡി കളഞ്ഞെഴുന്നേറ്റു.
എന്നാ നീ ഇരി. ഞാന്‍ ഊന്നാം.

ബ്ലഡി ഫെലോസ് മനസ്സില്‍ കണ്ടതു മാനത്തു കണ്ട് ഓള്‍ഡി കോലു വാങ്ങി ഊന്നിയെന്നും റേസില്‍ പ്രശ്നമേതും നേരിടാതെ കൊള്ളക്കാര്‍ക്കു പിടികൊടുക്കാതെ യഥാകാലം അങ്ങാടിയിലെത്തിയെന്നും ചരിത്രം. വള്ളം പാര്‍ക്കു ചെയ്തു പുറത്തിറങ്ങി വള്ളക്കാരെ ഓരോരുത്തരെയായി താഢനം ടിപ്പായി കൊടുത്തു പറഞ്ഞുവിട്ടു. പ്രതിഷേധം കൊണ്ടു മാത്രമല്ല ആളു കഞ്ചൂസായതു കൊണ്ടു കൂടിയാണിതു ചെയ്തതെന്നു ദൃക്സാക്ഷി!

കഥയുടെ രണ്ടാം ഭാഗം. ചരക്കു വിറ്റ കാശ് ഈര്‍ക്കിലി വലുപ്പമുള്ള ഇളയ പുത്രന്‍റെ വള്ളിനിക്കറിന്‍റെ കീശയില്‍ ഭദ്രമാക്കി പിന്‍ ചെയ്ത് അപ്പനും മകനും ഒരേ ശകടത്തില്‍ രണ്ടായി യാത്ര ചെയ്ത് തിരികെയെത്തും. നാട്ടില്‍ ബസ്സിറങ്ങുന്നതു വരെ അപ്പനു മോനേം മോനപ്പനേം അറിയില്ല. നാട്ടില്‍ ബസ്സിറങ്ങിയാല്‍ ഇളയ പുത്രന്‍റെ പോക്കറ്റില്‍ നിന്നും കാശെടുത്ത് ചന്തിക്ക് രണ്ടടീം കൊടുത്ത് വീട്ടിപ്പോടാന്നോടിക്കും.

പഴയ കാല മാനേജ്മെന്‍റുപാഠങ്ങള്‍. കോണ്‍ഫ്ലിക്ട് മാനേജുമെന്‍റും സെക്യൂരിറ്റി മാനേജുമെന്‍റും. കഥ കേള്‍ക്കുമ്പഴേക്കും ഓള്‍ഡി പോയിട്ട് വര്‍ഷങ്ങളേറെയായിരുന്നു. മനസ്സില്‍ നമിച്ചു. പുണ്യപുരാതന നാടക സങ്കേതത്തില്‍ ഓള്‍ഡി പറഞ്ഞു വെച്ച ആധുനിക സങ്കേതങ്ങള്‍.

അപൂര്‍വ്വം ചില സമയങ്ങളില്‍ രക്ഷകനുമായിരുന്നു. നെല്ല്, കറ്റ തുടങ്ങിയ സാധനങ്ങള്‍ വീട്ടുമുറ്റങ്ങളില്‍ കാണാന്‍ സാധിക്കുന്ന കാലമായിരുന്നു. ഒരു കുളം അറ്റാച്ചു ചെയ്യപ്പെട്ടിരിക്കുന്നതു കൊണ്ട് (സത്യത്തില്‍ കുളമൊന്നുമല്ല. ഇന്നു കാണുമ്പോള്‍ അന്നതിലെങ്ങനെ ആളുകള്‍ നീന്തിയെന്നു തോന്നാറുണ്ട്) അവധികാലം അധികവും ഉഭയജലജീവിയായിരുന്നു. ഒരു ദിവസം ജലവാസം അല്‍പ്പം അധികമായിപ്പോയി, അമ്മമാര്‍ പലരും വന്നു വിളിച്ചു. അനുനയത്തിന്‍റെയും ഭീഷണിയുടെയും സ്വരമെല്ലാം പാഴായി. അല്‍പ്പം കഴിഞ്ഞപ്പോള്‍ ദാ വരുന്നു ഘാതുകന്‍. നേരത്തെ പറഞ്ഞ ഒണ്‍സ് അപണ്‍ എ ടൈം മോണ്‍സ്റ്റര്‍ ഇളയമ്മാവന്‍. കുളത്തിലേക്കിറങ്ങി. ലാത്തിച്ചാര്‍ജ്ജാരംഭിച്ചു. തല്ലുകൊണ്ടവരുടെ കണ്ണില്‍ ടിയര്‍ ഗ്യാസും. തുണിപോലുമെടുക്കാന്‍ സമ്മതിച്ചില്ല. തല്ലിയോടിച്ചു വീട്ടുമുറ്റത്ത് രണ്ട് കറ്റക്കൂമ്പാരത്തില്‍ പ്രതിഷ്ടിച്ചു. നെല്ല് ആവശ്യമില്ലാത്ത സ്ഥലത്തെല്ലാം കുത്തിക്കൊള്ളുന്നു. കറ്റ ചുമക്കുന്നവരുടെയും ദൃക്സാക്ഷികളുടെയും പരിഹാസം വേറെയും. ചൊറി‍ഞ്ഞു തിണര്‍ത്ത പാടുകളുമായി സമയം നിശ്ചലമായി നില്‍ക്കുമ്പോഴാണ് രംഗം നിശബ്ദമാകുന്നത്. ഓള്‍ഡി പ്രത്യക്ഷപ്പെടുന്നു. മുഖത്തെ നവ രസം ചിരിയിലവസാനിക്കുന്നു. ഭയന്നു നില്‍ക്കുന്ന നിഷ്കളങ്കരെ പിടിച്ചു താഴെയിറക്കുന്നു. ക്രൂരന്‍മാരെയും ക്രൂരകളെയും നിശിതമായി ശാസിക്കുന്നു.

ചെറുപ്പത്തിലെ ഗംഭീരരൂപം പിന്നെ എന്നോ വാര്‍ദ്ധക്യവും അവശതയും തീണ്ടി ശയ്യാവലംബിയായി. എല്ലാ മരങ്ങളുടെയും ഇല കൊഴിയുകയും ശിഖരങ്ങള്‍ ദുര്‍ബലമാകുകയും ചെയ്യുന്നു. ശയ്യാവലംബിയായ ഓള്‍ഡി കൂടുതല്‍ അപ്രോച്ചെബിള്‍ ആയി. പല കഥകളുടെയും ചുരുളഴിയുന്നതും അപ്പോഴാണ്. മരണം വരെയും സാര്‍ത്ഥകമായ ജീവിതം നയിച്ചു. മക്കളാലും മരുമക്കളാലും കൊച്ചുമക്കളാലും ധന്യമായ ജീവിതം. അവസാനം ഒരു ഇല കൊഴിയുന്നതു പോലെ ആ ജീവിതവും കൊഴിഞ്ഞു.

അവസാനമായി കാണാന്‍ നാട്ടിലെ പ്രമുഖരുടെ നീണ്ട നിര. ശ്രദ്ധേയമായ ഒന്നുണ്ട്. സ്ഥലത്തെയും സമീപത്തെയും വൃദ്ധയുവതികളെല്ലാം ഒരു നിത്യഹരിത നായകന്‍റെ വിയോഗത്തില്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു. നെവര്‍ സീന്‍ എ ഫെയര്‍വെല്‍ ലൈക് ദാറ്റ് ടില്‍ ദ ഡേ! ഓള്‍ഡി ഒരു ഹീറോയായിരുന്നോ?


Share/Save/Bookmark

മാർച്ച് 23, 2008

ലൈംഗികത കാപട്യവും നാട്യവും യാഥാര്‍ത്ഥ്യവും

Buzz This

ഫ്ലാഷ്ബാക്ക് 1.
ഹൈസ്കൂള്‍ ക്ലാസ്സിലോ അതിനു തൊട്ടു മുന്‍പോ എന്നോര്‍മ്മയില്ല, സഹപാഠികളിലാരോ കടത്തിക്കൊണ്ടു വന്ന മഞ്ഞ നിറമുള്ള താളുകളുള്ള അവ്യക്തമായ ഫോട്ടോകളുള്ള അസംസ്കൃതമായ, വെറുപ്പുളവാക്കുന്ന ഭാഷ നിറഞ്ഞ കഥകളുള്ള മാസിക. പേര് മേളം അതോ സ്റ്റണ്ടോ? നിരോധിത ലോകത്തു നിന്നുള്ള വെളിപാടുകള്‍ വായിക്കാനുള്ള തിക്കും തിരക്കും. ഉള്ളടക്കം ഓര്‍മ്മയില്ല. ഒന്നുറപ്പാണ്. ലൈംഗികതയെക്കുറിച്ചും സ്ത്രീയെക്കുറിച്ചും ശരിയായ ധാരണകളൊന്നും പകരുന്നതല്ല ഉള്ളടക്കമെന്നു മാത്രമോര്‍ക്കുന്നു.

മലയാളിയുടെ ലൈംഗികവിദ്യാഭ്യാസത്തിന്‍റെ സ്വഭാവം പ്രാഥമികമായും അജ്ഞത നിറഞ്ഞതാണ്. ലൈംഗികവളര്‍ച്ചയുടെ ഘടങ്ങളിലൊന്നും അവനു ശരിയായ അറിവിന്‍റെ വഴി തെളിയുന്നില്ല. എന്തുകൊണ്ടാണെന്നറിയില്ല വിദ്യഭ്യാസ വിശാരദന്‍മാരും ജ്ഞാനികളും നിറഞ്ഞ കേരളത്തിലെ വിദ്യാഭ്യാസരംഗം ഇക്കാര്യത്തില്‍ അപകടകരമായ മൌനം പാലിക്കുന്നു. ശരിയായ ദിശയിലുണ്ടാകുന്ന അല്‍പ്പമെന്തെങ്കിലും ശ്രമങ്ങള്‍ എതിര്‍പ്പുകളില്‍ തട്ടി അകാല ചരമമടയുന്നു.

ബസ്സിലെ തിരക്കിലും സിനിമതിയറ്റിലെ ഇരുട്ടിലും വഴിവക്കിലെ തുറിച്ചുനോട്ടങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് ശരിയായ അറിവുകളുടെ അഭാവമാണോ? ഒരു ശരാശരി മലയാളിക്ക് ലൈംഗികത വിലക്കപ്പെട്ട കനിയാണ്. സമൂഹത്തെയും സദാചാരത്തെയും പേടിക്കേണ്ടാത്ത മലയാളിയുടെ തനിസ്വരൂപം കാണണമെങ്കില്‍ യാഹൂവിലെ കേരള ചാറ്റ്റൂമുകളിലൊന്നില്‍ പോയാല്‍ മതി. ഞരമ്പുരോഗികളുടെ നിത്യവും നടക്കുന്ന സംസ്ഥാനസമ്മേളനമായി കേരള ചാറ്റ്റൂമുകള്‍ മാറിക്കൊണ്ടിരിക്കുന്നു. അജ്ഞാത നാമധേയവും മേല്‍വിലാസവുമായി മലയാളി രതിവൈകൃതങ്ങളുടെ ഘോഷയാത്ര നടത്തുന്നു. ഒരു പക്ഷെ ഇത് ഏറ്റവും ഓര്‍ത്തഡോക്സായ സമൂഹങ്ങള്‍ പുറംതൊടിനുള്ളില്‍ ഏറ്റവും വികൃതമായ സമൂഹമായിരിക്കുമെന്നതിന്‍റെ തെളിവായിരിക്കും. ആളോഹരി നെറ്റ് കണക്ടിവിറ്റി തുലോം പരിമിതമായിരിക്കുമ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ വിശാലമായ സാഹചര്യത്തില്‍ എന്തായിരിക്കും സംഭവിക്കുക? ലൈംഗികമായ അറിവുകള്‍ തേടി ചാറ്റ്റൂമില്‍ ഏതെങ്കിലും നിഷ്കളങ്ക ബാല്യം എത്തിപ്പെട്ടാല്‍?

ശരാശരി മലയാളി ലൈംഗികതയെക്കുറിച്ചറിയുന്നത് മുന്‍ചൊന്ന ഇക്കിളികളിലൂടെയും ഇപ്പോള്‍ വെബിലും ചാറ്റ് റൂമിലും, സീരിയലുകളിലെയും സിനിമയിലെയും സീനുകളിലുടെയുമാണ്. ലൈംഗികതയെക്കുറിച്ചറിയുന്നതിനു മുന്‍പ് അവിഹിതത്തെയും പീഡനത്തെയും കുറിച്ചുള്ള അറിവുകളിലേക്കാണ് ബാല്യത്തിന്‍റെ കണ്ണുകള്‍ തുറക്കുന്നത്. തെറ്റിദ്ധാരണകളുടെ കൂമ്പാരമായാണ് ശരാശരി മലയാളി ബാല്യം വളരുന്നത്. ലൈംഗികവളര്‍ച്ചയുടെ ഏറ്റവും തീവ്രവും തീഷ്ണവുമായ സമയത്ത് അവര്‍ ഇരുട്ടില്‍ തപ്പുന്നു. തെറ്റിദ്ധാരണകളും അബദ്ധധാരണകളും വളരുന്നു. ചതിക്കുഴികളും അധപതനത്തിന്‍റെ ഗര്‍ത്തങ്ങളും അവരെ കാത്തിരിക്കുന്നു. അണുകുടുംബങ്ങളുടെ പ്രചാരത്തോടെ ഈ അപകട സാധ്യത ദിനംപ്രതി വര്‍ദ്ധിച്ചു വരികയാണ്. അറ്റാച്ചു ചെയ്ത് നിലനില്‍ക്കണ്ടേ കുടുംബത്തില്‍ ഡിറ്റാച്ചുമെന്‍റുകള്‍ വളരുമ്പോള്‍ ഇത്തരം സാധ്യത ഭീകരമായ വ്യാപ്തിയാര്‍ജ്ജിക്കുന്നു. കപടസദാചാരവും കാപട്യവും നിറഞ്ഞ സമൂഹം വിളവെടുക്കുന്നത് പീഡനങ്ങളും മാനസിക ലൈംഗിക രോഗങ്ങളുമാണ്.


Share/Save/Bookmark

മാർച്ച് 21, 2008

വ്യായാമ ഭരിതം പ്രസ്സന്ന വദനം!

Buzz This

ബൈക്കിനു പുള്ളിങ്ങ് കുറയുകയും ഇരുന്നു കഴിയുമ്പോള്‍ കാറൊരു വശത്തേക്ക് ചരിയുകയും ചെയ്യാനാരംഭിച്ചിട്ട് കാലം കുറെയായി. പ്രത്യേകിച്ച് അസ്വസ്ഥതകളോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നുമില്ലെങ്കിലും കണ്ടു നില്‍ക്കുന്നവര്‍ക്കൊരു വീര്‍പ്പുമുട്ടല്‍. വ്യായാമം ചെയ്യാനുള്ള പ്രകോപനങ്ങള്‍ പലവിധത്തിലായിരുന്നു. ആദ്യം കസിനായി പ്രത്യക്ഷപ്പെട്ടു. നീചന്‍ ഡോക്ടര്‍ എന്ന വേഷവും കൂടി അഭിനയിക്കുന്നു. വന്ന ദിവസം രാത്രിയിലെ ബിയര്‍ മഹാമഹത്തിനു ശേഷം സുഖമായുറങ്ങുകയായിരുന്നു. ആരോ കുലുക്കി വിളിച്ചു. ഉറക്കം നഷ്ടപ്പെട്ടതിന്‍റെ ദേഷ്യത്തില്‍ ചില പ്രത്യേക അക്ഷരങ്ങള്‍ ഉരുവിട്ടു കൊണ്ടാണ് ഉണര്‍ന്നത്. വാചകങ്ങള്‍ പിതൃ പരമ്പരയിലേക്ക് കയറുമ്പോഴാണ് കുലുക്കി വിളിച്ച മുഖം കണ്ണില്‍ തെളിയുന്നത്. സുഖമായുറങ്ങുന്ന അമ്മാവന്‍ തുമ്മിക്കാണും. കൂടുതല്‍ മുകളിലേക്ക് കയറിയില്ല. പരമ്പരകള്‍ പൊതുവായതു കൊണ്ട് വാക്കുകള്‍ ബുമറാങ്ങു പോലെ ബൌണ്‍സു ചെയ്യും.
ശ്രോതാവിനു ചിരി.
വാ നടക്കാന്‍ പോകാം. തടി കുറയട്ടെ?
വേല മനസ്സിലിരിക്കട്ടെ! ഈ ക്ഷണത്തിനു ഹേതു എന്‍റെ തടി മാത്രമല്ല.അവന്‍റെ തൊട്ടു മുന്‍പത്തെ വരവിന് രാവിലെ ഏഴു മണിക്കു പച്ചക്കറി വാങ്ങാന്‍ പോയതായിരുന്നു. അല്‍പ്പം ഹൈഫി വെജ് ഷോപ്പ്. ജിമ്മിലും പാര്‍ക്കിലും വ്യായാമം കഴിഞ്ഞു വരുന്ന സുന്ദരികള്‍. പ്രായം സ്റ്റില്ലടിച്ചു വെച്ചിരിക്കുന്നവര്‍. രാവിലെ മസാലദോശയ്ക്കു പച്ചക്കറി വാങ്ങുന്ന മദാലസകള്‍. പലതരം പച്ചക്കറികളുടെയും പഴങ്ങളുടെയും ശാരീരിക ഘടനയുള്ളവര്‍. ബ്രദര്‍ നിലാവെളിച്ചത്തിലെ കോഴിയായി. സ്വപ്നലോകത്തെ ബാലഭാസ്കരനും. ഈ ഒഴുക്കിന്‍റെ പ്രഭവകേന്ദ്രമാരാഞ്ഞു. പലതുണ്ടെങ്കിലും പാര്‍ക്കാണ് പ്രധാനം എന്നു പറഞ്ഞു. കൊച്ചന്‍ ഖേദിച്ചു. ഇതാണ് സ്ഥിതിയെങ്കില്‍ അവന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വ്യായാമം ചെയ്യുമായിരുന്നു.
ആ പാര്‍ക്കിലേക്കാണ് അവന്‍ ക്ഷണിക്കുന്നത്. ബ്രദര്‍ നീ നട, പ്രകൃതിദൃശ്യങ്ങളൊക്കെ കണ്ടാസ്വദിക്കെന്നും പറഞ്ഞു പത്രത്തിലേക്ക് തിരിഞ്ഞു. ഒരു പരീക്ഷണത്തില്‍ നിന്നു കൂടി രക്ഷപെട്ടു. ‍വീണ്ടും വ്യായാമത്തിന്‍റെ ആവശ്യം മുഖപടം നീക്കുന്നത് അല്‍പ്പകാലം മുന്‍പാണ്. ഒരു ബൈക്കിന്‍റെ പുറകില്‍ കയറേണ്ടി വന്നു. ട്രാഫിക് കാരണം ഇരുചക്രവാഹനത്തില്‍ ഇരുന്നുകൊണ്ടാണ് യാത്ര! ഡ്രൈവന്‍ പത്തടി മുന്നോട്ടു പോകുന്നതിനു മുന്‍പ് നിന്നു. കുരിശിലേറിയ കര്‍ത്താവിന്‍റെ മുഖം. ഈ ഭാരം ചുമപ്പിക്കരുതേ...അവനെ പിന്നില്‍ തള്ളി സ്വയം ഡ്രൈവി. കൊക്ക് നേ കിത്നേ കൊളം ദേഘാ. കൊളം നേ കിത്നേ കൊക്ക് ദേഘാ! നീ ഞരമ്പേക്കൂടോടുമ്പോള്‍ ഞാന്‍ വണ്ടിയോടിക്കാന്‍ തുടങ്ങിയതാടാ സ്മശ്രൂ!

അറ്റകുറ്റപ്പണിയുടെ സൌകര്യത്തിനു ഒരു പെഡല്‍ പമ്പ് വാങ്ങിയതായിരുന്നു. ഒന്നു ചവിട്ടിയതേയുള്ളൂ. പമ്പിനു മെറ്റമോര്‍ഫിസ് സംഭവിച്ചു, കാഫ്കയായി. ആ പരമ്പരയില്‍ മറ്റു പലതും സംഭവിച്ചു. പ്ലാസ്റ്റിക് കസേരകള്‍ ശത്രു ലിസ്റ്റില്‍ വന്നു. ഒരു ദീവാന്‍ പകുതിക്കൊടിഞ്ഞു. പാര്‍ട്ടികളിലും ഫ്ലോറിലും സുന്ദരികളുടെ മുഖത്ത് ഫ്രാജ്ല്‍ ഹാന്‍ഡില്‍ വിത് കെയര്‍ എന്ന ഭയം!


അവസാനം വ്യായാമം എന്ന നിത്യപ്രലോഭനത്തിനു കീഴ്പെടാന്‍ തീരുമാനിച്ചു. ജിമ്മു വേണോ? പാര്‍ക്കു വേണോ? ആദ്യ ഘട്ടം പാര്‍ക്കില്‍ തുടങ്ങാമെന്നും തീരുമാനിച്ചു. നിഷ്കളങ്കനൊരുവന്‍ പതിവുള്ള പത്രവായനയ്ക്കു പകരം പ്രഭാതകാലേ പാര്‍ക്കില്‍ ചെന്നെത്തി. നടപ്പാതയിലൂടെ നടന്നു. നടപ്പാതയുടെ വശങ്ങളിലും നടപ്പാതയില്‍ ജോഗിങ്ങ് സ്യൂട്ടിലും നിറയെ പുശ്പങ്ങള്‍. നടപ്പാതയിലെ പുശ്പങ്ങള്‍ പുഷും പുള്ളും ചെയ്തു പോകുന്നു. ഓരം ചേര്‍ന്നു നടന്നു. അല്‍പ്പം നടന്നപ്പോള്‍ ഒരു സ്ഥലത്ത് യോഗ നടത്തുന്നു. മുന്‍നിരയില്‍ സുന്ദരിമാര്‍. പിന്‍നിരയില്‍ തൈക്കിളവന്‍മാര്‍. തൈക്കളിവന്‍മാരുടെ പിന്‍നിരയിലെ ബാഹുല്യത്തിനു കാരണം മനസ്സിലായത് അല്‍പ്പം കഴിഞ്ഞ് വ്യായാമം അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോഴാണ്. ഹൈഡ്രോളിക് പ്രസ്സു പോലെ, പിസ്റ്റണ്‍ പോലെ ഉയര്‍ന്നു താഴുന്ന പിന്നാമ്പുറം. ബ്ലഡി തൈസ്, ആത്മാര്‍ത്ഥമായി സ്വന്തം തടി നോക്കാനുളളതിനു വല്ലവളുമാരുടെയും തൈസും ബട്ടക്സും നോക്കി വെള്ളമിറക്കുന്നു! പോയി മുള്ളുമുരിക്കേ കയറടേ! ഇല്ലോല്‍ പോയികുത്തിയിരുന്നു കരയ്!

ആത്മരോഷം കൊണ്ടു പീഢിതനായി പുറത്തു കടന്നു. ഇരുമ്പു വളച്ചുവെച്ച രൂപങ്ങളില്‍ ജനം പുഷപ്പും പുള്ളപ്പും എടുക്കുന്നു. തൂങ്ങിക്കിടന്ന ഒരു സഹോദരന്‍റെ വശത്ത് വെറുതെ ഒന്നു തൂങ്ങിയതാണ്. കുലുക്കം കാരണമായിരിക്കണം സഹോദരന്‍ പിടിവിട്ടു. അവന്‍റെ നോട്ടത്തില്‍ ചിത്രവധം. സോറി ഉപയോഗിച്ച് വധമുക്തനായി.

അവസാനം അഭയസ്ഥാനം കണ്ടെത്തി. കുറച്ചു കുട്ടികള്‍ ഷട്ടില്‍ കളിക്കുന്നു. കൂടെ ചേര്‍ന്നു. മൂന്നു ഗെയിം അറഞ്ഞു കളിച്ചു. വിയര്‍ത്തു കുളിച്ചു. 650 മില്ലി അധികം വിയര്‍ത്തത് കോമ്പന്‍സേറ്റു ചെയ്യാന്‍ ഒരു ബിയര്‍ കഴിക്കണമെന്നു മനസ്സില്‍ കുറിപ്പെഴുതി. അടിവരയിട്ടു.

ഗേറ്റുകടന്ന് പാര്‍ക്കിലേക്കു വരുന്ന സുന്ദരികളെ മറികടന്നു തിരിച്ചു യാത്രയായി. തിരികെ വീട്ടില്‍ വന്നു ടിവി വെച്ചപ്പോള്‍ ദേ..സില്‍വസ്റ്റര്‍ സ്റ്റാലണ്‍! തുണിയഴിച്ചിട്ടു അറു നഗ്നനായി കണ്ണാടിയുടെ മുന്‍പില്‍ നിന്നു. മസിലുരുട്ടി നോക്കി. കിം ഫലം.

പെട്ടന്നാണ് പഴയ ഒരു പരസ്യം ഓര്‍മ്മ വന്നത്.

ഒരു നാള്‍ ഞാനും ചേട്ടനെ പോലെ വളരും വലുതാകും.

പിന്നാണോര്‍ത്തത്. സ്റ്റാലനാകാന്‍ ചെറുതാകുകയാണ് വേണ്ടത്. ജാഗ്രതൈ.. മലയാളം സ്റ്റാലണ്‍ ബ്ലോഗെഴുതാന്‍ പോകുന്നു. അതും സമീപഭാവിയില്‍. ‍സ്വയം പുഞ്ചിരിച്ചു. വ്യായാമ ഭരിതം പ്രസ്സന്ന വദനം!


Share/Save/Bookmark

മാർച്ച് 19, 2008

ഖസാക്ക് പുനര്‍വിചാരണയും സത്യസന്ധതയും..

Buzz This

" വിജയന്‍റെ കഥകളും നോവലുകളും വച്ച് ഉപജീവനം നടത്തുന്ന നിരൂപകന്‍മാരുടെ പറ്റവും അവരുടെ എഴുത്തും സമാന്തരമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. ഇരുപതും ഇരുപത്തിഒന്നും നൂറ്റാണ്ടില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ജീനിയസ്സായി മലയാള സാഹിത്യത്തിലെ അതികായനായി വിജയന്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.

വിജയന്‍റെ തന്നെ ഒരു വാചകത്തിനു പാഠഭേദം പറയുകയാണെങ്കില്‍ അവരോഹണമില്ലാതെ ആരോഹണം മാത്രമായി വിജയന്‍റെ സാഹിത്യം മലയാണ്മയക്കു മീതെ ഉദാത്തമായ സമാധി കൊള്ളുകയാണ്. ജീവസ്സുറ്റ ഈ അവസ്ഥ നീണ്ട കാലം നിലനില്‍ക്കട്ടെ! ച്ചാല്‍ നീണ്ടും ചുരുണ്ടും നിബിഡമായും എന്നര്‍ത്ഥം"

വി.കെ.എന്‍
ഒ.വി.വിജയന്‍റെ കഥകള്‍ - അവതാരിക

മലയാളം കണ്ട ഒരേയൊരു വേര്‍ഡ്സ്മിത്, വാക്കുകളുടെ പെരുന്തച്ചനിതെഴുതിയതു കൊണ്ടു മാത്രമല്ല വിജയനോ ഖസാക്കോ മലയാള സാഹിത്യത്തില്‍ സ്ഥാനം പിടിച്ചത്. വി.കെ.എന്‍ എന്ന മൌലിക പ്രതിഭ മറ്റൊരു എഴുത്തുകാരനും അവതാരികയെഴുതാത്തതു കൊണ്ടുമല്ല. സമീപകാല സംവാദങ്ങള്‍ തീര്‍ച്ചയായും വിവിധങ്ങളായ വീക്ഷണങ്ങളുടെ ഭൂമിക തുറന്നു തന്നു. അതിശയത്തോടെയും അങ്കലാപ്പോടെയുമാണ് പലതും വായിച്ചത്. ഒരെഴുത്തുകാരനും ഒരു സര്‍ഗ്ഗസപര്യയും ഒരു ജീവിതവും വിമര്‍ശനാതീതമല്ല. വിജയനും. എന്നാലും വിജയഭാഷയിലെ സന്ദേഹങ്ങള്‍ അവശേഷിക്കുന്നു. സന്ദേഹിയും.

ഖസാക്ക് മലയാള സാഹിത്യത്തിലെന്താണ് ചെയ്തത്? സോഷ്യലിസ്റ്റ് റിയലിസത്തിലും നഷ്ടസ്വര്‍ഗ്ഗങ്ങളുടെ വേപഥുവിലും അഭിരമിച്ചിരുന്ന മലയാള സാഹിത്യത്തില്‍ ഭാഷ ഒരുപകരണമാണെന്നും എഴുത്തുകാരന്‍ ക്രാഫ്റ്റ്മാനാണെന്നും വിജയന്‍ തെളിയിച്ചു. ആരോപിതവും സങ്കല്‍പ്പിതവുമായ താരപദവിയില്‍ പടച്ചുവിടുന്നതെന്തും കിടയറ്റ സാഹിത്യമാണെന്ന ധാരണ തിരുത്തിയെന്നതാണ് ഖസാക്കിന്‍റെ പ്രഥമ ദൌത്യം. ഖസാക്കിനു ശേഷമുള്ള ഒരുപാട് കൃതികള്‍ പലരും പരാമര്‍ശിച്ചു കണ്ടു. അതിനു മുന്‍പുള്ളതിനെക്കുറിച്ച് ശ്രദ്ധേയമായ വിചിത്ര മൌനവും. അസ്തിത്വവാദവും ചര്‍ച്ച ചെയ്യപ്പെട്ടു. പാശ്ചാത്യ സ്വഭാവമുള്ള ക്ലോണ്‍ ചെയ്ത അനുകരണ അസ്തിത്വവാദവും ഖസാക്കില്‍ നിറഞ്ഞു നില്‍ക്കുന്ന വാക്കുകളുടെ സംഗീതവും വ്യത്യസ്തമാണ്.

വിജയന്‍റെ ഖസാക്കിലെ ഭാഷ സവിശേഷമാണ്. വാക്കുകള്‍ ചിത്രവും വികാരവും പശ്ചാത്തലവും നെയ്യുന്നു. തകര്‍ന്ന തറവാടുകളും പകയും പ്രണയവും നിറഞ്ഞ ഹാരോള്‍ഡ് റോബിന്‍സു സ്വഭാവമുള്ള പൈങ്കിളികള്‍ക്കിടയിലാണ് ഖസാക്ക് രംഗപ്രവേസം ചെയ്യുന്നത്. രതിയെ, ഇരുണ്ട അഭിരുചികളെ തുന്നിച്ചേര്‍ത്ത് കൂടുതല്‍ റോബിന്‍ നീലം മുക്കാതിരുന്നതിനു കാരണം വികെഎന്‍ ഭാഷയില്‍ ബില്‍റ്റ് ഇന്‍ ഭീരുത്വമാണ്. മറിച്ച് ഖസാക്കിലെ ഒരോ വാചകവും ഓരോ കവിതയാണ്. തികച്ചും മലയാളിത്തം നിറഞ്ഞ പിതൃത്വമുള്ള ഗദ്യ കവിത.

അനുവാചകന്‍റെ മാനസിക സംസ്കാരം ഏതു സര്‍ഗ്ഗസൃഷ്ടിയേയുമെന്നതു പോലെ ഖസാക്കിനെയും സ്വാധീനിച്ചിട്ടുണ്ട്. മലയാളത്തില്‍ ആരും വിജയന്‍ അനുകരിക്കപ്പെട്ടതു പോലെ അനുകരിക്കപ്പെട്ടിട്ടില്ല. മറ്റൊരു നോവലിനും നിരൂപണമെഴുതാനായി ഇത്രകണ്ട് മരങ്ങള്‍ സമാധിയായിട്ടില്ല. ഇത്രയും വൈവിധ്യമാര്‍ന്ന പശ്ചാത്തലത്തിലും ഭാഷയുടെ രൂപവിന്യാസത്തിലും ആരുമെഴുതിയിട്ടില്ല. കഥകള്‍, നോവലുകള്‍ കാര്‍ട്ടൂണുകള്‍, ലേഖനങ്ങള്‍. ഭാഷയുടെ ഈടുവെയ്പില്‍ വിജയന്‍റെ നിക്ഷേപം സമാനതളില്ലാത്തതാണ്. നോവലില്‍ ഖസാക്കിനോടു കിടപിടിക്കുന്ന മൌലികതയുള്ള മറ്റൊരു നോവല്‍ വന്നെത്താന്‍ സി.വി.ബാലകൃഷ്ണന്‍റെ ആയുസ്സിന്‍റെ പുസ്തകം വരെ കാത്തിരിക്കേണ്ടി വന്നു. ഖസാക്കിനെ വെല്ലുന്ന മറ്റൊന്ന് നായകനില്ലാത്ത സാമ്പ്രദായികതകളെ വെല്ലുവിളിച്ച പരിണാമം. ഇടയ്ക്ക് പ്രകൃതിനിയമമെന്ന രജതരേഖ. പ്രത്യേക മാനസികാവസ്ഥയുള്ളവര്‍ക്കായി മാത്രം എഴുതപ്പെട്ടതാണെന്നായിരിക്കും ആ നോവലിന്‍റെ പരിമിതി.

പറഞ്ഞു വന്നതതല്ല. തെറി വിളിക്കുമ്പോള്‍ പോലും കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് വിശകലനത്തിലെ സത്യസന്ധതയെന്നിരിക്കേ വിമര്‍ശനത്തില്‍ അത് കൂടുതല്‍ ആവശ്യമല്ലേ? കാലത്തിന്‍റെ കണ്ണാടിയില്‍ നോക്കുമ്പോള്‍ ഖസാക്ക് മാത്രം കാണുന്നത് വിജയന്‍റെ കുറ്റമാണോ? വികെഎന്‍ പറഞ്ഞ ഇരുപത്തിഒന്നാം നൂറ്റാണ്ട് അസ്തമിക്കുമ്പോള്‍ താരതമ്യവിധേയമാക്കിയവരോ കൃതികളോ അവശേഷിച്ചില്ലെങ്കിലും ഖസാക്ക് അവശേഷിക്കുക തന്നെ ചെയ്യും. ഇന്‍ ഡ്യൂ കോഴ്സ് വീണ്ടും വി.കെ.എന്‍ - വിജയന്‍റെ കഥകളും നോവലുകളും വച്ച് ഉപജീവനം നടത്തുന്ന നിരൂപകന്‍മാരുടെ പറ്റവും അവരുടെ എഴുത്തും സമാന്തരമായി വളര്‍ന്നു കൊണ്ടിരിക്കുന്നു. അതങ്ങനെ നിബിഡമായും നിബീരസമായും വളരട്ടെ! നീണ്ടും ചുരുണ്ടും ആവശ്യത്തിനു വളഞ്ഞും!!!


Share/Save/Bookmark

മാർച്ച് 18, 2008

കടല്‍ കടക്കുമ്പോള്‍ മലയാളി മറക്കുന്നത്!

Buzz This

ചരിത്രത്തിലൂടെ അധികം പിന്നിലേക്ക് സഞ്ചരിക്കുന്നതിനു മുന്‍പ് മലയാളിക്കു കടല്‍ കടന്നുള്ള ദേശാന്തരഗമനം നിഷിധമായിരുന്നു. സമുദ്രാന്തരങ്ങള്‍ യാത്ര ചെയ്ത മലയാളി തിരികെ ഗൃഹപ്രവേശം ചെയ്യന്നതിനു മുന്‍പ് പരിഹാരക്രിയകള്‍ക്കു വിധേയമായിരുന്നു. കടല്‍ കടന്നു പോകുന്നത് അപൂര്‍വ്വങ്ങളിലപൂര്‍വ്വമായിരുന്ന കാലത്ത് അത് സ്വാഭാവികം. പ്രിവിലേജ്‍ഡിനു മാത്രം സ്വപ്നം കാണാന്‍ സാധിക്കുന്ന അപൂര്‍വ്വ ഭാഗ്യം. വര്‍ഷങ്ങള്‍ക്കു ശേഷം ഇടത്തരക്കാരനോ ഏഴകളിലേഴയോ ഗതി പിടിച്ചതും ഇതേ കടല്‍ കടന്നാണെന്നതാണ് വിധി വൈപരീത്യം. പുരപ്പുറത്തു പാറുന്ന പട്ടു കോണകത്തിലൊഴികെ എവിടെയും സമൃദ്ധിയോ, ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യമോ ഇല്ലാത്തപ്പോഴാണ് കള്ള ഉരു അല്ലെങ്കില്‍ പത്തേമ്മാരി കയറി ആദ്യത്തെ കുടിയേറ്റക്കാരന്‍ മണലാരണ്യത്തിലെത്തുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ക്രിസ്റ്റഫര്‍ കൊളംബസ്സിനു തുല്യമായ സ്ഥാനമാണ് കേരളത്തിന്‍റെ ആധുനിക ചരിത്രത്തില്‍ ഈ ആദികുടിയേറ്റക്കാരനുള്ളത്. അജ്‍ഞാത നാമധേയമുള്ള ആ മഹാനുഭവന്‍ വാഴ്ത്തപ്പെടട്ടെ! രാശിയും കൈപ്പുണ്യവുമുള്ള ആ ആദിമസഞ്ചാരിയാണ് സര്‍ക്കാരിനു സമാന്തരമായ ഒരു സമ്പദ് വ്യവസ്ഥയ്ക്കു നാന്ദി കുറിച്ചത്. ഓരോ വര്‍ഷവും കൊട്ടിഘോഷിക്കപ്പെടുന്ന ബജറ്റുകള്‍ ശരാശരി മലയാളിയുടെ ജീവിതത്തില്‍ വലിയ സ്വാധീനമൊന്നും ചെലുത്താപ്പോള്‍ ഒരു കുവൈറ്റ് യുദ്ധമോ ഇറാഖ് അധിനിവേശമോ ദര്‍ഹത്തിന്‍റെ വിനിമയ മൂല്യമോ കേരളത്തിലെ സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കുന്നു. ഭയപ്പെടുത്തുന്നു. തകിടം മറിക്കുന്നു.

സമുദായമോ മതമോ ഏതുമാകട്ടെ മലയാളിയുടെ ലസാഗു കപട അഭിമാനവും പൊങ്ങച്ചവും ജാഢയുമായിരുന്നു. ഗോത്രം, വംശം, പിതൃത്വം ഇവയൊക്കെ ഏതുമാകട്ടെ എന്തുമാകട്ടെ മലയാളി സ്വന്തം പൃഷ്ടത്തില്‍ ഒരു ആനപ്പുറത്തിരുന്ന തഴമ്പ് സ്വയം വിഭാവനം ചെയ്ത് സായൂജ്യമടഞ്ഞു. സ്വയം കല്‍പ്പിച്ചരുളുന്ന ഒരു എലൈറ്റ്നസ് അല്ലെങ്കില്‍ കുലീനത്വം. പറഞ്ഞു വരുമ്പോള്‍ ഓരോ മലയാളിയുടെയും പൂര്‍വ്വികന്‍ പട്ടും വളയും വാങ്ങിയവനായി മാറുന്നു. പട്ടയടിക്കാന്‍ പോലും ഗതിയില്ലാത്തവനാണെങ്കിലും കഥനത്തിനു പഞ്ഞമേതുമില്ല. നഷ്ടപ്രതാപങ്ങളുടെ സ്മരണകള്‍ കായുന്ന സ്വപ്നസഞ്ചാരിയെ അത് വീട്ടുമുറ്റത്തെ മണ്ണിളക്കുന്നതില്‍ നിന്നും ബ്ലൂകോളര്‍ ജോലികള്‍ നാട്ടില്‍ ചെയ്യുന്നതില്‍ നിന്നും വിലക്കുന്നു. തീര്‍ത്തും പ്രതിലോമകരമെന്നു പറയാതെ വയ്യ. സ്വന്തം ജോലികള്‍ സ്വയം ചെയ്യുന്നവന്‍ കഞ്ചൂസായ കുഞ്ചൂസും ഹാസ്യ കഥാപാത്രവും ആകുന്നു. പണിയെടുക്കുന്നവന്‍ ചൊറി കുത്തിയിരിക്കുന്നവന്‍റെ ഇര. പരദൂഷണം വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനുള്ള ഒരു കാരണം ചൊറി കുത്തിയുള്ള ഈ ഇരുപ്പാണ്.

പരിമിതമായ ഭക്ഷണവും അപരിമിതമായ പരദൂഷണവും നിറഞ്ഞ സുഖലോലുപവും അനായാസവുമായ ജീവിതം നയിച്ച മലയാളിയെ പണിയെടുക്കാന്‍ പഠിപ്പിച്ചത് ഗള്‍ഫിലെ എണ്ണപ്പണക്കിലുക്കമാണ്. ഓന്തു നിറം മാറുന്നതു പോലെ മലയാളി കേരളത്തിനു പുറത്തു നിറം മാറുകയും കഠിനാദ്ധ്വാനിയെന്ന മിഥ്യാധാരണയുണ്ടാക്കുകയും ചെയ്തു. പട്ടിണി കിടക്കുകയും വിയര്‍പ്പും കണ്ണീരുമൊഴുക്കുയും ചോര നീരാക്കുകയും ചെയ്തു. ശ്വാനതുല്യമായി ജീവിച്ച് പണമുണ്ടാക്കിയവരൊക്കെ തിരികെ നാട്ടിലെത്തുമ്പോള്‍ രാജതുല്യരായി. പ്രൊഫഷണലി ക്വാളിഫൈഡിനു മലയാളിയെന്ന വ്യത്യാസമില്ലാത്തതു കൊണ്ട് അല്‍പ്പത്തം ആടയാഭരണമായി. മൂക്കില്ലാ രാജ്യത്തു മുറിമൂക്കന്‍ രാജാവും. അല്‍പ്പം ജീവിതസൌകര്യങ്ങളൊക്കെയായപ്പോള്‍ ജീവിതസമരത്തില്‍ താന്‍ നാട്ടിലുപേക്ഷിച്ചു പോന്ന പഴയ പ്രതിലോമഘടകങ്ങളെ അവന്‍ വീണ്ടും തന്‍റെ ജീവിതത്തിലേക്ക് ഇറക്കുമതി ചെയ്തു. നാറാണത്തു ഭ്രാന്തന്‍ കല്ലുരുട്ടുന്നതു പോലെയാണ് പ്രവാസവും. നെഗറ്റീവായ ഗുണങ്ങളെ ഉപേക്ഷിച്ചു പുറത്തു പോകുന്ന മലയാളി സെറ്റിലാകുമ്പോള്‍ അതെല്ലാം തിരികെ വരുന്നു. പക്ഷെ ഒന്നുണ്ട്. മലയാളിയുടെ കണ്ണു തെളിയുന്നതിന്, മിഥ്യാധാരണകളകലുന്നതിന്, അന്യദേശസഞ്ചാരം ഗുണം ചെയ്യുന്നു. ഓരോ ദിവസവും ട്രെയിനിലും പ്ലെയിനിലും കപ്പലിലും കയറി പുറത്തേക്കു പോകുന്ന മലയാളി പുതിയ ഒരു മാനസിക സംസ്കാരത്തിലേക്കാണ് പോകുന്നത്.

കടല്‍ കടന്നു പോയ ആദ്യത്തെ അദ്ധ്വാനി, മലയാളിയുടെ ഏതു ജനിതക ഗുണമാണ് പിറകില്‍ അവശേഷിപ്പിച്ച് പോയത്? കേരളമെന്ന കൊച്ചു കുമിള സമൂഹത്തില്‍ സമുദായത്തിന്‍റെയോ കുടുംബ പശ്ചാത്തലത്തിന്‍റെയോ മിഥ്യാഭ്രമങ്ങളില്‍ അദ്ധ്വാനിക്കാന്‍ മറന്ന മലയാളി എവിടെ വെച്ചാണ് അദ്ധ്വാനത്തിന്‍റെ മൂല്യം തിരിച്ചറിഞ്ഞത്? മെഡിറ്ററേനിയന്‍ ഗള്‍ഫിലെ ചൂടുള്ള തീക്കാറ്റ് ആ മലയാളിക്കു കനിഞ്ഞു നല്‍കിതെന്താണ്? അദ്ധ്വാനത്തിന്‍റെ മൂല്യത്തെക്കുറിച്ചുള്ള വെളിപാടോ? സൌഹൃദങ്ങള്‍ക്കു പോലും ജാതിയും മതവും ഗ്രഹനിലയും നോക്കുന്നവനെപ്പോഴാണ് പാക്കിസ്ഥാനിയോടും ഇന്തോനേഷ്യക്കാരനോടും സമഭാവനയോടെ ഇടകലരാന്‍ പഠിച്ചത്? അനന്തമജ്ഞാതമവര്‍ണ്ണനീയം ഈ പാവം മലയാളി ചരിക്കുന്ന മാര്‍ഗ്ഗം!!


Share/Save/Bookmark

മാർച്ച് 10, 2008

രക്തം കൊണ്ടെഴുതുന്ന രാഷ്ട്രീയ ചിത്രങ്ങള്‍

Buzz This

കൊടിയുടെ നിറവും ബലവും ശോകവും വിലാപവും നിറഞ്ഞ മരണവീടുകളില്‍ അപ്രസക്തമാകുന്നു. അനൈശ്ചികമായതും അകാലത്തിലുള്ളതുമായ വേര്‍പാടിന്‍റെ വേപഥു. ദേഹി വിടപറഞ്ഞ ദേഹത്തിന് കാലത്തെ റീവൈന്‍ഡു ചെയ്യാനോ തിരുത്താനോ സാധിക്കാത്തപ്പോഴും വിലാപങ്ങളില്‍ അത്തരം വ്യഥകള്‍ നിറയുന്നു. അചേതനവും നിര്‍ജ്ജീവവുമായ മൃതശരീരങ്ങള്‍ക്ക് കണ്ണുനീരിന്‍റെയും ആര്‍ത്തനാദത്തിന്‍റെയും അകമ്പടി. മരണത്തിന് ജാതിയോ മതമോ പ്രത്യയശാസ്ത്രമോ ഇല്ല. മരണം എന്ന ജീവിതാനന്തര അവസ്ഥയില്‍ സമ്പത്ത്, ദാരിദ്ര്യം ഇവ പോലെ അപ്രസക്തമാണ് മറ്റെന്തും. ചമഞ്ഞൊരുങ്ങി നടക്കുന്നവന്‍, സര്‍വ്വാഭരണ വിഭൂഷിതരായവര്‍ എല്ലാം ഇവിടെ അപ്രസക്തമാകുന്നു. മരണശേഷം അടിവസ്ത്രം പോലും സ്വയം മാറാന്‍ സാധിക്കാത്തവര്‍ക്ക് മുദ്രാവാക്യം വിളിക്കാനും സാധിക്കില്ല. കുളിയും വസ്ത്രധാരണവും മുദ്രാവാക്യവുമെല്ലാം മറ്റുള്ളവരുടെ ദയയും കരുണയുമാണ്.

രോഗം കൊണ്ടു മരണം, പ്രായം കൊണ്ടു മരണം, ജീവിതം മടുത്താലും മരണം, വ്യക്തിഗതമായ പ്രതിസന്ധികളില്‍ കാലുഴറുമ്പോള്‍ ദുര്‍ബലമനസ്കര്‍ കണ്ടെത്തുന്ന എളുപ്പവഴിയും മരണമാണ്. ആദ്യത്ത രണ്ടും ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. മൂന്നാമത്തെത് ജ്ഞാനികള്‍ക്കും വിജ്ഞന്‍മാര്‍ക്കുമുള്ളതും. അവസാനത്തേത് ലോലമനസ്കരുടെ അഭയകേന്ദ്രവും. എന്നിരുന്നാലും മരണം സ്വയം തിരഞ്ഞെടുക്കപ്പെടുകയാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്നില്ല.

രാഷ്ട്രീയ മരണങ്ങളുടെയും ആത്മഹത്യകളുടെയും പുരാരേഖകള്‍ ചരിത്രത്തിന്‍റെ ഭാഗമായിരുന്നു. അധികാരത്തിനെതിരെയും മാനവികതയോടുള്ള അതിക്രമങ്ങള്‍ക്കെതിരെയും അടിമത്തത്തനും അനാചാരത്തിനെതിരെയും മരണവും ഒരു ആയുധമായിരുന്നു. ഏതൊരു സ്വാതന്ത്ര്യ സമരവും ആത്മാഹുതികള്‍ നിറഞ്ഞതായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മരണം രാഷ്ട്രീയ ആയുധമാക്കുന്നിനുള്ള സാഹചര്യങ്ങളുണ്ടോ? സ്വാതന്ത്ര്യത്തിനു ശേഷം അടിമത്തമോ, ചോര ചിന്തിയും ജീവന്‍ ത്യജിച്ചും എതിര്‍ക്കേണ്ട മറ്റു സാഹചര്യങ്ങളോ ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യരാജ്യത്തില്‍ നിലനില്‍ക്കുന്നുണ്ടോ? വംശീയവിവേചനം നടമാടുന്ന ശ്രീലങ്ക, ആഭ്യന്തക്കുഴപ്പങ്ങള്‍ നിറഞ്ഞ നേപ്പാള്‍, ക്രിമിനലൈസ് ചെയ്ത ഭരണമുള്ള മറ്റയല്‍ക്കാര്‍. വ്യക്തിസ്വാതന്ത്ര്യം പരിമിതമായ മറ്റനേകം ലോകരാജ്യങ്ങള്‍. വിശാലമായ വീക്ഷണകോണില്‍ താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ രാജ്യവും ഭരണകൂടവും സ്വര്‍ഗ്ഗമാണ്. എന്നിട്ടും മരണം രാഷ്ട്രീയ ആയുധമാകുന്നത് രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്കു വേണ്ടി മാത്രമാണ്. ഗ്രാമങ്ങളിലെയും സമുഹത്തിലെയും പാര്‍ട്ടി മേല്‍ക്കോയ്മയ്ക്കു വേണ്ടി മാത്രം. സ്വാധീനത്തിനു വേണ്ടിയും, സമൂഹമനസ്സിനെ കണ്ടീഷന്‍ ചെയ്യാന്‍ ഭയം ഒരായുധമാക്കുന്നതിനും വേണ്ടിയും മാത്രം. പാര്‍ട്ടി മേല്‍ക്കോയ്മയ്ക്കു വേണ്ടി മരണം എന്ന ആയുധം അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ സാമൂഹികമായ അര്‍ത്ഥതലത്തില്‍ മറ്റേതു രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടക്കുന്നത്? മരണം ആയുധമാക്കപ്പെടുന്ന സമൂഹത്തെ അതേതു രീതിയിലാണ് ഗുണപരമായി സ്വാധീനിക്കുന്നത്? സാമൂഹികമായ ഏതു നേട്ടത്തിനാണ് അത് കാരണമാകുന്നത്? രാഷ്ട്രീയമായി പ്രസക്തമായ ജീവത്യാഗത്തിനോ ആത്മാഹുതിക്കോ പകരം ചോര കൊണ്ടു സ്വാധീന വൃത്തങ്ങള്‍ വരയ്ക്കപ്പെടുന്നു. ചോര കൊണ്ട് സ്ഥാനാരോഹണം നടത്തപ്പെടുന്നു. അധികാരത്തിന്‍റെ അള്‍ത്താരയില്‍ നടത്തപ്പെടുന്ന ഓരോ കുരുതിക്കും ശേഷം കണ്ണീരിന്‍റെ കാലവര്‍ഷം.

പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് എന്ന ഒരു കവിതയുണ്ട്.
വെടിയേറ്റു വീഴുമ്പോള്‍
ഒരുവന്‍ നിലവിളിച്ചു:
"രാമ, രാമ!"
മറ്റൊരുവന്‍ നിലവിളിച്ചു:
"മാവോ"
പക്ഷെ വേറൊരുവന്‍ കരഞ്ഞു:
"ചോറ്"
പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടു പറയുന്നു
ആദ്യത്തെ ഇരുവരുടെയും
വയര്‍ നിറഞ്ഞിരുന്നുവെന്ന്.
--------------------------
(സര്‍വേശ്വര്‍ ദയാല്‍ സക്സേന - കവിത ഓര്‍മ്മയില്‍ നിന്നും പകര്‍ത്തിയതാണ്, ചില്ലറ വ്യത്യാസങ്ങള്‍ കണ്ടേക്കാം)


Share/Save/Bookmark

മാർച്ച് 07, 2008

അനായാസേന പണം

Buzz This

പണം, പദവി, അധികാരം എന്നീ ത്രിത്വം എന്നും എല്ലാ ജനതതിയുടെയും മോഹങ്ങളിലൊന്നായിരുന്നു. പണവും അത് നല്‍കുന്ന സൌകര്യങ്ങളും ജനങ്ങള്‍ക്കു മോഹവും വ്യാമോഹവും പകര്‍ന്നു നല്‍കി. അനായാസേന മരണം എന്നതിനു പകരം അനായാസേനെ പണം എന്ന മനോഭാവം കാലാന്തരത്തില്‍ വളര്‍ന്നു വന്നു. പണത്തോടുള്ള ആരാധനാ മനോഭാവം വളര്‍ന്നതും ഈ പ്രവണതയും തമ്മില്‍ അഭിവാജ്യമായ ബന്ധമുണ്ട്.


പണത്തോടുള്ള അടങ്ങാത്ത അഭിനിവേശം ക്രോമസോമില്‍ കലര്‍ന്ന മലയാളിയുടെ സാമൂഹിക ഭൂപടത്തിലാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങ് രംഗപ്രവേശം ചെയ്യുന്നത്. സ്വപ്നങ്ങള്‍ വില്‍ക്കുന്നതെങ്ങനെയന്ന് മലയാളിയെ ആദ്യം പഠിപ്പിച്ചത് പഴയ ബ്ലേഡു കമ്പനികളും ആടു തേക്ക് മാ‍ഞ്ചിയവുമായിരുന്നു. വെളിച്ചത്തിന്‍റെ തിളക്കത്തിലേക്കാകര്‍ഷിക്കപ്പെട്ട ശലഭങ്ങളെ പോലെ ധനമോഹികള്‍ എരിഞ്ഞു തീര്‍ന്നു. ഗയയിലെ മാന്ത്രിക മോതിരത്തില്‍ തുടങ്ങിയ ചരിത്രമായിരുന്നിത്. പണം വാരിക്കൂട്ടാനുള്ള എളുപ്പവഴിയുടെ തുടക്കം എന്ന നിലയില്‍ മലയാളിയുടെ സാമ്പത്തിക ഭൂപടത്തില്‍ ഗയയിലെ മാന്ത്രിക മോതിരത്തിന്‍റെ പ്രസക്തി ഇനിയും വിലയിരുത്തേണ്ടിയിരിക്കുന്നു. അതിനു ശേഷം അക്കങ്ങളും അക്ഷരങ്ങളും കൂട്ടിയോജിപ്പിച്ച് മറുപടി അയക്കുമ്പോള്‍ വാഗ്ദാനമായി ലഭിക്കുന്ന ടിവിയായിരുന്നു.


ബ്ലേഡ് കമ്പനികള്‍ നല്‍കിയ മോഹന വാഗ്ദാനങ്ങളില്‍ പെടാന്‍ മലയാളികള്‍ ക്യൂ നിന്നു. പലിശയായും പലിശയ്ക്കു പലിശയായും കണക്കിന്‍റെ മായാലോകത്ത് മനക്കോട്ട കെട്ടിയ മലയാളി അവസാനം അണ്ടി കളഞ്ഞ അണ്ണാന്‍റെ അവസ്ഥയിലായി. ചീട്ടു കൊട്ടാരം പോലെ കറക്കു കമ്പനികള് തകര്‍ന്നപ്പോഴും വിസ്മയിപ്പിച്ച ചിലതുണ്ട്. ബിസ്സിനസ്സ് ചെയ്യാനറിയാവുന്നവര്‍ അതിജീവിച്ചു. ലാഭവും നഷ്ടവും ലാഭക്ഷമതയും കണക്കൂകൂട്ടി അച്ചടക്കത്തോടെ കച്ചവടം ചെയ്ത അപൂര്‍വ്വം ചിലര്‍.


ആടുതേക്ക് മാ‍ഞ്ചിയം അവശേഷിപ്പിച്ച ശൂന്യതയിലേക്കാണ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങും റിവേഴ്സ് പിരമിഡും രംഗപ്രവേശം ചെയ്യുന്നത്. തുടക്കക്കാരായ കുറെയാളുകള്‍ പതിവു പോലെ പണം വാരി. പണം വാരല്‍ വിജയങ്ങള്‍ നിരവധി പേര്‍ക്ക് പ്രചോദനമായി. മേലനങ്ങാത്ത പണത്തിന്‍റെ ഇടിമിന്നലിനു ശേഷം കൂണു പോലെയും അത്യാഗ്രഹപ്പെരുമഴയക്കു ശേഷം തകര പോലെയും മണിചെയിന്‍ മുളച്ചു. സോദാഹരണ സഹിതമുളള വില്‍പ്പന ആളെക്കൂട്ടിയപ്പോള്‍, ആളെ തികയ്ക്കാന്‍ ഇടിച്ചു കയറ്റിയവര്‍ ആ സംവിധാനത്തിന്‍റെ തകര്‍ച്ചയ്ക്കു കാരണമായി.വീണ്ടും അത്യാഗ്രഹി മുള്ളു മുരിക്കില്‍ കയറി.

പ്രാദേശിക ബ്രാന്‍ഡുകളുടെ തകര്‍ച്ചയ്ക്കുശേഷം ആഗോളവിപണിയില്‍ നിന്നും പുതിയ അവതാരങ്ങള്‍ രംഗപ്രവേശം ചെയ്തു. വീഞ്ഞ് അത് തന്നെ! കുപ്പി മാത്രം റീമോഡല്‍ഡ്. പണത്തോടുള്ള അഭിനിവേശത്തെയും പെട്ടന്നു പണമുണ്ടാക്കാനുള്ള അത്യാര്‍ത്തിയെയും ഫലപ്രദമായി ഉപയോഗിക്കുന്ന ബിസ്സിനസ്സ് മാതൃകകള്‍. ഈ അടിസ്ഥാനഘടകങ്ങളെ പ്രചോദിപ്പിക്കുന്ന വിധം കടുത്ത വര്‍ണ്ണങ്ങളിലുള്ള ചിത്രങ്ങള്‍ വരയ്ക്കപ്പെടുന്നു. എങ്ങനെ സ്വപ്നം കാണണമെന്നും എന്തു സ്വപ്നം കാണണമെന്നും മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നു. അല്ലെങ്കില്‍ സ്വപ്നങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ബാച്ച് പ്രൊഡക്ഷന്‍. സ്വപ്നങ്ങളുടെ ലോക്കലൈസേഷന്‍. പടിഞ്ഞാറുള്ളവന് ബ്ലോണ്ട് ബ്രൂണെറ്റ് സമൃദ്ധമായ ഒഴിവുകാലവും വില്ലയും. ഇവിടെ കൊട്ടാരം പോലത്തെ വീടും കാറും. വിദേശയാത്രകളുടെ മോഹനവാഗ്ദാനങ്ങള്‍. സാധ്യതകളുടെ പെരുമഴയില്‍ മലയാളിയുടെ മനംമയങ്ങുന്നു. സ്വപ്നം പല തുറകളിലായി വില്‍ക്കപ്പെടുന്നു. വാഗ്ദോരണി പെരുമഴയായി പെയ്യുകയും ശബ്ദമലിനീകരണത്തിനു സംഭാവന നല്‍കുകയും ചെയ്യുന്നു.

ചിലര്‍ പണമുണ്ടാക്കുന്നു. മറ്റു ചിലര്‍ക്ക് നാമമാത്രമായെങ്കിലും പണം നഷ്ടപ്പെടുന്നു. പണമുണ്ടാക്കാന്‍ ശേഷിയുള്ളവന്‍ മറ്റെന്തു ചെയ്താലും അതു തന്നെ സംഭവിക്കുമെന്ന് തിരിച്ചറിയുന്നില്ല. അനായാസേന പണം എന്ന മന്ത്രം ദിവസവും കൂടുതല്‍ കൂടുതലാളുകള്‍ നെഞ്ചേറ്റുന്നു. ചില ഗുണങ്ങളും കാണാതെ വയ്യ. അപരിഷ്കൃതനായിരുന്ന പലരും പല മര്യാദകളും സ്വായത്തമാക്കിയിരിക്കുന്നു.

എന്തു തൊഴില്‍ ചെയ്യണമെന്നതും എങ്ങനെ പണമുണ്ടാക്കണമെന്നതും തികച്ചും വ്യക്തിഗതമാണ്. മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്‍റെ ആധാരശിലകളിലാണ് പണം പ്രവഹിക്കുമെന്നും കഷ്ടപ്പാടും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറും എന്നും വാഗ്ദാനം ചെയ്യുന്ന മന്ത്രതന്ത്രങ്ങളും ഏലസ്സുകളും നിലയുറപ്പിച്ചിരിക്കുന്നത്. ഒരു പക്ഷെ പെട്ടന്നു പണമുണ്ടാക്കാന്‍ പലവിധത്തില്‍ ശ്രമിച്ച് പരാജയപ്പെട്ട മലയാളിയുടെ മുന്നില്‍ അനായാസ പണത്തിനുള്ള പുതിയ സാധ്യത തെളിയിച്ചതു കൊണ്ടായിരിക്കണം, അത്തരം അതീന്ദ്രിയ ഉപകരങ്ങളുടെ വിപണിയില്‍ തരംഗമുണ്ടാകുന്നത്. സമീപഭാവിയില്‍ തന്നെ ധനയന്ത്രങ്ങളും മന്ത്രങ്ങളും കേരളത്തില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുമായിരിക്കും. സ്വപ്നങ്ങളുടെ മറ്റൊരു വിപണി! ആ വിപണിയില്‍ നിന്നും പണി വാങ്ങിയവരും അനേകം!


Share/Save/Bookmark

മാർച്ച് 06, 2008

ക്രോണിക് ബാച്ചിലര്‍മാരുടെ ജീവിതപ്രശ്നങ്ങള്‍!

Buzz This

ജാതകത്തില്‍ ജന്മനക്ഷത്രം പൂച്ചയായതുകൊണ്ടായിരിക്കും വാഷിങ്മെഷീന്‍ എലി തിന്നതെന്നാശ്വസിച്ചാണ് പുതിയ വീടന്വേഷണം തുടങ്ങിയത്. മൃഗം പൂശകനായതുകൊണ്ട് പ്രത്യേകിച്ച് ദോഷമൊന്നുമുണ്ടായിട്ടല്ല. പല നിര്‍ണായക ഘട്ടങ്ങളിലും ഇപ്പോഴും ചിലപ്പോഴൊക്കെ പാര്‍ട്ടികള്‍ക്കു ശേഷവും നാലു കാലില്‍ നില്‍ക്കാന്‍ സഹായിച്ചത് ഈ മാര്‍ജ്ജാര ഗുണമായിരിക്കും.

വീടെന്നു പറയുന്നത് ഒരു സംഭവമാണ്. കുഴിക്കാനും കിടക്കാനും മുറി ഓരോന്നു വീതം. അപൂര്‍വ്വം ചില സമയങ്ങളില്‍ പാചകം ചെയ്യാന്‍ കുക്കിങ് റേഞ്ച്‍ ഒന്ന്. ഇലക്ട്രിസിറ്റി ബില്ലു കൂടുമോ എന്ന ഭയത്തില്‍ കിളവന്‍ കല്യാണം കഴിച്ചതു പോലെ കണ്ടു കൊണ്ടിരിക്കാന്‍ ഗ്രില്‍ ഒന്ന്. ഭക്ഷണം സൂക്ഷിച്ചു വെക്കാന്‍ ഫ്രിജിഡയര്‍ ഒന്ന്. തിന്നാനും നീചന്‍ ഒന്ന്. വസ്ത്രം കഴുകാന്‍ മാത്രം കുറയ്ക്കണ്ട എന്ന സുന്ദരമനോഹര ചിന്തയിലാണ് യന്ത്രവത്കരണത്തിനു നാന്ദി കുറിച്ചത്. പ്രാസം ഒപ്പിക്കാന്‍ യന്ത്രം കണ്ടു പിടിച്ചവനു മനസ്സില്‍ നന്ദിയും പറഞ്ഞു.

ഒരേയൊരബദ്ധം. ഹൌസ് മെയ്ഡ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒരു മഹിളാമണിയെ അപ്പോയിന്‍റു ചെയ്തു. ഇനി അങ്ങനെ ഒരു കുരിശു വേണ്ടെന്നു കരുതിയതാണ്. തൊട്ടു മുന്‍പുണ്ടായിരുന്ന കഥാപാത്രം കണ്ണുകൊണ്ട് പ്രണയകാവ്യമെഴുതാന്‍ തുടങ്ങിയപ്പോഴാണ് പായ്ക്കു ചെയ്തത്. സ്ത്രീപ്രിയാ കാമശീല എന്നു കിട്ടക്കണിയാന്‍ വെറുതെ എഴുതിപ്പിടിപ്പിച്ചതാണെന്നു ഗസറ്റ് നോട്ടിഫിക്കേഷന്‍ കൊടുത്താലെന്തെന്നു വരെ ചിന്തിച്ചു. അന്ധനും ബധിരനും നടിച്ച് ആ അത്യാഹിതത്തില്‍ നിന്നൊഴിവായി. ഹൌസ് മെയ്ഡ് രണ്ടാമിയെ അപ്പോയിന്‍റ് ചെയ്യുമ്പോള്‍ കഥാപാത്രത്തിന് പ്രേമം തോന്നാനുള്ള പ്രായമില്ലായിരുന്നു. ചരിത്രം ആവര്‍ത്തിക്കുകയും കാലക്രമത്തില്‍ വീണ്ടും അന്ധനും ബധിരനും നടിക്കേണ്ടി വരുമോ എന്ന സംശയം ഉത്ഭവിക്കുകയും ചെയ്യുമ്പോഴാണ് മാഡത്തിന്‍റെ നല്ല നടപ്പു കാരണം പലതും അപ്രത്യക്ഷമാകുകയും എലി രക്ഷകനായി അവതരിക്കുകയും ചെയ്തത്. മാസം പകുതിക്ക് കാശു കൊടുത്തു പായ്ക്കു ചെയ്തു. ബ്ലഡി ഫൂള്‍സ്! സുജനമര്യാദ കാണിക്കുന്നത്, മനുഷ്യനെന്ന പരിഗണന നല്‍കുന്നത് ദൌര്‍ബല്യമായി കണക്കാക്കുന്നത് ലോകസ്വഭാവമാണ്. ഒരു ബാച്ചിലറുടെ ജീവിതപ്രശ്നങ്ങള്‍ ഈ മെയ്ഡുകള്‍ മാത്രമല്ല..ക്രൂരമായ വിവേചനത്തിന്‍റെ എപ്പിസോഡുകളേറെയാണ്.


അവസാന എപ്പിസോഡ് കുറച്ചു വര്‍ഷം മുന്‍പായിരുന്നു. നെറ്റ് കണക്ഷന്‍ ഒന്നു മാറ്റണമെന്നു കരുതുമ്പോഴാണ് ഒരു പ്രമുഖ കമ്പനിയുടെ ഓഫര്‍ കണ്ണില്‍ തടഞ്ഞത്. ഡിപ്പോസിറ്റ് രഹിത സുന്ദര വാഗ്ദാനം. ചാടി വീണു. ആപ്ലിക്കേഷന്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ പുലിവാല്‍. ബാച്ചിലര്‍ ഡിപ്പോസിറ്റ് തന്നേ പറ്റൂ. നോ അതര്‍ ഗോ. കൊടുത്തു. രസീത് വാങ്ങി കയ്യില്‍ വെച്ചു. തിരിച്ചു ചോദ്യങ്ങള്‍ ഷൂട്ട് ചെയ്തു.


സപ്പോസ് ഇഫ് അബ്ദുള്‍ കലാം ഈസ് ഗോയിങ് ടു ടേക് എ കണക്ഷന്‍ വില്‍ യൂ ആസ്ക് ഡിപ്പോസിറ്റ്?


കസ്റ്റമര്‍ കെയറിലെ വെടി കൊണ്ട പെണ്ണിന്‍റെ അമ്പരപ്പും ഞെട്ടലും കണ്ടു പുറത്തിറങ്ങി. സമയം കിട്ടിയപ്പോള്‍ ഒരു ഘടിതം ഡ്രാഫ്റ്റു ചെയ്തു. വാദമുഖങ്ങള്‍ ഇനി പറയുന്നവ.


ടു ഗെറ്റ് മാരീഡ് ഓര്‍ നോട് ടു ഗെറ്റ് മാരീഡ് ഈസ് പെര്‍സണല്‍ പ്രിഫറന്‍സ്. എക്സ് ഒര്‍ വൈ കാനോട് ഡിമാന്‍റ് മാര്യേജ് ടു പ്രൊവൈഡ് എ സര്‍വീസ്.
വയലേഷന്‍ ഓഫ് കോണ്‍സ്റ്റിറ്റ്യൂഷണല്‍ റൈറ്റ്സ് അന്‍ഡ് പ്രിവിലേജസ് ആസ് ആന്‍ ഇന്‍ഡിവിജ്വല്‍. നണ്‍ കാന്‍ ഡിസ്ക്രിമിനേറ്റ് ആന്‍ ഇന്‍ഡിവിജ്വല്‍ ബേസ്ഡ് ഒണ്‍ മരീറ്റല്‍ സ്റ്റാറ്റസ്..


കഥ നീണ്ടു. പേജുകളും. രജിസ്റ്റേര്‍ഡ് പോസ്റ്റും മെയിലും ഫാക്സുമായി ഘടിതം പലയിടത്തും ചെന്നെത്തി. അടുത്ത ദിവസം 9 മണിക്ക് ഫോണടിച്ചു. സേവന ദാതാവിന്‍റെ ലീഗല്‍ വിങ്ങ്. പുലിവാലു പിടിച്ച ലക്ഷണം അവന്‍റെ വാചകത്തില്‍. ശ്രോതാവായി. നമ്പറുകള്‍ക്ക് അഭിനന്ദനം രേഖപ്പെടുത്തുകയും ആ സൈസ് ഇപ്പോള്‍ എടുക്കിന്നില്ല, പ്രസ്സ് ചെയ്യുന്നു എന്നു മറുപടി നല്‍കുകയും ചെയ്തു. 10 മണിക്ക് അടുത്ത ഫോണ്‍. മേലാവില്‍ നിന്നും. തിരക്കിലാണെന്നു നടിച്ചു. അടുത്ത ദിവസം വിളിച്ചു നോക്കാന്‍ പറഞ്ഞു. അടുത്ത ദിവസം തുടര്‍ക്കഥ. ഫോണുകളുടെ അനുപാതത്തില്‍ ഭീകരവര്‍ദ്ധന. മറുപടി സ്റ്റാന്‍ഡേര്‍ഡ്.

നിങ്ങള്‍ വിളിക്കുന്ന ബാച്ചിലര്‍ പരിധിക്കു പുറത്താണ്. ദയവായി ഹോള്‍ഡു ചെയ്യുക അല്ലെങ്കില്‍ വീണ്ടും വിളിക്കുക.


അതിനടുത്ത ദിവസം വീണ്ടും ഫോണ്‍ കോളുകള്‍. മധുരമനോജ്ഞ ചൈന പോലെ കളകള നാദത്തില്‍ സ്ത്രീ ശബ്ദങ്ങള്‍. ഒന്നു കാണണം. പൊതുപ്രദര്‍ശനം ലഭ്യമല്ല എന്നു മറുപടി പറഞ്ഞില്ല. തിരക്കു നടിച്ചു. തിങ്സ് സ്റ്റാര്‍ട്ടഡ് റോളിങ് ഇന്‍ എ പെര്‍സണല്‍ ലെവല്‍. ഭക്ഷണം കഴിച്ചോ ഉറങ്ങിയോ...

ഇങ്ങനെ വിളിച്ചാല്‍ കാനിബാളായി മാറും എന്നു ഭീക്ഷണി പെടുത്തി. കളകള ശബ്ദമുള്ള ലേഡികളോട് ചിലപ്പോള്‍ ആന്തമാനിലെ ആദിവശജനായ നരഭോജിയാകാറുണ്ടെന്നും പറ‍ഞ്ഞു. ആ ലേഡി ദിവംഗതയായിക്കാണും. അന്നത്തെ ദിവസം പിന്നീട് കമലാഹാസന്‍റെ പുഷ്പകവിമാനം എന്ന സിനിമയായിരുന്നു.! നിശബ്ദം!

അടുത്ത ദിവസം രാവിലെ കണികാണുന്നത് സുന്ദരികളും സുന്ദരന്മാരുമായ നാലു പേരെയാണ്. ഇടിച്ചു കയറി വന്നിരിക്കുന്നു. ബര്‍മൂഡാലംകൃതനായി തന്നെ സ്വീകരിച്ചു. ഇടിച്ചു കയറുന്നവര്‍ക്കിതൊക്കെ മതി. പുഷ്പപാദുകം അഴിച്ചു വെച്ചു സുന്ദരികളും സുന്ദരന്‍മാരും അകത്തു കടന്നു. ഉപചാരമൊന്നുമില്ലാതെ ഉപവിഷ്ടരാക്കി. ഫോണ്‍ എന്ന ഉപകരണം ഔപചാരികമായി സന്ദര്‍ശനം നിശ്ചയിക്കാന്‍ ഉപയോഗിക്കേണ്ടതെങ്ങനെയെന്നു സൂചിപ്പിച്ചു. നീരസം വുഡ് കോട്ടിട്ടു പോളിഷു ചെയ്തു പ്രദര്‍ശിപ്പിച്ചു. സാധാരണ സന്ദര്‍ശകരുള്ളപ്പോള്‍ പുകവലിക്കാത്തതാണ്. പ്രതിഷേധ സൂചകമായി ചങ്ങല വലിച്ചു. ചെയിന്‍ സ്മോക്കര്‍. മൂന്നാമത്തെ സിഗരറ്റില്‍ ആദ്യം പറഞ്‍ഞ പൂച്ച പുറത്തു ചാടി. പൂച്ചും!


പരാതി പിന്‍വലിക്കണം. തുക ബില്ലില്‍ അ‍ഡ്ജസ്റ്റു ചെയ്യാം. ആലോചിക്കണമെന്നു പറഞ്‍ഞു തിരികെ അയച്ചു. ഫോളോ അപ്പ് കോളുകളുടെ ചാകര. പതിവു പോലെ ആഴ്ചയിലോരിക്കല്‍ നടക്കുന്ന അവാര്‍ഡു സിനിമ സങ്കേതത്തില്‍ പിതാവുമായുള്ള ഫോണ്‍ സംഭാഷണത്തിനിടയ്ക്ക് സംഭവവിവരണം നടത്തി. കണ്‍സ്യൂമര്‍ കോര്‍ട്ടു വഴിയോ അല്ലാതെയോ ചാലഞ്ചു ചെയ്താല്‍ നഷ്ടപരിഹാരമടക്കം വാങ്ങാമെന്നു പറഞ്ഞപ്പോള്‍ പ്രതികരണം ഇങ്ങനെ..


ആവിശ്യമില്ലാത്ത പരിപാടിക്കൊന്നും പോകണ്ട. വിട്ടേക്ക്!

വിട്ടു. ജാമ്യം കൊടുത്തു. വിത് ഡ്യൂ അപ്പോളജീസ് ഫ്രം ദ അതര്‍ എന്‍ഡ്! ബാച്ചലര്‍ ഡിപ്പോസിറ്റ് ബ്ലില്ലില്‍ അഡ്ജസ്റ്റു ചെയ്തു. ഓള്‍ഡ്മാന്‍ കാരണം നമത് വെഴ്സസ് സോ അന്‍‍ഡ് സോ എന്ന ഒരു കേസ് ഹിസ്റ്ററി ഡിലീറ്റായി പോയി. ഇപ്പോള്‍ ആദ്യ വാചകത്തിലെ പ്രശ്നം. വീട്. എപ്പോഴും സംഭവിക്കാറുള്ളതു പോലെ ആദ്യ സന്ദേഹത്തിനു ശേഷം വീട്ടുടമസ്ഥനെന്ന നീചന് എക്സ് കുടിയനായ കുടിയാന്‍ ഒഴിവായി പോകരുതെന്ന ആഗ്രഹം. ശരീരം പോലെ ഫര്‍ണിച്ചറും വളര്‍ന്നതു കൊണ്ട് മാറിയേ തീരു..സത്യം രേഖപ്പെടുത്തി. തുടര്‍ന്നും വെല്‍വിഷറായി തുടരുമെന്നും. അടുത്ത വീട്ടുടമയെ തേടി അലച്ചില്‍ ആരംഭിച്ചിരിക്കുന്നു. ഒരു ബാച്ചിലറായി തുടരുന്നതില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരേയൊരു ഭാഗം. ഓരോ തവണ വീടുമാറുമ്പോഴും ബാച്ചിലറായി തുടരുന്നതിന്‍റെ അഗ്നി പരീക്ഷണങ്ങളെ അതിജീവിക്കേണ്ടതുണ്ട്. ആ പരീക്ഷയില്‍ അകപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുകയും വേണം!


Share/Save/Bookmark

മാർച്ച് 01, 2008

സോഫ്റ്റ്വെയര്‍ പുഴുങ്ങിത്തിന്നാനൊക്കുമോ?

Buzz This

കലുങ്കുകളിലും കടത്തിണ്ണകളിലും അലസരായിരിക്കുന്ന ചെറുപ്പക്കാരെ കാണാനില്ല. റോഡിലിറങ്ങി നടന്നാല്‍ കണ്ടുമുട്ടിന്നു അഞ്ചു പേരിലൊരാള്‍ എഞ്ചിനീയറാണ്. കേരളത്തിലെ അപൂര്‍വ്വം ജില്ലകളിലൊഴികെ എല്ലാ ജില്ലകളിലും ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ വീതം ഗള്‍ഫില്‍. ജീവിത സൌകര്യങ്ങളുടെ കുത്തൊഴുക്ക്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് 20 ഇഞ്ച് കളറും 29 ഇഞ്ച് ഫ്ലാറ്റും കടന്ന് എല്‍സിഡിയിലെത്തിനില്‍ക്കുന്ന ടിവികള്‍. കുടുംബങ്ങളിലെ ഫോണ്‍ കണക്ഷന്‍ ആളൊന്നിന് ഒന്ന്. ഇരുചക്ര വാഹനങ്ങള്‍ കാറുകള്‍ മറ്റു ജീവിത സൌകര്യങ്ങള്‍ എന്നിവയുടെ ആറാട്ട്. കേരളം 625 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നീണ്ടു കിടക്കുന്ന ഒരു സൂപ്പര്‍മാര്‍ക്കറ്റാണെന്നു വിപണിവിശാരദന്‍മാര്‍.

വാളയാറിലെയും ബദിയുടുക്കയിലെയും ആര്യങ്കാവിലെയും കളയിക്കാവിളയിലെയും ചെക്ക് പോസ്റ്റുകളില്‍ രാത്രികാലങ്ങളില്‍ ലോറികള്‍ ക്യൂ നിന്നില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ മലയാളിയുടെ അടുക്കളയില്‍ തീ പുകയില്ല. തിന്നാനുള്ള അരി ആന്ധ്രയില്‍ നിന്നും, പച്ചക്കറിയും പാലും കര്‍ണ്ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും. കോഴിയും മുട്ടയും നാമക്കലില്‍ നിന്നും. മലയാളി കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് പരദൂഷണവും റബ്ബറും വിവാദങ്ങളും മാത്രമാണെന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. സ്ഥലത്തിന്‍റെ സാമ്പത്തിക വിനിയോഗം കേരളത്തിലും നടക്കുന്നുണ്ട്. കൃഷി എന്ന ഉത്പാദനപരമായ വിധത്തിലല്ലെന്നു മാത്രം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിപരീതമായി കേരളത്തില്‍ ഭൂമിയും ക്രയവിക്രയ വസ്തുവാണ്. കല്യാണ പന്തലില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പെണ്ണും ക്രയവിക്രയ വസ്തുവാണ്. ഭൂമിയുടെ ക്രയവിക്രയത്തിലൂടെ ലാഭം അഥവാ പണം ഉത്പാദിപ്പിക്കപ്പെടുന്നു. സ്ത്രീയുടെ ക്രയവിക്രയത്തിലൂടെ കുടുംബവും. ഇന്ത്യയിലെ ഏറ്റവും പരിതാപകരമായ സാമ്പത്തികസ്ഥിതിയുള്ള സംസ്ഥാങ്ങളിലൊന്ന് കേരളവും മറ്റൊന്നും ബംഗാളുമാണ്.

വിഭാഗീതയുടെ അരങ്ങായിരിക്കുന്നു കേരളത്തിലെ വിദ്യാഭ്യാസരംഗം. വെള്ളക്കോളര്‍ ജീവനക്കാരും സാധാരണക്കാരില്‍ സാധാരണക്കാരനും ഐടി മുട്ടയിടാനായി കുട്ടികളെ ചെറുപ്പം മുതലേ ഇംഗ്ലീഷ് സ്കൂളുകളിലയച്ചു പഠിപ്പിക്കുന്നു. ധനരാശി തെളിയാത്തവരുടെ കുട്ടികള്‍ സൌജന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും. കിടമത്സരത്തില്‍ പങ്കെടുക്കാനാകാത്തവര്‍ അനുബന്ധ സേവനങ്ങളുടെ തുറിയിലേക്ക് നീങ്ങുന്നു. ജീവിത രീതിയും ജീവിതശൈലിയും മെച്ചപ്പെടുന്നത് എന്തുകൊണ്ടും നല്ലതു തന്നെ. അതോടൊപ്പം തന്നെ മറ്റൊന്നു കൂടെ സംഭവിക്കുന്നു.

കൃഷി, എന്തിനു അടുക്കളത്തോട്ടങ്ങള്‍ പോലും അപ്രത്യക്ഷമാകുന്നു. പശു, ആട്, കോഴി എന്നിവ പോലെയുള്ള വീട്ടുമൃഗങ്ങളും. തമിഴ് നാട്ടിലെ പശുക്കള്‍ സമരം ചെയ്താല്‍ നമ്മളുടെ പാലുകുടി മുട്ടും. ആന്ധ്രയിലെ നെല്ലിനു രോഗം വന്നാല്‍ മലയാളിയുടെ ചോറ് ചീയും. സമൂഹത്തിലെ വിവിധ ഉത്പാദനരംഗങ്ങളുടെ സന്തുലനാവസ്ഥ നഷ്ടപ്പെട്ട ഒരു സമൂഹമാണ് നമ്മുടെത്. ലോകം ചുരുങ്ങിച്ചെറുതായി വരുമ്പോള്‍ വിഭവങ്ങളുടെ വിതരണവും പ്രാദേശിക ദേശീയ പരിമിതികള്‍ മറികടക്കും. എന്നാലും സസ്റ്റെയിനബിളായ വളര്‍ച്ചയുടെ മോഡലുകളില്‍ വിവിധ ഉത്പാദന രംഗങ്ങളുടെ സമതുലിതാവസ്ഥ അനുപേഷണീയമാണ്. ദേശീയ അന്തര്‍ദേശീയ സാഹചര്യങ്ങള്‍ മാറി മറയുന്ന സാഹചര്യമുണ്ടായാല്‍ വിതരണശൃംഘലകള്‍ തകര്‍ന്നാല്‍, തമിഴ്നാട്ടിലോ ആന്ധ്രയിലോ ലോറികള്‍ പണിമുടക്കുകയോ ചെയ്താല്‍ ചിലപ്പോള്‍ സോഫ്റ്റ്വെയര്‍ പുഴുങ്ങിത്തിന്നാനാകുമോ എന്നു തന്നെ ചിന്തിക്കേണ്ടി വരും.


Share/Save/Bookmark
Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP