April 28, 2008

ഇന്നലെ കണ്ടു മുട്ടിയ അപൂര്‍വ്വ ജീവി

ഞെട്ടണ്ട. ജുറാസിക് പാര്‍ക്കും ഡിനോസറും ഒന്നുമല്ല. സംഭവം സ്ത്രീയാണ്. രഹസ്യം വഴിയെ മനസ്സിലാകും. ഞായറാഴ്ച രാവിലെ ശരീരം ശുദ്ധി ചെയ്യാന്‍ പതിവുള്ള പച്ചക്കറി വാങ്ങാന്‍ പോയതായിരുന്നു. വാങ്ങി പുറത്തു വന്ന് ഒരു കാരറ്റ് ജ്യൂസും കുടിച്ച് ശോഷിച്ചു വരുന്ന ദേശീയ ഭക്ഷ്യ ശേഖരത്തെക്കുറിച്ചു ചിന്തിക്കുകയായിരുന്നു. അതു കുറയുന്നതിനു ഞാനും ഒരു കാരണക്കാരനായല്ലോ എന്ന കുറ്റബോധം കാരണം ഒരു ജ്യൂസ് കുടെ പറഞ്ഞു. ക്യാരറ്റ് ഉത്പാദനം ആശങ്കാജനകമാണെന്നാരും പറഞ്ഞു കണ്ടില്ല. അതു കൊണ്ട് ധൈര്യമായി കുടിക്കാം. രണ്ടു ഗുണം. ജീവകം സി ടോക്സിന്‍ ഉന്മുലനം ചെയ്യും. രണ്ടു ജലസേചനം കാരണം ഡീഹൈഡ്രേഷന്‍ നടന്ന ശരീരത്തിനു ജലവും ആവശ്യ പോഷകങ്ങളും നല്‍കും. ഇതൊന്നും പോരാത്തിനു ഒഴിവാക്കുന്ന പ്രഭാതഭക്ഷണം ദേശീയ ഭക്ഷ്യ ശേഖരകത്തിനു മുതല്‍ കൂട്ടാകുകയും ചെയ്യും. ദിവസം ആറു ചപ്പാത്തി എന്ന കണക്കിനു 365 ദിവസം. ചില്ലറ ലാഭമാണോ ശരദ്പവാറിനു? ശരദ് പവാറിനെക്കുറിച്ചു ചിന്തിച്ചപ്പോള്‍ ചിന്ത ക്രിക്കറ്റിനെക്കുറിച്ചായി. ഐപിഎല്ലും ബിപിഎല്ലും തമ്മിലെന്തു ബന്ധം? പട്ടിണിപ്പാവത്തിനെന്തോന്ന് ചിയര്‍ലീഡേര്‍സ്. അലസമായിരിക്കുന്ന തലയാണ് തുടകളും മറ്റു പ്രസക്തഭാഗങ്ങളും കണ്ടാസ്വദിക്കുന്നത്. അതിനുവേണ്ടി രണ്ടു ദിവസം തലയ്ക്കു റെസ്റ്റു കൊടുക്കണോ?അവസാനം തീരുമാനിച്ചു. ലീഡേര്‍സ് ഇഫ് യു ഷോ ഒണ്‍ സണ്‍ഡേയ്സ് ഐ മൈറ്റ് കണ്‍സിഡര്‍ സീയിങ്ങ് യൂ. കാണാത്തതു വല്ലതും പുതിയതായുണ്ടെങ്കില്‍ മാത്രം.

ആരോ ഗുഡ് മോണിങ്ങ് പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോള്‍ വൈകുന്നേരത്തെ കിളവന്‍ കമ്പനിയിലെ ഒരംഗം. വിശാലഹൃദയന്‍. നിഷ്കളങ്കന്‍. കൈകള്‍ കുലുക്കപ്പെട്ടു. പുഞ്ചിരി കൈമാറപ്പെട്ടു. വാമഭാഗത്തെ പരിചയപ്പെടുത്തി. പേരു പറഞ്ഞപ്പോള്‍ അവര്‍ക്കറിയാം.

ഹെല്‍മറ്റ് കഥയുടെ രചയിതാവല്ലേ. എനിക്കറിയാം.

സംഭവം വലിയ രഹസ്യമൊന്നുമല്ല. കിളവന്‍ ലോകം കണ്ടവനാണ്. നൂറ്റിനാല്‍പ്പതില്‍ നാല്‍പ്പത് രാജ്യവും പദസഞ്ചലനം നടത്തിയവനാണ്. പല നഗരങ്ങളിലായി ഏക്കറു കണക്കിനു സ്ഥലമുള്ളവനും നിഷ്കളങ്കനുമാണ്. കണ്ടാല്‍ അങ്ങേയറ്റം ഒരു സ്കൂള്‍ മാഷ്. അല്ലെങ്കില്‍ ഒരു എന്‍ജിഓ. അതിനപ്പുറം ആരും മതിക്കില്ല. ഒരേയൊരു ദൌര്‍ബല്യം. കാറിനേക്കാള്‍ പ്രിയം ബൈക്ക്. അതും ഹെല്‍മെറ്റ് സഹിതം. എവിടെ പോയാലും കൈയ്യില്‍ ഹെല്‍മെറ്റു കാണും. അവസാനം ഒരു ദിവസം സഹിക്കാതെ വന്നപ്പോള്‍ കഥ രചിച്ചു.

സ്ഥലം കിളവന്‍ സങ്കേതം. തണുപ്പിച്ചു സംസാരിക്കുന്നു. ശ്രോതാക്കള്‍ നാല്.

ചില പഴയ സേട്ടുമാരുടെ പണമിടപാടു സ്ഥാപനം കണ്ടിട്ടുണ്ടോ?

മുഖങ്ങളില്‍ അതിശയഭാവം..

മുട്ടന്‍ സേഫും കോപ്പുമൊക്കെ കാണും. ഗോദ്റേജിന്‍റെ ലോക്കും. അകത്തൊന്നും കാണത്തില്ല. എന്നാലും ഒരലങ്കാരത്തിനു കാര്യമായി സൂക്ഷിക്കും. അതു പോലാ ഈ ഹെല്‍മെറ്റും.

കേട്ടു നിന്ന മറ്റു മൂന്നു കിഴവന്‍മാരും സന്തുഷ്ടര്‍. ആ കഥയെക്കുറിച്ചാണ് സ്ത്രീരത്നം പറയുന്നത്.

അങ്ങനെ ഒരു തെറ്റു പറ്റിയെന്നു സമ്മതിച്ചു. ക്ഷമാപണം അറിയിച്ചു.

അതിന്‍റെ കാര്യമൊന്നുമില്ല. ഇവിടെ നിങ്ങളെ വലിയ കാര്യമാണ്.

മഹാനുഭവന്‍റെ ദയ എന്നതിനു തത്തുല്യമായ വചനം നോട്ട് ഒണ്‍ മൈ മെറിറ്റ് ബട്ട് ഒണ്‍ ഹിസ് ഗ്രേസ് എന്നു പറഞ്ഞു. അതിനു ശേഷമാണ് ഞെട്ടിക്കുന്ന വചനം വന്നത്.

അമ്മായിഅമ്മ സ്ഥലത്തില്ല. ഇല്ലായിരുന്നെങ്കില്‍ ഐ ഷുഡ് ഹാവ് ഇന്‍വൈറ്റഡ് യൂ ഫോര്‍ ലഞ്ച്.

ഞെട്ടി. സീകിങ്ങ് പെര്‍മിഷന്‍?

കിളവനു കാര്യം മനസ്സിലായി. മുഖത്ത് പുഞ്ചിരി.

ലേഡി തുടര്‍ന്നു. അമ്മായി അമ്മ ആസ്ട്രേലിയയില്‍ അനിയനോടൊപ്പമാണ്. അടുത്ത മാസമേ വരു. 18 വയസ്സില്‍ കല്യാണം കഴിച്ചു വന്നപ്പോള്‍ കാണാന്‍ തുടങ്ങിയതാണ്. അവരു പോയ ദിവസം വീടു ശൂന്യമായിരുന്നു. ആകെ ബോറടി. രാവിലെ മുതല്‍ വൈകുന്നേരം വരെ എന്തു ചെയ്യണമെന്നു ചോദിക്കാന്‍ ആളില്ല. രണ്ടാഴ്ചയായപ്പോഴേക്കും മടുത്തു. പിള്ളേര്‍ക്കതിനേക്കാളും.

നിത്യജീവിതത്തിലെ നിത്യഹരിത സാന്നിദ്ധ്യം സ്ഥലത്തില്ല. പാചകം ഒക്കെ അതു കൊണ്ടുപായത്തിലാണ്. ഐ മിസ്സ് ഹെര്‍ സോ മച്ച്.

ഞെട്ടല്‍ പുറത്തു കാണിച്ചില്ല. മരുമകള്‍ എന്ന വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു കഥാപാത്രം ആദ്യമായി സത്യസന്ധമായി അമ്മായി അമ്മയെക്കുറിച്ചൊരു വചനം പുറപ്പെടുവിക്കുന്നത് കേള്‍ക്കുകയാണ്. ഫോര്‍മാലിറ്റിക്കു വേണ്ടിയുള്ള വാചകമാണെങ്കില്‍ പെട്ടന്നു മനസ്സിലാകും. ഇതതല്ല. അസ്ത്രപ്രജ്ഞനും നിഷ്പ്രഭനുമായി. പണ്ടൊരു ഹൌസ് ഓണര്‍ ലേഡിനി കൂടെ താമസിക്കുന്ന സ്വന്തം തള്ളയെ പറയുന്ന വാക്കുകള്‍ തികട്ടി വന്നു. മറ്റനേകം മരുമക്കളുടെ വചനങ്ങളും. വിശ്വസിക്കണോ വേണ്ടയോ എന്ന ശങ്ക. അങ്കലാപ്പ്. അവസാനം സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കാന്‍ തീരുമാനിച്ചു.

വൈകുന്നേരം കിളവനെ കണ്ടപ്പോള്‍ ആദ്യം ചോദിച്ചതതാണ്. സ്ഥിരീകരണം. സംഭവം സത്യം. അമ്മായി അമ്മ എന്നു പറയുന്ന ആ അമ്മ കോമണ്‍സെന്‍സിന്‍റെ കൊടുമുടിയാണ്. അനാവശ്യ ഇടപെടലുകളില്ല. എപ്പോഴും മരുമകളുടെ പക്ഷം. മകളെക്കാള്‍ കാര്യം. ഫലം മരുമകള്‍ക്ക് അമ്മായിഅമ്മയില്ലാതെ പറ്റില്ല. കുട്ടികള്‍ക്കു മുത്തശ്ശിയില്ലാതെയും.

ഒരപൂര്‍വ്വ ജീവിയെ പരിചയപ്പെട്ടതിന്‍റെ ഷോക്കു മാറുന്നതിനു മുന്‍പ് അടുത്ത അപൂര്‍വ്വജീവി. കോമണ്‍സെന്‍സുള്ള ഒരു അമ്മായി അമ്മ. വീണ്ടും ഞെട്ടി. സത്യമായിരിക്കുമോ എന്തോ? കേട്ട കഥകളും കണ്ട ലോകവും വെച്ചു നോക്കുമ്പോള്‍ അപുര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വം. എന്തു തോന്നുന്നു?

22 പ്രതികരണം - നിങ്ങളുടെ പ്രതികരണം നല്‍കുക:

ജിഹേഷ് April 29, 2008 12:35 AM  

എല്ലാവരും ഒരു പോലെയാ‍കണമെന്നില്ല.ഒരു പക്ഷേ എന്തും പൊലിപ്പിക്കുന്ന സിനിമകളാകാം അമ്മായി അമ്മമാരെ കുറിച്ചൊരു ബാഡ് ഇമ്പ്രഷന്‍ ഉണ്ടാക്കിയത്



qw_er_ty

ശ്രീവല്ലഭന്‍. April 29, 2008 2:41 AM  

"റേഡിയോടൈപ്പ്"!!!

ഓ.ടോ: സെന്റി അടിച്ചാലെ വേരി മാറ്റൂ?

ഗുപ്തന്‍ April 29, 2008 3:31 AM  

ദേ ഈ പോസ്റ്റൊന്നുനോക്കു


വേ വേ കളയാന്‍ പ്രേരിപ്പിച്ചത് ആരായാലും ഒരായിരം താങ്ക്സേ..

അയല്‍ക്കാരന്‍ April 29, 2008 5:42 AM  

ഓ ടോ
ഇന്നലെയാണ് ഈ ബ്ലോഗില്‍ ഞാന്‍ ആദ്യമായി കമന്റിട്ടത്. തലക്കെട്ട് കണ്ടപ്പോള്‍ ആശങ്കയോടെയാണ് വന്നത്. :)

നമതു വാഴ്വും കാലം April 29, 2008 6:20 AM  

നന്ദി ജിഹേഷ്. നേരിട്ടും അല്ലാതെയും കുറെ മരുമക്കളെയും അമ്മിയിഅമ്മമാരെയും കാണുന്നതല്ലെ. ചിലരൊക്കെ തേനും പാലും ചേര്‍ത്തു പറയുന്നതു കേള്‍ക്കുമ്പോഴേ അറിയാം. ഇതണപ്പല്ലു ഞെരിച്ചോണ്ടുള്ള കഥയാണെന്ന്. പക്ഷെ ഇതങ്ങനല്ലായിരുന്നു.


നന്ദി വല്ലഭന്‍. അതല്ല കാര്യം. വേരി ഫില്‍റ്ററായി ഉപയോഗിക്കാന്‍ മസിലു പിടിച്ചപ്പോഴൊന്നും കണ്ണട ഉപയോഗിക്കുന്നവരുടെ കാര്യം ഓര്‍ത്തില്ല. തറവാടി പറഞ്ഞപ്പോള്‍ വ്യക്തമായി.എടുത്തുകളഞ്ഞു.

ലിങ്കിനു നന്ദി ഗുപ്തന്‍. സ്ഥിരം കമന്‍റിടുന്ന പ്രസ്ഥാനങ്ങള്‍ അമ്മായിഅമ്മ എന്ന ഈ സെന്‍സിറ്റീവ് വിഷയത്തോട് സ്വീകരിക്കുന്ന ഡിപ്ലോമാറ്റിക് നിലപാട് എന്തായിരിക്കുമെന്നറിയാന്‍ ഒരു കൌതുകം. എന്‍റെ അറിവു ശരിയാണെങ്കില്‍ ത്രേസ്യകൊച്ചൊഴികെ ബാക്കിയെല്ലാവരും അത്തരം ഒരു യാഥാര്‍ത്ഥ്യം നേരിടുന്നവരാണ്. ഇതു വരെ ഒരു പ്രസ്ഥാനവും മിണ്ടിയിട്ടില്ല.

നന്ദി അയല്‍ക്കാരന്‍. കൃതാര്‍ത്ഥനായി. മസിലൊഴിച്ച് ബാക്കി എല്ലാ സൈസും എടുക്കും.

പ്രിയംവദ-priyamvada April 29, 2008 8:43 AM  

പുരുഷ നിര്‍മിതമായ സാമൂഹിക മൂലങ്ങളെയാണു (പുരുഷനെയാണു എന്നു ഇടക്കാലത്തു വിചാരിച്ചിരുന്നു) പൊളിച്ചടുക്കെണ്ടതെന്നു കണ്ടെത്തി കഴിഞ്ഞ സ്ഥിതിയ്ക്കു
അമ്മായിയമ്മ,നാത്തൂന്‍ തുടങ്ങിയവര്‍ പരമ്പരഗത ശ്ത്രുക്കളല്ല മറിച്ചു സഹപോരളികളാണു എന്നതല്ലെ ഈ Paradigm shift നുള്ള ഉള്‍പ്രേരകം.

btw .ഭിന്നിപ്പിച്ചു ഭരിക്കുന്ന പഴയ തന്ത്രം പുതുക്കാനുള്ള സമയം അതിക്രമിച്ചു..ല്ലെ?

പ്രിയംവദ-priyamvada April 29, 2008 9:05 AM  

:)):) (ithu maRannu poyi)

റോബി April 29, 2008 9:34 AM  

എന്റെ നയം വ്യക്തമാക്കിയേക്കാം

എനിക്കെന്റെ അമ്മായിയമ്മയേക്കാള്‍ ഇഷ്ടം എന്റെ ഭാര്യയുടെ അമ്മായിയമ്മയോടാണ്.
(കടപ്പാട്: പോത്തന്‍ വക്കീല്‍)

കോറോത്ത് April 29, 2008 9:48 AM  
This post has been removed by the author.
കോറോത്ത് April 29, 2008 9:48 AM  

പെണ്ണ് കെട്ടാനുള്ള ആലോചനയിലായിരുന്നു...ഇനി ഇപ്പൊ ഇതും പരിഗണിക്കണം അല്ലെ :)

തറവാടി April 29, 2008 10:13 AM  

ആണുങ്ങള്‍‌ക്ക് അമ്മായിമ്മ വേണം , നല്ല സല്‍‌ക്കാരമായിരിക്കും :)
(എനിക്കാ ഭാഗ്യം കിട്ടിയില്ല :( )

പെണ്ണുങ്ങളുടെ കാര്യത്തില്‍‌ വില്ലന്‍ അമ്മായിയമ്മ / നാത്തൂനല്ല മറിച്ച് ഒരുമയില്ലാത്ത പെണ്ണുങ്ങള്‍ എന്നായിരിക്കും ചേരുക ;)

(ഓ:ടോ: ദേ നമതേ എനിക്ക് ഇരുപത് വയസ്സായിട്ടേ ഉള്ളു കണ്ണട വെക്കുന്നും ഇല്ല വെറുതെ ......;))

വല്യമ്മായി April 29, 2008 11:10 AM  

ഞാനിപ്പോള്‍ ഇവിടെ ഇരുന്ന് ഈ ടൈപ്പ് ചെയ്യുന്നിടം വരെ എത്തിയതില്‍ എന്റെ അമ്മായി അമ്മയുടെ പങ്ക് ചെറുതൊന്നുമല്ല.

എന്റെ അമ്മായിഅമ്മ ദേവതയാണൊന്നും ഞാന്‍ പറയില്ല,പക്ഷെ പ്രായം,വികാര വിചാരങ്ങള്‍ തുടങ്ങിയവിലുള്ള അന്തരങ്ങളേ ഞങ്ങളുടെ അഭിപ്രായങ്ങള്‍ താമ്മിലുള്ളൂ എന്ന് എന്നേക്കാള്‍ നന്നായി ഉമ്മയ്ക്കറിയാം.അതു തന്നെ ഏറ്റവും വലിയ ഗുണവും.

നമ്മുടെ അമ്മ പറഞ്ഞാല്‍ നമുക്ക് സ്വീകരിക്കാന്‍ കഴിയുന്നത് അമ്മായി അമ്മ പറഞ്ഞാല്‍ സ്വീകരിക്കാത്തതും നമ്മുടെ മകള്‍ ചെയ്യുമ്പോള്‍ നാമംഗീകരിക്കുന്നത് മരുമകള്‍ ചെയ്യുമ്പോള്‍ അംഗീകരിക്കാന്‍ കഴിയാത്തതുമാണ് മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം.

ഇതുപോലെ ഒരു വേറൊരു അപൂര്‍‌വ്വ സ്പീഷിസ് എന്റെ വീട്ടിലുമുണ്ട്.ഒട്ടും ചമയാതെ തന്നെ അമ്മയായ ഒരു രണ്ടാനമ്മ.

അഭിലാഷങ്ങള്‍ April 29, 2008 11:38 AM  
This post has been removed by the author.
അഭിലാഷങ്ങള്‍ April 29, 2008 11:58 AM  

അപൂര്‍വ്വജീവി‘ എന്നൊക്കെ കണ്ട് വല്ല ‘അന്യഗ്രഹജീവി‘യോ മറ്റോ ആണോ ദൈവമേ എന്നു മനസ്സില്‍ ചോദിച്ചോണ്ട് വന്നതാ ഇവിടെ! ആദ്യമായാ ഈ ഗ്രഹത്തില്‍. ഇവിടെയൊക്കെ ഒന്ന് ചുറ്റിക്കാണട്ടെ. ബ്ലോഗ്‌യൂഥത്തിലെ മറ്റൊരു ബുജിഗ്രഹത്തിന്റെ മണം വരുന്നു! കുറച്ചൂടെ ദൂരം സഞ്ചരിച്ചുനോക്കട്ടെ...

കാര്യായിട്ട് ഒരു ഓഫ് ടോപ്പിക്കേ:

അമ്മായിഅമ്മ മരുമകള്‍ ബന്ധത്തിനെപറ്റി ചിന്തിക്കുന്നതിന് മുമ്പ് എനിക്ക് മറ്റൊരു ബന്ധത്തെപറ്റി ഒടുക്കത്തെ ഡൌട്ട്! ആദ്യ പാരഗ്രാഫില്‍ പറഞ്ഞ ‘ക്യാരറ്റ് ജ്യൂസും’ ‘ജീവകം സി’ യും തമ്മിലുള്ള ബന്ധമെന്താണെന്ന് പറഞ്ഞുതാ.... അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ... :-)

ചുമ്മാ ഒരു ഓഫ് ടോപ്പിക്കേ:

തറവാടീ, താങ്കള്‍ക്കായി വല്യമ്മായിയുടെ കൈയ്യില്‍ ഒരു സഞ്ചി നിറയെ കുറേ സാധനങ്ങള്‍! എല്ലത്തിന്റെയും മുകളില്‍ എഴുതിയ പേരുകള്‍ ഞാന്‍ വായിക്കുന്നു. ലക്സ്, ലൈഫ്‌ബോയ്, ലിറില്‍, സിന്തോള്‍, രക്സോന, ഹമാം, പിയേഴ്സ്....

:-)
(ഈശ്വരാ, ഞാനുദ്ദേശിച്ച തറവാടിയും വല്യമ്മായിയും തന്നെയല്ലേ ഇത്? അടികിട്ടുമോ ആവോ.. ആ‍ാ‍ാ‍ാ‍ാ...)

നമതു വാഴ്വും കാലം April 29, 2008 12:11 PM  

LOL അഭിലാഷങ്ങള്‍. സംഭവം കലക്കി. കമന്‍റിടുന്ന പ്രസ്ഥാനങ്ങളോരോന്നായി ഉരുളുന്നത് കാണാനിറക്കിയ കൊളുത്തല്ലേ?

പ്രിയംവദയും അമ്മായി അമ്മയും ഒരേ കൊടിക്കീഴില്‍ അണിനിരന്ന് ഈംക്വിലാബ് വിളി തുടങ്ങി. ബ്ലോഗന്‍ ഭിന്നിപ്പിച്ചു ഭരിക്കുന്നവനായി. ഇഞ്ചിയുടെ മണം പോലുമില്ല. കറിയായിക്കാണും. റോബിയുടെ പെണ്ണുംപിള്ളയ്ക്കും റോബിയുടെ അതേ അഭിപ്രായം തന്നെയാണ്. വല്യമ്മായി അഭിലാഷത്തിന്‍റെ കമന്‍റില്‍ പറയുന്ന സ്ഥിതിയിലാണെന്നു തോന്നുന്നു. ശ്രീവല്ലഭന്‍ വഴി തിരിച്ചുവിട്ടു.അയല്‍ക്കാരനും. ജിഹേഷിന്‍റെ കാര്യമറിയില്ല.കോറോത്ത് ആശയക്കുഴപ്പത്തിലും. ഗുപ്തന്‍ സ്വന്തം അനുഭവത്തിന്‍റെ അഭാവത്തില്‍ സ്ത്രീപക്ഷത്തേക്കു കൂറുമാറി.ഹരിത് കണ്ണടച്ചു. തറവാടിക്ക് ഭക്ഷണകാര്യത്തിലൊഴികെ എങ്ങനെയായാലും വിരോധമൊന്നുമില്ല.

അമ്മായിഅമ്മ തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയമാണെന്നു തോന്നുന്നു. :-)))) ജീവനില്‍ കൊതിയുള്ളതു കൊണ്ടായിരിക്കും.

വല്യമ്മായി April 29, 2008 12:16 PM  

അഭിലാഷങ്ങള്‍,


ഞങ്ങള്‍ക്ക് സോപ്പ് അലര്‍ജ്ജിയാ,ഇഞ്ചയാ പഥ്യം.

യാരിദ്‌|~|Yarid April 29, 2008 12:54 PM  

നമതു മാഷെ ഇതു വായിച്ചപ്പോള്‍ ആദ്യം മനസ്സില്‍ തോന്നിയതു ഒരു പഴഞ്ചൊല്ലാണ്‍.പക്ഷെ എഴുതാന്‍ പറ്റുകേല ഇവിടെ.. സദാചാരവാദികള്‍ വാളെടുത്തു ചാടിവീഴും അണ്‍‌പാര്‍ലമെന്ററി വാകുകള്‍ ഉപയോഗിച്ചുവെന്നായിരിക്കും ആരോപണം. അതോണ്ട് ആ പഴഞ്ചൊല്ല് എഴുതുന്നില്ല..!!

പിന്നെ കാര്യത്തിലേക്കു വന്നാല്‍ അമ്മായിമ്മയും മരുമകളും തമ്മിലുള്ള പോരിന്റെ അടിസ്ഥാനമെന്താണെന്നു ആദ്യം ആലോച്ചിക്കണം.. അമ്മക്ക് മകന്‍ കല്യാണം കഴിക്കുന്നതോടെ തന്റെ നിയന്ത്രണം കയ്യില്‍ നിന്നും വിട്ടുപോകുമൊ എന്നുള്ള ആശങ്ക. ഭാര്യക്ക് തന്റെ ഭര്‍ത്താവിനു തന്നെക്കാളും സ്നേഹം അമ്മയോടാണൊ എന്ന ആശങ്ക. ഈ ആശങ്കകളു മനസ്സില്‍ കിടന്നു ഇങ്ങനെ തെകട്ടീ തെകട്ടി വരുമ്പോ പെട്ടെന്നൊരു ദിവസം എന്തെങ്ക്ലിലും ഒരു കാരണം കൊണ്ട് പുറത്തേക്ക് വരും. അതു പതിയെ പതിയെ വളറ്ന്ന് അമ്മായിയമ്മ മരുമകളു പോരാകും..

പിന്നെ എക്സെപ്ഷണല്‍ കേസുകള്‍ ദേ ഇതുപോലെ നൂറിലൊന്ന് അല്ലെങ്കില്‍ ആയിരത്തിലൊന്ന് അത്ര തന്നെ.. ഇതിലും ഞാന്‍ സംശയിക്കുന്നതു ആ മരുമകളെ അമ്മായിയമ്മ സപ്പോര്‍ട്ട് ചെയ്യുന്നതു കൊണ്ട് മാത്രം അവിടെ ഒരു പോര്‍ ഒഴിവായിയെന്നാണ്. അതല്ലായെങ്കിലൊ? എന്തായിരുന്നേനെ അവസ്ഥ..!

ഓടോ: കല്യാണം കഴിച്ചില്ല, അതോണ്ട് റിയലായുള്ള എക്സ്പീരിയന്‍സുമില്ല..;)

ശാലിനി April 29, 2008 12:57 PM  

നമതേ, സമയമില്ലെങ്കിലും കമന്റിടാതെ പോകാന്‍ പറ്റുന്നില്ല. എന്റെ അമ്മായിഅമ്മയും ദേവതയല്ല, പക്ഷേ ഞാന്‍ എന്റെ അമ്മയേക്കാളും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ തക്കവണ്ണം ഒരു കഥാപാത്രമാണ്. കല്യാണം കഴിഞ്ഞസമയം കുറച്ചുകൂടി പക്വതഎനിക്കുണ്ടായിരുന്നെങ്കില്‍! അമ്മയ്ക്ക് കുറവുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ സ്നേഹിച്ചു മായിക്കാവുന്നതേ ഉണ്ടായിരിന്നുള്ളൂ എന്ന് പിന്നീടാണ് അറിഞ്ഞത്. അടുത്തായിരുന്നപ്പോള്‍ ഒരു വില്ലത്തി വേഷത്തിലാണ് ഞാന്‍ കണ്ടതെങ്കിലും, ഇപ്പോള്‍ അകന്നുനില്‍ക്കുമ്പോഴാണ് വിലയറിയുന്നത്. വളര്‍ന്നുവന്ന സാഹചര്യത്തിലുണ്ടായിരുന്ന വ്യത്യാസം ഒരു വില്ലനാണ്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ കൂടുതല്‍ മുറിവുകള്‍ക്കും കാരണം ഞാന്‍ തന്നെയാണ് എന്ന് തോന്നുന്നു.പിന്നെ ജനറേഷന്‍ ഗ്യാപ്!

“രാവിലെ മുതല്‍ വൈകുന്നേരം വരെ എന്തു ചെയ്യണമെന്നു ചോദിക്കാന്‍ ആളില്ല. പാചകം ഒക്കെ അതു കൊണ്ടുപായത്തിലാണ്. ഐ മിസ്സ് ഹെര്‍ സോ മച്ച്.“ അതു സത്യമാണ്, ആ വാക്കുകള്‍ വിശ്വസിക്കാം.

പിന്നെ, വല്യമ്മായി പറഞ്ഞതും കാര്യം - “നമ്മുടെ അമ്മ പറഞ്ഞാല്‍ നമുക്ക് സ്വീകരിക്കാന്‍ കഴിയുന്നത് അമ്മായി അമ്മ പറഞ്ഞാല്‍ സ്വീകരിക്കാത്തതും നമ്മുടെ മകള്‍ ചെയ്യുമ്പോള്‍ നാമംഗീകരിക്കുന്നത് മരുമകള്‍ ചെയ്യുമ്പോള്‍ അംഗീകരിക്കാന്‍ കഴിയാത്തതുമാണ് മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം.“

ഇതില്‍ ഭര്‍ത്താവിന് നല്ല ഒരു പങ്കുണ്ട്- നല്ല മകനാണെങ്കില്‍ - നല്ല ഭര്‍ത്താവാണെങ്കില്‍ - തീര്‍ച്ചയായും അവിടെ അമ്മായിഅമ്മ മരുമകള്‍ പോര് ഒഴിവാക്കാന്‍ പറ്റും. പിന്നെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ഇടപെടലുകള്‍. കല്യാണപന്തലിലെത്തുന്നതിനുമുന്‍പേ പെണ്‍കുട്ടിയുടെ മനസില്‍ മറ്റുള്ളവര്‍ വരച്ചുവയ്ക്കുന്ന ഒരു ഭദ്രകാളിചിത്രമുണ്ട്, അമ്മായിഅമ്മയുടെ, നാത്തൂന്മാരുടെ.

പക്ഷേ ചില ജന്മങ്ങളെ കണ്ടിട്ടുണ്ട്, മരുമക്കളെ (തിരിച്ചും) എത്രത്തോളം പൊരിക്കാന്‍ പറ്റും എന്ന് ഗവേഷണം നടത്തുന്നവര്‍. ഇത്രനാളും ഉണ്ടായിരുന്ന അധികാരമേഖലകള്‍ കൈമാറാന്‍ വിഷമം, പിടിച്ചടക്കിയേ പിന്മാറൂ എന്ന ശാഠ്യം!

ശ്രീവല്ലഭന്‍. April 29, 2008 1:00 PM  

നമതെ :-)
അമ്മായിയമ്മയെ കുറിച്ച് ഒരു പുരുഷപക്ഷ ( എന്ന് വച്ചാല്‍ പുരുഷന്മാരുടെ അമ്മായി അമ്മയെ കുറിച്ച്:-) ) എഴുത്തിനു തുനിഞ്ഞാലോ എന്ന് ചിന്തിക്കുവായിരുന്നു. പിന്നെ കുറച്ചു നാള്‍ കൂടി സ്വസ്ഥമായ് ജീവിക്കണം എന്നുള്ളതിനാല്‍ പിന്തിരിഞ്ഞു.

നമതു വാഴ്വും കാലം April 29, 2008 9:23 PM  

നന്ദി. യാരിദ്. പ്രസക്തമായ ചില പോയിന്‍റുകളാണ്.

ഇല്ലാത്ത സമയം കണ്ടെത്തിയതിനു പ്രത്യേക നന്ദി ശാലിനി.

പുലിവാലു പിടിക്കരുതെന്നു തോന്നുന്നത് ഒരു മോശം കാര്യമല്ല വല്ലഭന്‍!

വേണു venu April 30, 2008 9:33 AM  

നമതേ,
എക്സപ്ഷന്‍സു് ഉണ്ടെന്നു സമ്മതിക്കുന്നു.
“ മോന്‍‍ ചത്താലും മരുമോളൊന്നു കരഞ്ഞു കണ്ടാല്‍ മതി “ എന്ന പഴ്മ്ചൊല്ലിന്‍റെ പ്രസക്തി നഷ്ടമായിട്ടില്ല.യാരിദു് പറഞ്ഞ സൈകോളൊജിക്കല്‍ ആസ്പെക്റ്റ്സു് അവഗണിക്കാനൊക്കില്ല...

Inji Pennu May 1, 2008 6:28 PM  

നമതേ, ഈ പോസ്റ്റ് കണ്ടപ്പോള്‍ ഒരവസരം നോക്കിയിരിക്കാരുന്നു ഒന്ന് പൊട്ടിത്തെറിക്കാന്‍. അവസരം കിട്ടി, ദേ ഇത് വായിച്ചോളൂ

ഇതൊന്നും അപൂര്‍വ്വ ജീവികളല്ല. നിങ്ങളീ പുരുഷന്മാര്‍ ഉള്ള സീരിയലിലും സിനിമേലും കഥേലും അങ്ങിനെ എഴുതി എഴുതി ഞങ്ങളെ തമ്മില്‍ ആദ്യമേ ഭിന്നിപ്പിച്ച് നിങ്ങള്‍ക്കീ ലോകം ഭരിക്കാനുള്ള തന്ത്രങ്ങളാണ്..ഞങ്ങളിറങ്ങിക്കഴിഞ്ഞൂ കഥയിലും സിനിമേലും ഒക്കെ. സൂക്ഷിച്ചോളൂ. :)

വായന

കഥ ഇതു വരെ

സഹയാത്രികര്‍

പ്രതിബിംബം

My Photo
namath
Few Words, Few lines.
View my complete profile

©

©blogresp@gmail.com.
Copyrighted articles and pictures. All rights reserved. No reproduction without prior written permission

രചന

വരയും വരിയും

സംഭാഷണം

Powered by Blogger Widgets

വരകളും

വര്‍ണ്ണങ്ങളും

വിഭവം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP