മേയ് 01, 2008

സര്‍ക്കാരിനു പഠിക്കുന്ന സ്വകാര്യമേഖല

Buzz This

വളരെക്കാലം മുന്‍പാണ്. ഒരു സുഹൃത്ത്. തൊഴില്‍രഹിതന്‍.രോക്ഷാകുലന്‍. ഏതോ സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ഓഫീസില്‍ കയറിയിറങ്ങിയതിനു ശേഷം തിരികെ വന്ന് കോപാക്രാന്തനായി ശാപവചനങ്ങളുച്ചരിച്ചു. കൈക്കൂലി, ഡംഭ്, പൊങ്ങച്ചം, വ്യവസ്ഥിതിയുടെ പ്രശ്നങ്ങള്‍ വാഗ്ദോരണി പെയ്തുതീരാന്‍ സമയമേറെയെടുത്തു. കാലം കുറെ കഴിഞ്ഞു. ആറ്റിലൂടെ വെള്ളവുമേറെയൊഴുകി. തിരികെ അതേ ഓഫീസില്‍ മറ്റൊരു പരിചയക്കാരന്‍ അതേ ആവശ്യത്തിനു വേണ്ടി ചെന്നു. സീറ്റില്‍ പഴയ ക്ഷുഭിത യൌവ്വനം. രണ്ടാമു പോയ പരിചയക്കാരനും പുറത്തു വന്നപ്പോള്‍ നേരത്തെയുണ്ടായിരുന്ന അതേ പ്രതികരണം. വ്യക്തികള്‍ മാത്രം മാറുന്നു. അല്ലെങ്കില്‍ വ്യക്തികള്‍ മാറുന്നുവെങ്കിലും രീതികള്‍ അങ്ങനെ തന്നെ നിലനില്‍ക്കുന്നു. പാവപ്പെട്ടതോ ഇടത്തരമോ ആയ പശ്ചാത്തലത്തില്‍ നിന്നു വരുന്ന സര്‍ക്കാരുദ്യോഗസ്ഥരില്‍ ചിലരെങ്കിലും തണ്ടും മസിലും കാരണം ഭയാനകമായ അനുഭവമാകുന്നു. പക്ഷെ ഇത് സ്വകാര്യമേഖലയിലേക്കും വ്യാപിച്ചാല്‍ എന്തു സംഭവിക്കും?

ആദ്യത്തെ അനുഭവം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. സഹോദരന്‍ ഒരു മൊബൈല്‍ കമ്പനിയുടെ കണക്ഷനെടുത്തിരുന്നു. അവസാനം ട്രാന്‍സ്ഫറായ സ്ഥലത്ത് അതിനു കവറേജില്ലാത്തതു കാരണം കുരിശു കൈമാറി. സ്വന്തം പേരില്‍ മാറ്റാന്‍ നാട്ടില്‍ അപേക്ഷ കൊടുത്തു. പേരില്‍ മാറി, പക്ഷെ മേല്‍വിലാസം മാറിയില്ല. മൂന്നു മാസം കാത്തിരുന്നു. റോമിങ്ങ് നിരക്കില്‍ കാശു കൊടുത്തു സഹികെട്ടപ്പോള്‍ വെബ് സൈറ്റില്‍ കയറി. തലവന് ഘടിതം ലിഖിതമാക്കി. അടുത്ത ദിവസം രാവിലെ 9.30 നു കേന്ദ്രാലയത്തില്‍ നിന്നു കോള്‍. വിനയം മര്യാദ തുടങ്ങിയ സദ്ഗുണങ്ങള്‍ വിളയാടുന്ന സംഭാഷണം. മെത്രാന്‍മാരുടെ കൈ മുത്തുന്നതു പോലെ മുത്താന്‍ തോന്നിയെങ്കിലും ശബ്ദം സ്ത്രീയായതു കൊണ്ട് നിയന്ത്രിച്ചു. 9.40 നു കേരളാ ഓഫീസില്‍ നിന്നു കോള്‍. ക്ഷുഭിതനും ചെറുപ്പക്കാരനുമായി. ഭൂപടം കൈയ്യിലില്ലാത്തതു കൊണ്ട് മാപ്പില്ല എന്നറിയിച്ചു. 9.50നു റീജിയണല്‍ ഓഫീസ്. 10.00 ന് താമസസ്ഥലത്തെ ഓഫീസില്‍ നിന്നും ഒരുവന്‍ വാതില്‍പടിയില്‍. 10.20. വീണ്ടും കേന്ദ്ര ഓഫീസില്‍ നിന്നും കോള്‍. മേല്‍വിലാസം മുന്‍കൂര്‍ പ്രാബല്യത്തോടെ മാറിയിരിക്കുന്നു. ഞെട്ടണ്ട. റോമിങ്ങ് നിരക്കുകള്‍ അടുത്ത ബില്ലില്‍ അഡ്ജസ്റ്റു ചെയ്യുന്നതാണ്. സന്തുഷ്ടനും കൃതാര്‍ത്ഥനുമായി. മനസ്സിലാകുന്ന ഭാഷയില്‍ സംസാരിച്ചപ്പോള്‍ ആപ്ലിക്കേഷന്‍ ഹോള്‍ഡ് ചെയ്തവന് മനസ്സിലായി. ചില നമ്പറിറക്കിയപ്പോള്‍ ഫലം ചില നമ്പറുകള്‍. റോമില്‍ പ്രശ്നങ്ങളുണ്ടായാല്‍ ബന്ധപ്പെടുന്നതിന്. ഭാവിയിലെന്തെങ്കിലും പ്രശ്നം വന്നാല്‍ ബന്ധപ്പെടുന്നതിന് എല്ലാം നമ്പറുകള്‍. നമ്പറുകളില്‍ സന്തുഷ്ടനായി.

അടുത്ത പ്രശ്നം കഴിഞ്ഞ മാസമായിരുന്നു. ഒരു പെഡസ്റ്റല്‍ ഫാന്‍ വാങ്ങി. എയര്‍ സര്‍ക്കുലേഷനു ഉത്തമമെന്നു കണ്ടു വാങ്ങിയതാണ്. തണുപ്പ് പെട്ടന്നു വ്യാപിപ്പിക്കാനുള്ള എളുപ്പവഴിയാണെന്ന് പരീക്ഷണ നിരീക്ഷണത്തില്‍ തെളിഞ്ഞതിനു ശേഷം എടുത്ത കടുത്ത തീരുമാനം. പെട്ടിക്കകത്തായി സാധനം കിട്ടി. തുറന്നു നോക്കിയപ്പോള്‍ ഫിറ്റുന്നതിനുള്ള ഉപകരണമടക്കം എല്ലാം. സ്വയം ഫിറ്ററായി ഫിറ്റി. സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ ഫാന്‍ കറങ്ങുന്നില്ല. മാനുഫാക്ചറിങ്ങ് ഡിഫക്ട്. ഉപഭോക്താവിനെ സഹായിക്കുന്നതിനിരിക്കുന്നവരെ ബന്ധപ്പെട്ടു. അലസമനോഭാവം. തിരക്ക്. മൂന്നു ദിവസമെടുക്കും. അടുത്ത ദിവസം വൈകുന്നേരത്തിനു മുന്‍പ് മാറ്റിത്തന്നില്ലെങ്കില്‍ തിരിച്ചു വിളിക്കില്ല എന്നു പറഞ്ഞവസാനിപ്പിച്ചു. ഒരു ദിവസത്തിനു പകരം രണ്ടു ദിവസം കാത്തു. മൂന്നാം ദിവസം കേന്ദ്രത്തില്‍ വിളിച്ചു. താമസസ്ഥലത്ത് വിളിക്കാന്‍ ഉപദേശം ലഭിച്ചു. ഉപദേശം ആവശ്യമില്ല, സ്വന്തം ചിലവില്‍ ഡിഫക്ടീവ് ഫാനിന്‍റെ ഫോട്ടോ സഹിതം പത്രത്തില്‍ പരസ്യം കൊടുക്കുമെന്നു വിരട്ടി. കൂട്ടത്തില്‍ മറ്റു ചിലതും. ഫോണുകള്‍ പല സ്ഥലത്തേക്കും കൈമാറ്റം ചെയ്യപ്പെട്ടു. താമസസ്ഥലത്തെ കേന്ദ്രത്തിന്‍റെ നമ്പര്‍ തന്നു ബന്ധപ്പെടാനാവശ്യപ്പെട്ടു. മുളക് കടിച്ച മൂഡായിരുന്നതു കൊണ്ട് അതൊരു പെണ്ണാണെങ്കില്‍ പോലും ബന്ധപ്പെടാനുദ്ദേശമില്ലെന്നു പറഞ്ഞു. ആര്‍ക്കു വേണമെങ്കിലും തിരികെ വിളിക്കാം. അത്ഭുതം ആവര്‍ത്തിച്ചു. പത്തു മിനിട്ടിനു ശേഷം പ്രാദേശിക തലവന്‍ ലൈനില്‍. മര്യാദാപുരുഷോത്തമന്‍. ശുഭവാര്‍ത്ത. സര്‍വീസ് എഞ്ചിനീയന്‍ വീട്ടിലേക്കുള്ള പാതയില്‍ അതിവേഗം സഞ്ചരിക്കുന്നു. പാതിവഴിയുമായി പോലും. സ്മര്യപുരുഷന്‍ എത്തിയാലുടന്‍ തിരികെ വിളിക്കാന്‍ പറയണമെന്ന അപേക്ഷ. പത്തു മിനിട്ടു കഴിഞ്ഞപ്പോള്‍ സഞ്ചിമൃഗം ഒന്നു മുഴുവന്‍ വാതില്‍ പടിയില്‍. രഹസ്യവാതിലുകള്‍ തുറക്കുന്നു, ഒളിച്ചുനോക്കുന്നു. വിധി പ്രസ്താവിക്കുന്നു. മോട്ടോര്‍ വീക്കാണ്. സന്തുഷ്ടനായി, മാനുഫാക്ചറിങ്ങ് ഡിഫക്ട് തന്നെ. സഞ്ചിമൃഗം തിരികെ തലവനെ വിളിക്കുന്നു. ഫോണ്‍ കൈമാറുന്നു. ഒരു മണിക്കൂര്‍ സമയം ആവശ്യപ്പെടുന്നു. കൃത്യം ഒരു മണിക്കൂറിനു ശേഷം മരുന്നുമല ചുമക്കുന്ന ഹനുമാനെ പോലെ പുതിയ ഫാനും ചുമന്ന് സഞ്ചിമൃഗം വീണ്ടും മുന്‍പില്‍. പരാതി പരിഹരിക്കപ്പെട്ടു.

രണ്ടിനും ഒരു ലസാഗുവുണ്ട്. സ്വകാര്യമേഖലയില്‍ അധികാരഘടനയില്‍ മുകളിലിരിക്കുന്നവര്‍ക്ക് സ്വാഭവികമായും വിവരവും പ്രായോഗികബുദ്ധിയും കൂടും. അനന്തരഫലങ്ങള്‍ ചിന്തിക്കുന്നതിനുള്ള ശേഷിയും. സഹജമായ ഗുണങ്ങള്‍ കൊണ്ടവിടെ എത്തിച്ചേരുന്നവര്‍ പൊന്നുപോലെയുള്ള മനുഷ്യരാണ്. കേള്‍ക്കാനും പ്രശ്നം പരിഹരിക്കാനും തയ്യാറുള്ളവര്‍. സദാസേവന സന്നദ്ധര്‍. തുടക്കക്കാരായി കയറുന്നവര്‍ ജോലിയുടെയോ ശമ്പളത്തിന്‍റെയോ ആഡംബരത്തില്‍ മതിമറക്കുന്നു. സര്‍ക്കാര്‍ മനോഭാവം അവരുടെ വാക്കുകളിലും പ്രതികരണങ്ങളിലും മുന്‍പെങ്ങുമില്ലാത്തതു പോലെ ദൃശ്യമാണ്. ചിലരുടെയൊക്കെ സംസാരം കേള്‍ക്കുമ്പോള്‍ സര്‍ക്കാരോഫീസിലെ ഗുമസ്ഥനാകാന്‍ പഠിക്കുന്നതു പോലെയാണ്. കുറഞ്ഞത് ചിലപ്പോഴെങ്കിലും. സ്വന്തം വ്യക്തിഗത പരിമിതികള്‍ കാരണം ഒരു സ്ഥാപനത്തിന്‍റെയോ ബ്രാന്‍ഡിന്‍റെയോ പ്രതിച്ഛായക്കാണ് മങ്ങലേല്‍ക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കാത്തതെന്ത്? പ്രത്യേകിച്ചും ലോകം ഒരു വിപണിയായി കടുകുമണിയോളം ചുരുങ്ങുമ്പോള്‍.


Share/Save/Bookmark

14 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

യാരിദ്‌|~|Yarid 2008, മേയ് 1 12:49 PM  

...

തറവാടി 2008, മേയ് 1 2:24 PM  

നമതേ,

ബാത്ത് റൂം മിക്സര്‍ ആദ്യ ദിവസം തന്നെ മര്യാദക്ക് പ്രവര്‍ത്തിക്കുന്നില്ല. എണ്ണായിരത്തിലധികം വിലയുള്ളതിനാല്‍ മാറ്റിയേ തീരൂ എന്ന് കരുതി കൊച്ചിയിലുള്ള കമ്പനിയുമായി ബന്ധപ്പെട്ടു.
സാധനം മാറ്റിത്തരും പക്ഷെ പെട്ടെന്ന് നടക്കില്ല . അടുത്ത അലോട്ടിലേ പറ്റൂ , ചിലപ്പോ മാസങ്ങളെടുക്കാം എന്നും പറഞ്ഞപ്പോള്‍ കുടിയിരിക്കലില്‍ ( ഹൗസ് വാം ) പ്രവര്‍ത്തിക്കാത്ത ഒരുപകരണമുള്ളതിലൊരു വിഷമം , അതുതന്നെ വേണമെന്നില്ല , ഇതേ ബ്രന്‍‌റ്റിലെ ഏതായാലും മതി പക്ഷെ ദയവായി മാറ്റിത്തരണം എന്നുപേക്ഷിച്ചപ്പോള്‍ അപ്പുറത്തുനിന്നവന്‍ പുലിയായി.

അവ‌ന്റെ ഇംഗ്ലീഷിലുള്ള ചെറിയതായൊരു ധാഷ്ട്യവുമുള്ള സംസാരം എനിക്കസഹ്യമായിരുന്നു. ഡല്‍ഹിയിലെ ഹെഡാഫീസില്‍ വിളിച്ചു അവിടേയും രസകരവശാല്‍ മലയാളി തന്നെ.

സംസാരം ആദ്യത്തേ ആളുടെ അത്ര മോശമല്ലെങ്കിലും കാര്യം നടക്കില്ലെന്നെനിക്ക് മനസ്സിലായി. അവസാനം എന്റെ ' വിനീതത ' ഞാനങ്ങ് വിട്ടു , ആരാണെന്നും എന്താണെന്നും ഈ കാര്യത്തിനിനി സായിപ്പിന്‍‌റ്റെ നാട്ടിലെ ' ഇന്ന 'വരെയൊക്കെ വിളിക്കണോ എന്നും ചോദിച്ചപ്പൊള്‍ , മൂപ്പര്‍ താഴേക്ക് വന്നു , പിന്നെ വിളി സാറെ എന്നായി , സാര്‍ ഫോണ്‍ വെച്ചോളൂ കൊചീന്നിപ്പോ വിളിക്കും' എന്നും പറഞ്ഞ് ഫോണ്‍ വെച്ചു.

രണ്ട് മിനിറ്റ് വേണ്ടിവന്നില്ല ആദ്യത്തെ ലവന്‍ വിളിച്ചു , പിറ്റേന്ന് വരെ ക്ഷമിക്കണമെന്നും പറഞ്ഞു , രാവിലെ പത്തോടെ സാധനം വീട്ടില്‍ :)

വളരെ ഫേമസ് ആയ സ്വകര്യ ബാങ്ക്:

സാമാന്യം മോശമല്ലാത്ത തുകയുടെ എന്‍‌റ്റെ ഒരു ചെക്ക് ബാങ്കില്‍ ക്ലിയറന്‍സിന് പോയപ്പോള്‍ അക്കൗണ്ടില്‍ എഴുപതുരൂപ കുറവ്!.ചെക്ക് മടങ്ങി. ഇടക്കെപ്പോഴോ നാട്ടില്‍ വിളിച്ചപ്പോഴാണ് ചെക്ക് മടങ്ങിയതറിയുന്നത്. എന്തെ അറീക്കാത്തതെന്ന് ചോദിച്ചപ്പോള്‍ പൈസ ഇല്ലാഞ്ഞിട്ടാവും അത്ര അത്യാവശ്യമുണ്ടായിരുന്നില്ല പിന്നെ നിങ്ങളെല്ലെ എന്നും പറഞ്ഞപ്പോളാണ് സത്യത്തില്‍ വലിയ ദുഖം തോന്നിയത് , അയാള്‍ നല്ലൊരു മനുഷ്യനായതിനാല്‍ വിളിച്ചില്ല , പോലിസ്സിലും പോയില്ല.

ഓണ്‍ലൈനില്‍ നോക്കിയപ്പോള്‍ കാര്യം മനസ്സിലായി . ട്രാന്‍സ്ഫര്‍ ചെയ്ത പണം ഞായറഴ്ചയഅയതിനാലോ മറ്റോ അകൗണ്ടില്‍ ക്രഡിറ്റാവാന്‍ വൈകി. ഇതിടക്ക് ചെക്ക് ബാങ്കില്‍ ചെല്ലുകയും ചെയ്തു.

വര്‍ഷങ്ങളായി ബന്ധമുള്ള ബാങ്കാണ്. നല്ലൊരു തുകയുടെ കുറവില്‍ ചെക്ക് മടക്കിയാല്‍ മനസ്സിലാക്കാം ( ഇതൊരു ന്യായീകരണമല്ല തുലനം ചെയ്തുപറഞ്ഞ താണ് ).

ചെക്ക് മടങ്ങിയതിനൊരു ഫൈന്‍ , മറ്റൊരു പേരില്‍ വേറൊരു ഫൈന്‍ , മൂന്നോ നാലോ ഫൈനുകള്‍ നിരത്തി കുറച്ച് രൂപ ബാങ്ക് എടുത്തത് വ്യക്തമായി ഓണ്‍ലൈനില്‍ കണ്ട എനിക്കെല്ലാ നിയന്ത്രണവും വിട്ടു.

ഇത്രകാലത്തില്‍ ഒരിക്കല്‍ പോലും ഇത്തരത്തിലുള്ള അനുഭവമുണ്ടാക്കിയിട്ടില്ല , നല്ല ഹിസ്റ്ററി ഇതെല്ലാം കണക്കിലെടുത്ത് മാനേജര്‍ക്കാ ചെക്ക് ക്ലിയര്‍ ആക്കാമായിരുന്നു. അത്രക്കുള്ള അധികാരമുണ്ടാകില്ലെ ? ഓവര്‍ ഡ്രാഫ്റ്റ് ?? ഇതിപ്പോ അറിയുന്ന ആളായതിനാല്‍ പ്രശ്നമില്ല അല്ലായിരുന്നെങ്കിലോ, , ഞാനാണ് ആ സ്ഥാനത്തെങ്കില്‍ ഇതാണോ ചെയ്യുക പതിനായിരം ചോദ്യങ്ങള്‍.

മാനേജറെ വിളിച്ച് ഇതേ ചോദ്യങ്ങള്‍ ചോദിച്ചു ,അയാളാവട്ടെ ബാങ്കിന്‍‌റ്റെ നിയമങ്ങളെപ്പറ്റി പറഞ്ഞു. അവസാനം.

' ശരി ..കഴിഞ്ഞതു കഴിഞ്ഞു , പക്ഷെ ആ ഫൈനുകള്‍ അതങ്ങ് മായ്ച്ചോളൂ '
' ഇല്ല ഫൈനുകള്‍ എടുത്തുകഴിഞ്ഞു ഇനി ഇത്തരത്തില്‍ ഉണ്ടായാല്‍ ഇനിയും ഫൈനടിക്കും '

അരിതിന്നു ആശാരിയെ കടിച്ചു പിന്നെം ...

ആ മാന്യ ദേഹവുമായി പിന്നീടുള്ള എന്‍‌റ്റെ സംഭാഷണം ഇവിടെ കുറിക്കുന്നില്ല , പത്ത് മിനിട്ടിനകം മൈല്‍ വന്നു ക്ഷമാപണവും ഫൈന്‍ തിരിച്ചിട്ടതും അറിയീച്ച്.

ഇത്തരം അനുഭവങ്ങള്‍ കുറെയുണ്ട് , ഇതില്‍ നിന്നൊക്കെ ഞാന്‍ മനസ്സിലാക്കിയ കാര്യം ഒരു കാരണവശാലും വിനീതനായി ഇവരോട് പ്രതികരിക്കരുത് കാരണം വിനീതമായി പെരുമാറുമ്പൊള്‍ ഇവര്‍ അത് ഭയമായി തെറ്റ് ദ്ധരിക്കുന്നുണ്ട്.

നമതേ കമന്‍‌റ്റ് വലിപ്പം കൂടിയോ :)

യാരിദ്‌|~|Yarid 2008, മേയ് 1 4:21 PM  

നേരത്തെ വന്നു, പോസ്റ്റ് വായിച്ചൂ പൊയി.പിന്നെ വന്നു കമന്റിടാമെന്നു കരുതി.

2 വര്‍ഷത്തിനു മുന്‍പെ ഒരു പോസ്റ്റ് പെയിഡ് കണക്ഷന്‍ എടുത്തു. പ്രോപ്പറായിട്ടുള്ള ഡോക്യുമെന്റുകളെല്ലാം നല്‍കി. പിന്നീട് വെരിഫിക്കേഷനു വന്നു അതെല്ലാം ഓ കെ ആയി. പക്ഷെ ആദ്യത്തെ മാസത്തെ ബില്ലു വന്നില്ല. ബില്ലു കിട്ടാത്തതുകൊണ്ട് ക്യാഷ് അടച്ചതുമില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ മൊബൈലിന്റെ ഔട്ട്ഗോയിംഗ് കട്ടായി. കട്ടായതിന്റെ കാരണം ചോദിക്കാന്‍ അടുത്തുള്ള അവരുടെ ഷോറുമില്‍ പോയി.അന്വേഷിച്ചപ്പോള്‍ അറിഞ്ഞതു എന്റെ പേരിലല്ല ഞാനുപയോഗിക്കുന്ന എന്റെ മൊബൈല്‍ നമ്പര്‍ നിലവിലുള്ളത്. കോഴിക്കോടുള്ള വേറെ ആരുടെയൊ പേരിലാണ്‍ എന്റെ കയ്യിലിരിക്കുന്ന സിം നമ്പര്‍!!!!
അപ്പോള്‍ ഞാന്‍ കൊടൂത്ത എന്റെ ഐഡന്റിറ്റി എവിടെപൊയി?

ഞാന്‍ കാരണം ചോദിച്ചു. ചോദിച്ചപ്പോള്‍ പറഞ്ഞതു നിങ്ങളു കൊടൂത്ത ഐഡിയിലാണ്‍ ആ നമ്പരെന്ന് വളരെ ധാര്‍ഷ്ത്യത്തോടെയുള്ള ഒരു മറുപടി. പെട്ടെന്നു ദേഷ്യം വന്നു. അവിടിരുന്ന പെണ്‍കൊച്ചിനോടു ചൂടായി. അതു സംസാരമായി.

മാനേജര്‍ വിളിച്ചു കാര്യം ചോദിച്ചു. കാര്യം പറഞ്ഞപ്പോള് അയാളുടെ മറുപടിയും തഥൈവ.. എന്തു ചെയ്യും പിന്നെ. കണക്ഷന്‍ എടുത്തു തന്ന ആളിനെ പോയി കണ്ടു. അയാളൊരുമാതിരി ഒഴിഞ്ഞു മാറുന്നതുപോലെ തോന്നിയതു കൊണ്ട് ഞാന്‍ എനിക്കീ കണക്ഷന്‍ വേണ്ടായെന്നും എന്റെ ഐഡനിറ്റി പ്രൂഫ് തിരിച്ച് തരണമെന്നും പറഞ്ഞു.മറുപടി പറഞ്ഞതു കണക്ഷന്‍ വേണമെങ്കില്‍ കട് ചെയ്തൊ, പക്ഷെ ഐഡന്റിറ്റി പ്രൂഫ് കമ്പനിയില്‍ സബ്മിറ്റ് ചെയ്തു അതോണ്ട് തിരിച്ചു തരാന്‍ പറ്റില്ലയെന്നു. ഞാന്‍ ചോദിച്ചുഅങ്ങനെയാണെല്‍ എന്റെ പേരിലുള്‍ല സിം നമ്പര്‍ തരാന്‍.. വീണ്ടും തഥൈവ..
അവസാനം ഞാന്‍ പറഞ്ഞു പോലീസില്‍ പരാതിപ്പെടുമെന്ന്.

പിന്നെ കഷ്ടപെട്ട് അവരുടെ ലീഗല്‍ ഓഫീസറുടെ നമ്പര്‍ സംഘടിപിച്ച് നേരിട്ടു വിളിച്ചു, കാര്യം പറഞ്ഞു. എന്റെ ഐഡന്റിറ്റി പ്രൂഫൊ അല്ലെങ്കില്‍ അതീലെടൂത്ത നമ്പരൊ തിരിച്ചു തരണമെന്നും ഇല്ലെങ്കില്‍ കേസ് ഫയലു ചെയ്യുമെന്നും അദ്ധേഹത്തോടു പറഞ്ഞു. കക്ഷി സൌമ്യമായി എന്നോടുപറഞ്ഞു തെരക്കിയിട്ടു തിരിച്ചു വിളിക്കാമെന്നു. രണ്ടാമത്തെ ദിവസം അവരുടെ എറണാകുളത്തെ ഓഫീസില്‍ നിന്നും തിരിച്ചു വിളിച്ചു. എന്റെ ഐഡന്റിറ്റിയില്‍ വേറെ ആര്‍ക്കൊ കണക്ഷന്‍ അലോട്ട് ചെയ്തിരിക്കുന്നു. ഭാഗ്യത്തിനു അയാളും ഇതേപോലെ പരാതിപ്പെട്ടിരുന്നു. കക്ഷി പ്രശ്നക്കാരനലാത്തതു കൊണ്ട് ഞങ്ങളുടെ രണ്ട് പേരുടെയും പേരിലുള്ള കണക്ഷന്‍ കട്ട് ചെയ്തു സ്വന്തം ഐഡന്റിറ്റിയില്‍ വേറെ നമ്പറ് അലോട്ട് ചെയ്തു തന്നു..

എന്നിട്ടും പ്രശ്നം, ഞാന്‍ നെറ്റില്‍ കയറി രെജിസ്റ്റര്‍ ചെയ്തു.നോക്കിയപ്പോള്‍ എന്റെ ഇനിഷ്യല്‍ തെറ്റാ‍യി മാര്‍ക്ക് ചെയ്തിരിക്കുന്നു. അതും പരാതിപ്പെട്ടപ്പോള്‍ പുതിയ ഫോം ഫില്‍ ചെയ്തു കൊടുക്കാന്‍ പറഞ്ഞു. അങ്ങനെ അതും ചെയ്തു. അവസാനം എങ്ങനെയൊക്കെയൊ അതു ശരിയായി.

ഇതിലുള്ള പ്രശ്നമെന്താന്നുവെച്ചാല്‍, എന്റെ ഐഡന്റിറ്റി പ്രൂഫ് വെച്ചു വേറെ ആരെങ്കിലും കണക്ഷനെടുത്താല്‍ അയാളു എന്തെങ്കിലും നിയമവിരുദ്ധമായി ചെയ്താ‍ാല്‍ എന്റെ പേരിലുള്ള കണക്ഷനായതുകൊണ്ട് ആദ്യത്തെ ഉത്തരവാദി ഞാന്‍ തന്നെയായിരിക്കും. പിന്നീടെ തെളിയിക്കാന്‍ പറ്റു ഞാനല്ല ആ നമ്പരുപയോഗ്ഗിച്ചതെന്ന്. അതും പ്രയാസം തന്നെ!!

എന്തൊകൊണ്ടാണിങ്ങനെയെന്നു ചിന്തിച്ചാല്‍,ഇപ്പൊ മിക്കവാറും പ്രൈവറ്റ് മൊബൈലു കമ്പനികള്‍ക്കെല്ലാം സബ്സ്ക്രൈബേഴ്സിനെ കിട്ടിയാല്‍ മതി. ഏറ്റവും ഉത്തരവാദി ഏജന്റുമാരാ‍ണ്. അവരു കിട്ടുന്ന ഐഡന്റ്റ്ന്റി ശരിയാണൊ എനു പോലും ചെക്ക് ചെയ്യാതെ കണക്ഷന്‍ അനുവദിക്കും. അവസാനം കുടുക്കില്‍ പെടുന്നത് ആരെങ്കിലുമായിരിക്കും. ഉത്തരവാദിത്വം ആര്‍ക്കുമില്ല. പ്രത്യേകിച്ച് പ്രൈവറ്റ് കമ്പനികള്‍ക്ക്ക്.

ഗവണ്മെന്റു സെക്റ്ററില്‍ എന്താ‍യാലും ഇതിനേക്കാള്‍ ഭേദം തന്നെയാണ്‍. ഉദാഹരണത്തിനു എന്റെ ചേട്ടന്‍ ക്യാഷ് അയക്കുന്നതു വെസ്റ്റേണ് യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ വഴിയാണ്‍. ക്യാഷ് സാധാരണഗതിയിലെടുക്കുക എല്‍ എം എസിലുള്ള ഒരു പ്രൈവറ്റ് ബാങ്കില്‍ നിന്നായിരിക്കും. ഇതുവരെ എന്നോട് അതിന്റെ കോഡും അയച്ച ആളിന്റെ പേരും അല്ലാതെ വേറെ ഒന്നും ചോദിച്ചിട്ടില്ല. എന്റെ ഐഡന്റിറ്റി കാര്‍ഡ് ഒന്നു വാങ്ങി നോക്കും അത്ര തന്നെ, എന്നാല്‍ ഇടക്കു എസ് ബി റ്റി യില്‍ പോയി ക്യാഷ് എടുത്തു. സാധാരണ പോകുന്നതുപോലെ ചെന്ന് കോഡ് നമ്പരും അയച്ച ആളിന്റെപേരും പറഞ്ഞു. പക്ഷെ കൌണ്ടറില്‍ ഇരുന്ന അളുപറഞ്ഞു എന്റെ ഐഡന്റിറ്റി പ്രൂഫിന്റെ കോപ്പികൂടീ വെണമെന്നു. ഞാന്‍ നേരത്തെ ഇങ്ങനെ കൊടുത്തിട്ടില്ല എന്നു പറഞ്ഞപ്പൊള്‍ ചോദിച്ചു എവിടുന്നാ സാധാരണഗതിയില്‍ ക്യാഷ് പിന്‍‌വലിക്കുന്നതെന്നു.

അതു പറഞ്ഞപ്പൊള്‍ കക്ഷി പറഞ്ഞതു അവര്‍ക്കു ഉത്തരവാദിത്വമൊന്നുമില്ല അതില്‍, അവിടെ ഇന്നൊരുസ്റ്റാഫ് വരും അയാളു നാളെ പോകും. പക്ഷെ അതുപോലല്ല പൊതുമേഖലാ ബാങ്കുകള്‍ നാളെ എന്തെങ്കിലും ചോദ്യം വന്നാല്‍ അവര്‍ക്കു പിടിച്ചു നില്‍ക്കണമെന്ന്. അത്രയെങ്കിലും ഉത്തരവാദിത്വം അവര്‍ക്കുണ്ട്. എന്നാല്‍ ഇപ്പൊ വന്നു വന്ന് സ്വകാര്യമേഖല സര്‍ക്കാര്‍ സ്ഥാപനത്തിനേക്കാളും ഗതികെട്ട അവസ്ഥയില്‍ തന്നെ..എങ്ങനെയെങ്കിലും ബിസിനസ് വളര്‍ത്തുക,ആഫ്റ്റര്‍ സെര്‍‌വീസ് ഇല്ലെയില്ല!!!!

ഓട്: തറവാടി ചോദിച്ചതു പോലെ കമന്റു വലുതായിപ്പോയൊ??

Inji Pennu 2008, മേയ് 1 6:30 PM  

ഓഫ്: അപൂര്‍വ്വ ജീവി പോസ്റ്റില്‍‍ ഒരു പാര വെച്ചിണ്ട്. കമന്റുകള്‍ ഈമെയിലായി കിട്ടുന്നുണ്ടോ എന്ന് സംശയം ഉള്ളതിനാല്‍ ഇവിടെ ഓഫ് വെക്കുന്നു. വായിച്ച ശേഷം രണ്ടും ഡിലീറ്റണേ.

ഗുപ്തന്‍ 2008, മേയ് 2 4:54 AM  

പ്രതിരോധം പോലെ ചുരുക്കം ചില കാര്യങ്ങളിലൊഴികെ സ്വകാര്യമേഖല ഉയര്‍ന്ന പങ്കാളിത്തം വഹിക്കുന്ന ഒരു രാജ്യത്താണ് ഞാന്‍.

ബസുകള്‍ ഒന്നും സമയത്തിനോടാറില്ല. ദീര്‍ഘദൂര ട്രെയിനുകള്‍ ഉള്‍പടെ സമയത്തിനോടുന്നവ ചുരുക്കം. പല്ലുവേദന വന്നാല്‍ ചികിത്സ കിട്ടാന്‍ മൂന്നുമാ‍സം. ഇന്ത്യയില്‍ നിന്ന് 4 ദിവസം കൊണ്ട് ഞാന്‍ താമസിക്കുന്ന നഗരത്തില്‍ എത്തിയ പോസ്റ്റ ആര്‍ട്ടിക്കിള്‍ എന്റെ വീട്ടില്‍ എത്താന്‍ മറ്റൊരു ര്21 ദിവസവും മൂന്നു ഫോണ്‍ കോളും.

ഇതൊന്നും പൊതുമേഖല/സ്വകാര്യമേഖല എന്ന വിഭജനത്തോട് ബന്ധപ്പെട്ടതാണെന്ന് തോന്നുന്നില്ല. അങ്ങനെ വിചാരിച്ചിരുന്നു ഞാന്‍. ബസില്‍ കയറുമ്പോഴൊഴികെ(സ്വകാര്യബസുകളോട് ഭയമായിരുന്നോ വെറുപ്പായിരുന്നോ അധികമെന്നറിയില്ല) സ്വകാര്യസര്‍വീസുകള്‍ തന്നെ ഉപയോഗിക്കുമായിരുന്നു നാട്ടില്‍ വച്ച്. വര്‍ക്ക് കള്‍ചര്‍ എന്നതിന് സ്വകാര്യം സര്‍കാര്‍ കാര്യം എന്ന് വ്യത്യാസം ഇല്ല എന്ന് മനസ്സിലായിവരുന്നു- ഇവിടെയും നാട്ടിലും.

ദസ്തക്കിര്‍ 2008, മേയ് 2 3:22 PM  

വര്‍ക്ക് കള്‍ച്ചറിനേക്കാള്‍ പ്രോഫിറ്റബിലിറ്റിയുമായാണിതിനൊക്കെ നേരിട്ട് ബന്ധം എന്നാണെനിക്കു തോന്നുന്നത്. ദിവസവും പേഴ്സണല്‍ ലോണ്‍,ഹോം ലോണ്‍, കാര്‍ ലോണ്‍ എന്നിങ്ങനെ നാഴികക്കു നാല്പതു കോളുകള്‍ വരും. ഒടുവില്‍ ലോണെടുത്ത് കാര്‍ മേടിക്കാന്‍ മനസ്സില്‍ തോന്നിയതിനു മുമ്പ് ബാങ്ക് എക്സിക്യൂട്ടീവ് ടൈയും കെട്ടി വീട്ടിനകത്ത് എത്തി.രണ്ടു ദിവസത്തിനകം കാര്‍ വീട്ടില്‍. ഒരു വര്‍ഷത്തിനു ശേഷം ലോണ്‍ അടച്ചുതീര്‍ക്കാന്‍ വേണ്ടി വീണ്ടും വിളിച്ചപ്പോള്‍ ഒരുത്തനും വരാനും സഹായിക്കാനും മനസ്സില്ലത്രേ. കോള്‍ സെന്റ്റര്‍ നമ്പറില്‍ വിളിച്ച് കാര്യം സാധിക്കണമത്രേ. അല്ലെങ്കില്‍ ഞാന്‍ തന്നെ ബാങ്കില്‍ പോയി എല്ലാം ചെയ്യണമത്രേ. പ്രാദേശിക തലവനെ വിളിച്ചപ്പോള്‍ അദ്ദേഹവും കൈമലത്തി.(ലോണെടുക്കാന്‍ താല്പര്യമുണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ അങ്ങോര്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടേനേ!) ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടു മേടിച്ചിട്ടുണ്ടല്ലോ. തുക അടക്കാതിരിക്കാനും നിവൃത്തിയില്ല. ലോണ്‍ എടുപ്പിച്ചു കഴിഞ്ഞാല്‍ തീര്‍ന്നു സേവനം.സര്‍ക്കാര്‍ ബാങ്കിന്റെ കാര്യ്മൊന്നുമല്ല വിവരിച്ചത്.പേരുകേട്ട സ്വകാര്യബാങ്കു തന്നെ വില്ലന്‍! ലാഭമുള്ളിടത്തു മാത്രം സേവനം മതി എന്നായിരിക്കും.(ഞാനെന്തൊരു മണ്ടന്‍! ലാഭമില്ലെങ്കില്‍ പിന്നെ എന്തു ബിസ്സിനസ്സ്!! )മിക്ക സ്വകാര്യകമ്പനികളുടെയും വര്‍ക്ക് എത്തിക്സ് ഇത്രയേ ഉള്ളൂ.

ദസ്തക്കിര്‍ 2008, മേയ് 2 3:28 PM  

ചേനക്കാര്യം: വരയുണ്ടെന്ന് പറഞ്ഞിരുന്നല്ലോ? ബ്ലോഗില് എഴുത്തു മാത്രമാക്കിയെതെന്താ?

ഗുപ്തന്‍ 2008, മേയ് 2 9:01 PM  

ivide varkkunnundallo dasthakir. pazhaya postukalil und ;)

thattkam maari hajar vaykkaan vannathaanu guro. parayaanullathu nere parayaan guru thayyarulla thattakatthil hajar ondaavum. onnukil ivide offittu kalikkam. allenkil mail manu.n.06@gmail.com :)

നമതു വാഴ്വും കാലം 2008, മേയ് 2 9:38 PM  

നന്ദി തറവാടി. നന്ദി യാരിദ്. നന്ദി പേരയ്ക്ക (വിളിച്ചു ശീലിച്ചു പോയി ക്ഷമിക്ക്)നന്ദി ഗുപ്തന്‍. ഇങ്ങനെയുള്ള കമന്‍റുകള്‍ കാണുന്നതൊരു സന്തോഷമാണ്. പോസ്റ്റ് ഫലപ്രദമായല്ലോ എന്ന സന്തുഷ്ടി. അനുഭവങ്ങള്‍ അഭിപ്രായങ്ങള്‍ എന്നിവ പങ്തുവെക്കുന്നതിന്‍റെ ആനന്ദം. ബൈ ദ ബൈ ഓരോ കമന്‍റിനു ശേഷം ഇതു തന്നെ പറയണമെന്നില്ല. ആവര്‍ത്തന വിരസതയുണ്ടാക്കരുത്. :-) കമന്‍റ് ഒരു ഫ്രീ ഏരിയയാണ്. ഇഞ്ചി ലിങ്കിനു നന്ദി. അതു തന്നില്ലായിരുന്നെങ്കില്‍ നല്ല ഒരു പോസ്റ്റ് കാണില്ലായിരുന്നു.

പേരയ്ക്ക. വരയുണ്ടായിരുന്നു. ഇപ്പോഴും വല്ലപ്പോഴുമൊക്കെ ഇലസ്ട്രേഷന്‍ ചെയ്യാറുണ്ട്. പോസ്റ്റു ചെയ്താല്‍ സദാചാര വാദികള്‍ കടന്നല്‍ കൂടിളക്കും. മിക്കവാറും ന്യൂഡ്. നമ്പൂതിരിക്കു പഠിക്കുകയാണെന്നു തോന്നിയപ്പോള്‍ നിര്‍ത്തിയതാണ്. പക്ഷെ ഫ്രഞ്ച് റെനയസന്‍സ് കണ്ടപ്പോള്‍ കാര്യം മനസ്സിലായി. എല്ലാ സ്റ്റൈലും തുടടര്‍ച്ചയാണ്. ഒന്നു രണ്ടു പെയിന്‍റിങ്ങും കുറച്ചു കാര്‍ട്ടൂണും പഴയ പോസ്റ്റിലെവിടെയോ ഉണ്ട്.

ഗുപ്തരേ പ്രിയ ശിഷ്യാ. ഒരു റിക്വസ്റ്റ് മാത്രമേയുള്ളൂ. ശരിക്കു പഠിക്കാതെ എഴുതാനോ മണ്ടത്തരമെഴുതാനോ, മുട്ടുതര്‍ക്കം ഉന്നയിക്കാനോ ഉരുളാനോ ആണെങ്കില്‍ മറ്റെന്തെങ്കിലും പേരില്‍ എഴുത്. വെറുതെ കൊതിപ്പിക്കരുത്. പേരു കണ്ടു ചാടിക്കയറി നോക്കുമ്പോള്‍ നിരാശയുണ്ടാക്കരുത്. കമന്‍റിടുമ്പോള്‍ കാണിക്കുന്ന സീരിയസ്നെസ്സെങ്കിലും കാണിക്കുക. (അതിനു പ്രത്യേക നന്ദി) ഗുപ്തനെക്കുറിച്ച് ഇവിടെയും മറ്റു പലടത്തും കണ്ടതും അനുഭവിച്ചതുമായ സംഭവങ്ങളില്‍ നിന്നുള്ള പ്രതിച്ഛായ മുട്ടാത്തര്‍ക്കവും ഒഴിവുകഴിവും ന്യായവും പറഞ്ഞ് പാഴാക്കരുത്. ഫ്രേം ചെയ്യുന്നതെങ്കിലും ശ്രദ്ധിക്ക്. പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക. അവിടുത്തെ അതിക്രമം പൊറുക്കുക. കഥ നിരൂപണം ഇത് രണ്ടും ഒരു വീക്ക് പോയിന്‍റാണ്. എന്നെ നാലു തെറി പറഞ്ഞാലും ക്ഷമിക്കും. പക്ഷെ കഥയെ പറയുമ്പോള്‍ അറിയാതെ ക്ഷുഭിതനായി പോകും. ഇനി അങ്ങോട്ടില്ല. സംഭവത്തിനു വൈകാരികതയുടെ ഒരു സ്പര്‍ശം. തെറ്റുണ്ടെങ്കില്‍ ഗുപ്തനോ റോബിക്കോ ഇവിടെ സ്ഥിരമായി സന്ദര്‍ശിക്കുന്ന ശബ്ദരോ നിശബ്ദരോ ആയ ആര്‍ക്കുവേണമെങ്കിലും ചൂണ്ടിക്കാണിക്കാം.

ഓടോ. സംഭാഷണം ഇവിടെ തുടരുന്നതില്‍ തെറ്റിദ്ധരിക്കരുത്. മെയിലില്‍ പ്രേമലേഖനങ്ങള്‍ മാത്രമേ സ്വീകരിക്കൂ.

ഗുപ്തന്‍ 2008, മേയ് 3 3:27 AM  

ഗുരോ

സാധാരണ ഒരുബ്ലോഗിലെ ചോദ്യങ്ങള്‍ക്ക് അവിടെത്തന്ന മറുപടി പറയുകയാണ് വേണ്ടത്. ഇവിടെ വന്ന് തലവച്ചത് എന്നെ ശകാരിക്കാനാണെങ്കില്‍ അതിനൂള്ള സ്വാതന്ത്ര്യം ഗുരുവിന് തോന്നാനാണ്.

കുറച്ചുകാര്യങ്ങള്‍.

1. അവിടെ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലും കഥയില്‍ കൊടുത്ത വിവരങ്ങളിലും തെറ്റുപറ്റിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചതില്‍ നന്ദിയുണ്ട്. പോരായ്മയെന്ന് എനിക്കോ മറ്റു എഴുത്തുകാര്‍ക്കോ ബോധ്യപ്പെട്ടകാര്യങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അതല്ലാതെ ഇമ്മക്കുലേറ്റ് പ്ലാനിംങ്ങോടെ എല്ലാം വന്‍ സംഭവങ്ങളാക്കാനുള്ള ഉദ്ദേശ്യമൊന്നും ഞങ്ങള്‍ക്കില്ല. അതൊരു തുടക്കമാണെന്ന ബോധ്യത്തോടെ ചെറിയകാര്യങ്ങളില്‍ തന്നെയാണ് ശ്രദ്ധവയ്ക്കുന്നത്.

2. ഞാന്‍ അവിടെ കൊടുത്ത മറുപടികളില്‍ ഉരുണ്ടുകളി ഉണ്ടെന്ന് തോന്നിയെങ്കില്‍ -യുക്തിക്ക്നിരക്കാത്തതോ പരസ്പരം യോജിക്കാത്തതോ ആയ കാര്യങ്ങള്‍ ഉണ്ടെങ്കില്‍- അത് മനുഷ്യനുമനസ്സിലാവുന്ന ഭാഷയില്‍ പറയാനുള്ള ബാധ്യത ഗുരുവിനുണ്ട്. അത് ചെയ്യണ്ടത് ആ ബ്ലൊഗിലാണ്. അല്ലാതെ ഉരുണ്ടു പിരണ്ടു ഗ്രൂപ്പുകളിച്ചു എന്ന് വിളിച്ചുകൂവാന്‍ ഏത് ഉപ്പായിമാപ്ലക്കും (അങ്ങേരുടെ പെമ്പളക്കും ഫൊര്‍ ദാറ്റ് മാറ്റര്‍) പറ്റും. ഗിവ് മീ പോയിന്റ്സ്. പോസ്റ്റില്‍ മാത്രം അല്ല കമന്റിലും ആവാം മെതേഡ്.

3. ഗൌരവമായ വിമര്‍ശനം അവിടെ നടത്തിയത് വെള്ളെഴുത്തും മാഷുമാണ് (ആദ്യ കമന്റില്‍ മാത്രം) അതിന് വൈകാരികമല്ലാതെ യുക്തിസഹമായിട്ട് തന്നെ മറുപടി ഇട്ടു. പിന്നീട് കമന്റില്‍ വൈകാരികത വന്നെങ്കില്‍ അത് മുന്നിലുള്ള വ്യക്തിയോടുള്ള മാനസികമായ അടുപ്പം കൊണ്ടാണെന്ന് കൂട്ടിയാല്‍ മതി. ആ അടുപ്പമില്ലെങ്കില്‍ വളരെ സാങ്കേതികമായി മറുപടി പറയാന്‍ എനിക്ക് അറിയാം.

4. വൈകാരികത വന്ന പ്രശ്നം: ഗ്രൂപ്പ ഐഡന്റിറ്റിയോ ഒരു സാമൂഹ്യദര്‍ശനമെന്ന നിലയില്‍ ഫെമിനിസത്തിന്റെ പ്രസക്തിയോ ആ പോസ്റ്റിലോ കമന്റിലോ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പോസ്റ്റിലും കമന്റിലും നിന്നുള്ള പോയിന്റ്സ് ക്വോട്ട് ചെയ്തു തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടും(ഈ കമന്റ് നോക്കുക ) പറഞ്ഞതുതന്നെ വീണ്ടും പറയുന്നതിന് പോസ്റ്റിനും കമ്മന്റിനും അപ്പുറം പോകുന്ന കാരണങ്ങള്‍ ഉണ്ടെന്ന് തോന്നിയിട്ടു തന്നെയാണ്. അക്കാരണങ്ങള്‍ മാഷിനോട് പറയാനുള്ളതല്ല. :)

ഇനി ഫെമിനിസം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട് പോസ്റ്റില്‍. ഉറപ്പായിട്ടും. അത് ഏതര്‍ത്ഥത്തില്‍ ആണെന്ന് ശ്രീയും ഞാനും ആവര്‍ത്തിച്ചിട്ടുണ്ടവിടെ. അനലിറ്റിക് റ്റൂള്‍ എന്നനിലയില്‍ ഫെമ്മിനിസത്തെ ഉപയോഗിക്കുക. ക്രിയറ്റീവ് ആയ ഒരു ബാധ്യതയായി എല്ലാവരും അതുചുമക്കണം എന്ന് വാശി പിടിക്കാതിരിക്കുക. ആക്റ്റിവിസം ജീവിതവഴിയാക്കുന്നവര്‍ക്ക് ആ ബാധ്യതയും ആകാമെന്നാണ് എന്റെ പക്ഷം. അത് കമന്റില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിപ്പെട്ടികള്‍ക്ക് പുറത്തുകടക്കുന്ന കാഴ്ചപ്പാട് എന്ന് ശ്രീപറഞ്ഞത് ഒരു ഇസത്തിനും ഒതുങ്ങാത്ത കാഴ്ച എന്നാണ്. അല്ലാതെ ഒരു ഇസവും ഇല്ലാത്ത കാഴ്ച എന്നല്ല. ഇതു തമ്മിലുള്ള വ്യത്യാസം മാഷിനോ മറ്റാര്‍ക്കെങ്കിലുമോ മനസ്സിലായിട്ടില്ലെങ്കില്‍ അത് ആരുടെ പ്രശ്നമാണ്. (മനസ്സിലായ ഒരാള്‍ അവിടെ കമന്റ് ചെയ്തിട്ടുണ്ട്. പ്രിയംവദേച്ചി. ആ ചോദ്യത്തിന് ചര്‍ച്ച ഉണ്ടാവും. സിജി അക്കാര്യം കമന്റില്‍ പറഞ്ഞിരുന്നു.)


5. അത് കഥാവിമര്‍ശനത്തിനുള്ള ബ്ലോഗല്ല. അവിടെ കഥയെക്കുറിച്ച് എന്തും ഉണ്ടാവൂം. ചിലപ്പോള്‍ ഒരു ലിങ്ക് മാത്രമാവും. ചിലപ്പോള്‍ ഒരു പുതിയ കഥയാവും. ചിലപ്പോള്‍ ഒരു ലേമാന്‍സ് വായനക്കുറിപ്പാവും. ചിലപ്പോല്‍ ഒരു ട്രാന്‍സ്‌ലേഷനോ ചിലപ്പോല്‍ മുഴുരുപത്തില്‍ ഉള്ള നിരൂപണമോ ചായക്കടരൂപത്തില്‍ ഉള്ള ചര്‍ച്ചയോ ആവും. പ്രതീക്ഷകള്‍ റീസൈസ് ചെയ്തോളൂ.

6. പിന്നെ പോസ്റ്റിന്റെഗുണം ഇല്ലെങ്കില്‍ വായിക്കാതിരിക്കാം. ഉറപ്പായിട്ടും. ഒരു പോസ്റ്റിലെ ചര്‍ച്ച ചില മുന്‍‌വിധികളില്‍ കുരുങ്ങി വഴിതെറ്റിയെങ്കില്‍ ഇനി ഞാന്‍ അങ്ങോട്ടില്ല എന്നൊക്കെ പ്രഖ്യാപിച്ചാല്‍ എന്തു പറയാനാണ്. അത്തരം സമീപനങ്ങള്‍ എല്ലാവര്‍ക്കും ആവാം എന്നേയുള്ളൂ.

(ഇനി എന്നെക്കുറിച്ച്- അടുത്ത കമന്റില്‍ പറയാം)

ഗുപ്തന്‍ 2008, മേയ് 3 3:55 AM  

എന്നെക്കുറിച്ച് മാഷിന് എന്തോ പ്രതീക്ഷ/ഇമേജ് ഉണ്ടെന്നൊക്കെ പലതവണ പറഞ്ഞു. വലിയ സന്തോഷമാണ്. പക്ഷെ ഒരുപാട് പ്രതീക്ഷിക്കുന്നതിന് മുന്‍പ് ഗുപ്തന്‍ എന്ന് പേരില്‍ ബ്ലൊഗുന്ന ആളിനെക്കുറിച്ച് കുറച്ച് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.


20/21 വയസ്സിനു ശേഷം ഏഴുവര്‍ഷം മുന്‍പ് ഇവിടെ ഈ നാട്ടില്‍ എത്തുന്നതുവരെ മലയാളത്തില്‍ മാഗസിനുകളോ പത്രങ്ങളോ വായിച്ചിട്ടില്ലാത്ത ഒരാളാണ് ഞാന്‍ (എഴുതുമായിരുന്നു; ചില ലേഖനങ്ങള്‍ ഒക്കെ). ക്രിയെറ്റീവ് ലിറ്ററേച്ചറുമായി ബന്ധമുള്ള പുസ്തകങ്ങള്‍ പോലും മാധവിക്കുട്ടിയും ഓവിവിജയനും എഴുതിയവയല്ലാതെ ഒന്നും വായിച്ചിട്ടില്ല പിന്നീട്- ബ്ലോഗിംഗ് തുടങ്ങുന്നതുവരെ. അതിനുമുന്‍പ് മലയാളം വായിക്കുമായിരുന്ന കാലത്തും കവിതയോടും നോവലിനോടും ഉണ്ടായിരുന്ന താല്പര്യം കഥയോട് തോന്നിയിരുന്നില്ല.

മലയാള കഥാലോകത്തെക്കുറിച്ച് എനിക്ക് അവസാനത്തെ പ്രസക്തമായ ഓര്‍മ്മ എന്‍ എസ്സിന്റെ ‘എന്റെ മകള്‍ ഒരു സ്ത്രീ’ എന്ന കഥയും അതിന് കൃഷ്ണന്‍ നായര്‍ കൊടുത്ത ‘ജുഗുപ്സാവഹം’ എന്ന രീതിയിലുള്ള കമന്റും ആണ്. (മികച്ച ക്രാഫ്റ്റ് എന്ന മുന്‍‌കുറിയോടെയായിരുന്നു വിമര്‍ശനം). ആ കാലം കഴിഞ്ഞ ഞാന്‍ ഓര്‍ത്തിരിക്കാവുന്ന ഒരു മലയാളം കഥ വായിക്കുന്നത് സിജിയുടെ ദൂരം എന്ന ബ്ലോഗിലാണ്. പിന്നെ പെരിങ്ങോടന്റെ പേജിലും.

ഇടക്കാലത്ത് ജീവിതത്തില്‍ നിന്നു തന്നെ ഒളിച്ചോടി ഇവിടെ എത്തിക്കഴിഞ്ഞിട്ട് ആറുവര്‍ഷത്തോളം നാലുവരി തികച്ച് മലയാളം എഴുതാതെ ഇരുന്നു ഞാന്‍. പിന്നീട് പ്രിഡിഗ്രി വര്‍ഷങ്ങള്‍ മുതലേ പരിചയമുള്ള ഒരു പ്രൊഫസര്‍ -എന്റെ മലയാളം ഒരു സ്വപ്നമായി കൊണ്ടുനടന്ന ഒരാള്‍-ഇവിടെ വന്ന സമയത്ത് വഴക്കിട്ടതിന്റെ ഫലമാണ് ഞാന്‍ ഓണ്‍-ലൈന്‍ റീഡിംഗിലേക്കും പിന്നീട് എഴുത്തിലേക്കും തിരിഞ്ഞതിന്റെ കാരണം.

കഥ എന്ന പേരില്‍ ജീവിതത്തില്‍ ആദ്യം എന്തെങ്കിലും എഴുതുന്നത് 2007 ഏപ്രില്‍ 25 നാണ്. പഴയ മഴനിലാവ് ബ്ലോഗില്‍. മഴ എന്ന പേരിലൊരു അരപ്പൈങ്കിളിക്കഥ. അത്രയൊക്കെ പരിചയമേ എനിക്ക് എഴുത്തിനോടും കഥയോടുമുള്ളൂ. വാക്കുകള്‍ പോലും മറന്നുതുടങ്ങിയിരുന്നു. ഇപ്പോഴും എനിക്കറിയില്ല -ഉദാഹരണത്തിന്- നിഷ്ട ആണോ നിഷ്ഠ ആണോ ശരിയെന്ന്.

ആര്‍ക്കെങ്കിലും എന്തെങ്കിലും ഒക്കെ ഇഷ്ടപ്പെട്ടെങ്കില്‍ അത് ഞാനറിയാത്തെ ഏതോ പുണ്യം എനിക്ക് കാവലുള്ളതുകൊണ്ട്.

ഞാന്‍ മറന്നുതുടങ്ങിയ ഭാഷ - അത് വീണ്ടെടുക്കാന്‍ നടത്തുന്ന ഒരു അഭ്യാസമായി മാത്രം കണ്ടാല്‍ മതി എന്റെ എഴുത്തിനെ. അതാണ് സത്യം.

ഗുപ്തന്‍ 2008, മേയ് 3 4:03 AM  

ഇനി ഇത്രയൊക്കെയേ ഉള്ളെങ്കില്‍ എഴുത്തുനിറുത്തിക്കോളൂ എന്നാണ് ഗുരുവിന്റെ ഉപദേശം എങ്കില്‍ ഞാന്‍ അതിനെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. പലതുപോലെ ഇതും ഒരു ഇടത്താവളം എന്നേ കരുതിയിട്ടുള്ളൂ. :)

നമതു വാഴ്വും കാലം 2008, മേയ് 3 6:18 AM  

എന്‍റെ നാലു - എട്ടു പോസ്റ്റോളം ദൈര്‍ഘ്യമുള്ള രണ്ടു കമന്‍റിനും നന്ദി. സാമാന്യയുക്തിയുള്ള ആര്‍ക്കും വിവക്ഷിതമായ കാര്യങ്ങള്‍ ആദ്യം മുതല്‍ അവസാനം വരെ ഒന്നു വായിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്നിരിക്കെ കുടുതല്‍ വിവരിക്കണ്ട / വ്യാഖാനിക്കേണ്ട ആവശ്യമുണ്ടോ? മറ്റുള്ളവരുടെ ബുദ്ധിശക്തിയെ യുക്തിയെ ചോദ്യം ചെയ്യാതെ എന്തുമെഴുതാം. കഴിഞ്ഞ കമന്‍റില്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല.

ഗുപ്തന്‍ 2008, മേയ് 3 6:27 AM  

മനസ്സിലായില്ല. ആ പോസ്റ്റിലെ കമന്റില്‍ ഞാന്‍ ഉരുണ്ടു എന്ന ആരോപണമെങ്കിലും വിശദീകരിക്കാന്‍ ഒരു ബാധ്യത ഉണ്ട് മാഷിന്. അല്ല സ്വയം എഴുതൂന്നതൊക്കെ സെല്‍ഫ് എവിഡന്റ് ആണെന്നാണ് പക്ഷമെങ്കില്‍ ഓക്കേ.

Related Posts with Thumbnails

വായന

കഥ ഇതു വരെ

തുടര്‍വായന

ഇമെയില്‍

Enter your email address:

Delivered by FeedBurner

രചന

വരകളും

വര്‍ണ്ണങ്ങളും

സംഭാഷണം

Powered by Blogger Widgets

ഫേസ്ബുക്ക്

ഈ ഗാഡ്ജെറ്റില്‍ ഒരു പിശക് ഉണ്ടായിരുന്നു

©

©blogresp@gmail.com.Copyrighted articles and pictures. All rights reserved. No reproduction without prior written permission

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP